Don't Miss!
- Automobiles 160 കി.മീ. റേഞ്ചുള്ള ഇവിയുടെ ഏത് വേരിയന്റ് വാങ്ങുമെന്ന കൺഫ്യൂഷനോ? ഇതൊന്ന് വായിച്ചാൽ അതെല്ലാം മാറും
- News കങ്കണയുടെ വിദ്യാഭ്യാസ യോഗ്യത അറിയുമോ? വിക്രമാദിത്യ സിംഗിനേക്കാള്‍ ആസ്തിയുണ്ടോ; അറിയാം വിവരങ്ങള്‍
- Technology ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- Sports IPL 2024: മുമ്പേ കുതിക്കും കോലി, പിമ്പേ കിടക്കും ആര്‍സിബി; കപ്പിനായി കോലി ഇനിയെന്ത് ചെയ്യണം?
- Lifestyle അറേഞ്ച്ഡ് വിവാഹത്തിന് യെസ് പറയാന്‍ വരട്ടെ, ഈ ചോദ്യങ്ങളിലറിയാം അതിന്റെ ഭാവി
- Finance ‘പോളിസി മാറ്റാം’; കടബാധ്യത കൈകാര്യം ചെയ്യാൻ ഇൻഷുറൻസ്, വിശദമായി അറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
മമ്മൂട്ടിയും പ്രണവ് ചേര്‍ന്ന് തിരികൊളുത്തിയ വെടിക്കെട്ടാണ്! 2018 ല്‍ മലയാളം മുന്നേറിയോ? കാണൂ!
2018 വിടപറയാനൊരുങ്ങുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 2019 എത്തും. സിനിമാലോകത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായൊരു വര്‍ഷം കൂടിയാണ് വിട പറയാനൊരുങ്ങുന്നത്. സിനിമാലോകത്തെ ഒന്നടങ്കം വേദനിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളും അരങ്ങേറിയിരുന്നു. മീ ടു പോലെയുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും അരങ്ങേറിയിരുന്നു. താരപുത്രന്മാരുടെയും താരപുത്രികളുടെയും അരങ്ങേറ്റുമുള്പ്പടെ നിരവധി പ്രധാനപ്പെട്ട സംഭവങ്ങളും നടന്നിരുന്നു. ബാലതാരമായി തുടക്കം കുറിച്ച പല താരങ്ങളും സിനിമയില്‍ അരങ്ങേറിയതും അടുത്തിടെയായിരുന്നു.
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന ഒട്ടനവധി സിനിമകളാണ് ഇതുവരെയായി പുറത്തിറങ്ങിയത്. മുന്‍നിര താരങ്ങളും സംവിധായകരുമുള്‍പ്പടെയുള്ളവര്‍ ഇപ്പോഴും തിരക്കിലാണ്. സിനിമാലോകത്തെ തന്നെ നടുക്കുന്ന വെളിപ്പെടുത്തലുകളാണ് ഇതുവരെ പുറത്തുവന്നത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ ഇപ്പോഴും അരങ്ങേറുന്നുണ്ടെന്നും സിനിമയിലെ പല വിഗ്രഹങ്ങളും തകര്‍ന്നുവീഴുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2018 ല്‍ ഇതുവരെ തിയേറ്ററുകളിലേക്കെത്തിയ പ്രധാന സിനിമകളെക്കുറിച്ച റിലീസ് ചെയ്യാനിരിക്കുന്നതുമായ സിനിമകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കാം. സുപ്രധാന സിനിമകളെക്കുറിച്ചാണ് താഴെ സൂചിപ്പിക്കുന്നത്.
ദിവാന്‍ജിമൂല ഗ്രാന്റ് പിക്സ്
തന്റെ സിനിമകളുടെ പേരുകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണമെന്ന കാര്യത്തില്‍ പ്രത്യേക നിബന്ധനയുള്ള സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്. കലക്ടര്‍ ബ്രോയും അനില്‍ രാധാകൃഷ്ണ മേനോനും കൂടിയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കുഞ്ചാക്കോ ബോബന്, നൈല ഉഷ, നെടുമുടി വേണി, സിദ്ദിഖ്, വിനായകന് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. പേരിലെ പോലെ തന്നെ വ്യത്യസ്തമായ സിനിമയായിരുന്നു ഇതെങ്കിലും എന്തുകൊണ്ടോ പ്രേക്ഷകര്‍ക്ക് അത്ര ദഹിച്ചിരുന്നില്ല.
ഷെയ്ന് നിഗമിന്റെ ഈട
അബിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ഷെയ്ന് നിഗമിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാന്‍ കഴിയുമെന്ന് ഈ താരപുത്രന് ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞിരുന്നു. വ്യത്യസ്തമായൊരു സിനിമയാണ് ഷെയ്ന് ജനുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്ത ഈടയില്‍ നായികയായി എത്തിയത് നിമിഷ സജയനായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ അകമ്പടിയോടെ ഒരുക്കിയ സിനിമയില്‍ നിമിഷ സജയനും ഷെയ്നും ജീവിക്കുകയായിരുന്നുവെന്നായിരുന്നു സിനിമാപ്രേമികള്‍ വിലയിരുത്തിയത്.
സഖാവിന്റെ പ്രിയസഖി
സിദ്ദിഖ് താമരശ്ശേരി സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് സഖാവിന്റെ പ്രിയസഖി. വിവാഹം കഴിഞ്ഞ് നാളുകള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ നഷ്ടപ്പെടുന്ന യുവതിയുടെ കഥയായിരുന്നു ചിത്രത്തിന്റേത്. കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. സുധീര്‍ കരമന, നേഹ സക്സേന, സലീം കുമാര്‍, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
സലീം കുമാറിന്റെ സിനിമ
സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുന്ന താരങ്ങളിലൊരാളാണ് സലീം കുമാര്‍. ദൈവമേ കൈതൊഴാം കേള്‍ക്കുമാറാണം എന്ന ചിത്രത്തിലൂടെയാണ് സലീം കുമാര്‍ സംവിധായകനായത്. ജയറാമും അനുശ്രീയുമായിരുന്നു ചിത്രത്തിലെ നായികാനായകന്മാര്. നെടുമുടി വേണുവിന്റെ സിനിമാജീവിതത്തിലെ 500ാമത്തെ സിനിമ കൂടിയായിരുന്നു ഇത്.
യുവതലമുറയുടെ സ്വന്തം ക്വീന്‍
സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ക്വീന്‍. എഞ്ചിനീയറിങ്ങ് കോളേജ് പശ്ചാത്തലത്തിലൊരുക്കിയ സിനിമ സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയാണ്. ക്യാംപസ് പശ്ചാത്തലത്തിലൊരുക്കിയ സിനിമയെ യുവതലമുറ ഏറ്റെടുത്തിരുന്നു
ഫഹദ് ഫാസിലിന്റെ കാര്‍ബണ്‍
ഒരുകാലത്ത് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മലയാള സിനിമ കൈയ്യൊഴിഞ്ഞ താരപുത്രന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ അഭിനയത്തിന് മുന്നില്‍ തലകുനിക്കുകയായിരുന്നു വിമര്‍ശകര്‍. മംമ്ത മോഹന്‍ദാസും ഫഹദ് ഫാസിലും നായികനായകന്‍മാരായെത്തിയ അഡ്വഞ്ചര്‍ ത്രില്ലറായിരുന്നു കാര്‍ബണ്‍. മികച്ച പ്രതികരണം നേടിയ സിനിമയായിരുന്നു ഇത്. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ മികച്ചതെന്ന് വിലയിരുത്തിയ സിനിമകളിലൊന്ന് കൂടിയാണ് കാര്‍ബണ്‍.
കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭു
ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിറഞ്ഞുനിന്നിരുന്ന കുഞ്ചാക്കോ ബോബന് ഇപ്പോള്‍ ആ പേര് മാറ്റിയാണ് മുന്നേറുന്നത്. 2018 ല്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ സിനിമയാണ് ശിക്കാരി ശംഭു. അമര്ചിത്ര കഥയിലെ ശംഭുവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. കൂടെ ഹരീഷ് കണാരനും കൂടി ചേര്‍ന്നപ്പോള്‍ നര്‍മ്മ മുഹൂത്തങ്ങളുടെ കാര്യം തീരുമാനമാവുകയായിരുന്നു.
ആദിയും സ്ട്രീറ്റ്ലൈറ്റ്സും
ജനുവരിയിലെ ബിഗ് റിലീസുകളായിരുന്നു ഇത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിലായാണ് പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറിയത്. പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു ഈ മിടുക്കന്. മോഹന്‍ലാലിനോടൊപ്പം സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തില്‍ കണ്ടപ്പോഴും എന്നാണ് നായകനായി അരങ്ങേറുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ക്യാമറയ്ക്ക് പിന്നില്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന് പിന്നാലെയായാണ് അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദിയില്‍ ആദിയാവാനാും താരപുത്രന് സമ്മതം മൂളിയത്. ഇതോടെയാണ് പ്രണവ് നായകനായി തുടക്കം കുറിച്ചത്. ശ്യാംദത്ത് സംവിധാനം ചെയ്ത സ്ട്രീറ്റ്ലൈറ്റ്സും ഇതേ സമയത്തായിരുന്നു റിലീസ് ചെയ്തത്. ആദ്യ സിനിമയ്ക്ക് മുന്‍പ് തന്നെ താരമായി മാറിയ പ്രണവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സ്ട്രീറ്റ്ലൈറ്റസിന്് വേണ്ടത്ര ശ്രദ്ധ നേടാനായിരുന്നില്ല.
ജനുവരിയിലെ മറ്റ് റിലീസുകള്‍
മാധവിക്കുട്ടിയുടെ ബയോപ്പിക്ക് ചിത്രമായ ആമി, ശ്യമപ്രസാദ് നിവിന്‍ പോൡകൂട്ടുകെട്ടിലൊരുക്കിയ ആമി, സിജു ജവഹറിന്റെ കഥ പറഞ്ഞ കഥ, നജീം കോയയുടെ കളി, വിനു ജോസഫിന്റെ കളി തുടങ്ങിയ സിനിമകളും ജനുവരിയില്‍ റിലീസിനെത്തിയിരുന്നു.
ജയസൂര്യയുടെ ക്യാപ്റ്റന്‍
ഏത് തരത്തിലുള്ള കഥാപാത്രത്തെയും തന്നിലേക്ക് ആവാഹിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയാണ് ജയസൂര്യ മുന്നേറുന്നത്. ഫുട്ബോള്‍ പ്രേമികളുടെ സ്വന്തം താരമായ വിപി സത്യന്റെ ജീവിതകഥയുമായെത്തിയ ക്യാപ്റ്റനുമായാണ് ജയസൂര്യ 2018 നെ വരവേറ്റത്. അനു സിത്താരയായിരുന്നു നായികയായി എത്തിയത്. മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്.
ഫെബ്രുവരിയിലെ മറ്റ് സിനിമകള്‍
കല്ലായ് എഫ്എം, ബോണ്‍സായ്, കല വിപ്ലവം പ്രണയം, കല്യാണം, കിണര്‍, ചാര്‍മിനാര്‍ തുടങ്ങിയ സിനിമകളും ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു.
കാളിദാസ് ജയറാം നായകനായി
ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരപുത്രനായ കാളിദാസ് ജയറാമിനെ നായകനാക്കി പൂമരമെന്ന സിനിമയൊരുക്കുന്നുവെന്ന് എബ്രിഡ് ഷൈന്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. സിനിമയുടെ റിലീസുകള്‍ ഇടയ്ക്കിടയ്ക്ക് മാറ്റിയപ്പോള്‍ ട്രോളര്‍മാരും സജീവമായിരുന്നു. കലാലയ പശ്ചാത്തലത്തിലരുക്കിയ സിനിമ വൈകിയാണ് എത്തിയതെങ്കിലും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. താരപുത്രന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
സുഡാനി ഫ്രം നൈജീരിയ
കാല്‍പ്പന്തുകളിയെ നെഞ്ചിലേറ്റുന്നവരുടെ സ്വന്തം നാടാണ് മലപ്പുറം. മലപ്പുറവും ഫുട്ബോള്‍ പശ്ചാത്തലവുമൊക്കെയായെത്തിയ സക്കറിയ മുഹമ്മദ് ചിത്രമായ സുഡാനി ഫ്രം നൈജീരിയയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സൗബിന് ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. ബോക്സോഫീസില്‍ നിന്നും മികച്ച പ്രതികരണം സ്വന്തമാക്കിയ സിനിമയ്ക്ക് ചലച്ചിത്ര മേളകളില്‍ നിന്നും അഭിനന്ദനം ലഭിച്ചിരുന്നു.
ഇന്ദ്രന്‍സിനെ മികച്ച നടനാക്കിയ ആളൊരുക്കം
സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും അടുത്തിടെയാണ് ഇന്ദ്രന്‍സിന് കരിയര്‍ ബെസ്റ്റ് കഥാപാത്രത്തെ ലഭിച്ചത്. ആളൊരുക്കത്തിലെ പപ്പു പിഷാരടിയെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളിക്ക് കഴിയില്ല. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ യുവതാരങ്ങളെ പിന്തള്ളി മികച്ച നടനായത് ഇന്ദ്രന്‍സായിരുന്നു. മാധ്യമപ്രവര്‍ത്തകനായ വിസി അഭിലാഷിന്റെ കന്നിച്ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
മാര്‍ച്ചിലെ മറ്റ് സിനിമകള്‍
ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ് എസ് ഒരുക്കിയ ഇര, സലീം ബാബയുടെ ലോലന്‍സ്, സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ, ശ്രീജിത്ത് വിജയന്റെ കുട്ടനാടന്‍ മാര്‍പാപ്പ, ബോബന് സാമുവലിന്റെ വികടകുമാരന്, ടിനു പാപ്പച്ചന്റെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, പ്രമോദ് മോഹന്റെ ഒരായിരം കിനാക്കളാല്‍, ശരത്ത് സന്ദിത്തിന്റെ പരോള്‍, രമേഷ് പിഷാരടിയുടെ പഞ്ചവര്‍ണ്ണതത്ത തുടങ്ങിയ സിനിമകളും മാര്‍ച്ചില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു.
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒരുമിച്ചെത്തി
രാമലീലയും ഉദാഹരണം സുജാതയും തിയേറ്ററുകളിലേക്കെത്തിയത് ഒരേ ദിവസമായിരുന്നു ഇതിന് പിന്നാലെയായാണ് വീണ്ടും വിഷുവിനും അവര്‍ സിനിമകളുമായി ഏറ്റുമുട്ടിയത്. പരസ്യ സംവിധായകനായ രതീഷ് അമ്പാട്ട് ചിത്രമായ കമ്മാരസംഭവവും സാജിദ് യഹിയ ചിത്രമായ മോഹന്‍ലാലും തിയേറ്ററുകളിലേക്കെത്തിയത് ഒരേ ദിവസമായിരുന്നു. മോഹന്‍ലാല്‍ ആരാധകന്റെ കഥയുമായെത്തിയ സിനിമയില്‍ ഇന്ദ്രജിത്തും മഞ്ജു വാര്യരുമായിരുന്നു നായികനായകന്‍മാരായെത്തിയത്. മുരളി ഗോപിയുടെ തിരക്കഥയിലൊരുക്കിയ കമ്മാരസംഭവത്തില്‍ നമിത പ്രമോദായിരുന്നു ദിലീപിന്റെ നായികയായി എത്തിയത്.
ഉര്‍വശിയുടെ ശക്തമായ തിരിച്ചുവരവ്
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളായ ഉര്‍വശിയുടെ ശക്തമായ തിരിച്ചുവരവിനാണ് അരവിന്ദന്റെ അതിഥികള്‍ സാക്ഷ്യം വഹിച്ചത്. നാളുകള്‍ക്ക് ശേഷം ആ പഴയ ഉര്‍വശിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. മൂകാംബിക പശ്ചാത്തലത്തിലൊരുക്കിയ സിനിമയില്‍ വിനീത് ശ്രീനിവാസനും നിഖില വിമലുമായിരുന്നു നായികനായകന്‍മാരായെത്തിയത്.
മമ്മൂട്ടി അങ്കിളായി
67 ന്റെ ചെറുപ്പവുമായി സിനിമയില്‍ തുടരുന്ന മമ്മൂട്ടിയെ ജോയ് മാത്യു അങ്കിളാക്കി മാറ്റിയതും ഈ വര്‍ഷമായിരുന്നു. സാമൂഹ്യ പ്രസക്തിയുമായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദറാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മുത്തുമണി, കാര്‍ത്തിക മുരളീധരന്, ജോയ് മാത്യു എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.
മറ്റ് ചിത്രങ്ങള്‍
തൊബാമ, ചാണക്യതന്ത്രം, ഈമയൗ, ബി ടെക്ക്, കാമുകി, കുട്ടന്‍പിള്ളയുടെ ശിവരാത്രി, നാം പ്രേമസൂത്രം, തുടങ്ങിയ സിനിമകളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു.
മേയ് ചിത്രങ്ങള്‍
പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുന്ന സിനിമകളും ഏറെയാണ്. ഇന്നും പെട്ടിയിലിരിക്കുന്ന നിരവധി സിനിമകളുണ്ട്, പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട സിനിമകളും കുറവല്ല, മഴയത്ത്, ഓറഞ്ച് വാലി, അഭിയുടെ കഥ അനുവിന്റെയും, സ്കൂള്‍ ഡയറി തുടങ്ങിയ സിനിമകളായിരുന്നു മേയില്‍ തിയേറ്ററുകളിലേക്കെത്തിയത്.
മേരിക്കുട്ടിയുമായി ജയസൂര്യ
കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായാണ് ഇത്തവണ ജയസൂര്യയെത്തിയത്. ട്രാന്‍സ്ജെന്‍ഡറായ മേര്രിക്കുട്ടിയുടെ കഥയുമായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അജു വര്‍ഗീസ്, ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, ജുവല്‍ മേരി തുടങ്ങിയവരും അഭിനയിച്ചിരുന്നു.
അബ്രഹാമിന്റെ സന്തതികള്‍
ജനുവരിയിലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ആദിയെ വെട്ടിയാണ് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ കുതിച്ചത്. ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് ഷാജി പാടൂരായിരുന്നു. ക്രൈം തില്ലര്‍ ചിത്രത്തില്‍ അന്സണ് പോള്‍, കനിഹ, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.
മൈ സ്റ്റോറിയുമായി പൃഥ്വിയും പാര്‍വതിയും
എന്ന് നിന്റെ മൊയ്തീന് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും ഒരുമിച്ചെത്തിയ സിനിമയാണ് മൈ സ്റ്റോറി. രാജ്യാന്തര ചലച്ചിത്രമേളയില്‍ കസബയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് ചില്ലറ പൊല്ലാപ്പുകളല്ല റോഷ്നി ദിനകറിന് നേരിടേണ്ടി വന്നത്. സാമ്പത്തിക ബാധ്യതകള്‍ക്ക് പുറമെ ഇനി സിനിമയൊരുക്കാനുള്ള ആത്മവിശ്വാസവും തനിക്ക് നഷ്ടപ്പെട്ടുവെന്നും അവര്‍ പറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലും താരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
മോഹന്‍ലാലിന്റെ നീരാളി
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു നീരാളി. ഒടിയന്റെ ചിത്രീകരണത്തിനിടയിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്. സര്‍വൈവല്‍ ത്രില്ലറായെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. നദിയ മൊയ്തു, പാര്‍വതി നായര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
നസ്രിയയുടെ തിരിച്ചുവരവ്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നസ്രിയ നസീം. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം സിനിമയോട് വിട പറഞ്ഞ താരത്തിന്റെ തിരിച്ചുവരവിന് കൂടെയാണ് 2018 സാക്ഷ്യം വഹിച്ചത്. അഞ്ജലി മേനോന് ചിത്രമായ കൂടെയിലൂടെയായിരുന്നു ഈ താരത്തിന്റെ തിരിച്ചുവരവ്.
സുരാജിന്റെ സവാരി
ഹാസ്യം മാത്രമല്ല സ്വഭാവനടനായും തിളങ്ങുകയാണ് സുരാജ് വെഞ്ഞാറമൂട്. ദേശീയതലത്തില്‍ വരെ ശ്രദ്ധ നേടിയ താരത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടൊരു വര്‍ഷമായിരുന്നു 2018. ദിലീപ് അതിഥി താരമായെത്തിയ സിനിമയായിരുന്നു സവാരി.
ടൊവിനോ തോമസിന്റെ മറഡോണ
യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ സിനിമാജീവിതത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ് 2018. സുവര്ണ്ണലിപികളില് കൊത്തിയെഴുതാവുന്ന തരത്തിലുള്ള സിനിമകളുമായാണ് ഈ താരമെത്തിയത്. വിഷ്ണുനാരായന് സംവിധാനം ചെയ്ത സിനിമയായ മറഡോണയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
ഒാണത്തിന് ഒരൊറ്റ മലയാള സിനിമ
പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ഓണത്തിന് റിലീസുകളില്ലായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയമാണ് റിലീസ് ചിത്രങ്ങളെ ബാധിച്ചത്. കേരളക്കരയെ പ്രളയം വിഴുങ്ങിയപ്പോള്‍ സഹായഹസ്തത്തിനായി സിനിമാലോകവും ഒരുമിച്ചെത്തിയിരുന്നു. നിസാര്‍ സംവിധാനം ചെയ്ത ലാഫിങ് അപ്പാര്‍ട്ട്മെന്റ് നിയര്‍ ഗിരിനഗര്‍ എന്ന സിനിമയായിരുന്നു ഓണത്തിനെത്തിയത്. രമേഷ് പിഷാരടി, ധര്മ്മജന്, അഞ്ജന അപ്പുക്കുട്ടന്, അശ്വതി മേനോന്, ഗീത വിജയന് തുടങ്ങിയവരുള്‍പ്പടെ വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.
രണവുമായി പൃഥ്വിരാജ്
ഹോളിവുഡ് സ്റ്റൈലിലൊരു ക്രൈം ത്രില്ലറുമായാണ് പൃഥ്വിരാജും റഹ്മാനുമെത്തിയത്. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത രണത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മേക്കിങ്ങിലെയും പ്രമേയത്തിലെയും വ്യത്യാസമായിരുന്നു രണത്തിന്റെ നേട്ടം. ഇഷ തല്‍വാറായിരുന്നു നായികയായി എത്തിയത്. പ്രളയത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ രണ്ടാമത്തെ സിനിമയായിരുന്നു ഇത്.
ടൊവിനോ തോമസിന്റെ തീവണ്ടി
ബിനീഷ് ദാമോദരന്‍ എന്ന ചെയ്ന്‍ സ്മോക്കറുടെ കഥയുമായെത്തിയ തീവണ്ടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഫെലിനി ടിപി സംവിധാനം ചെയ്ത ചിത്രത്തില്‍ സംയുക്ത മേനോനായിരുന്നു നായിക. സിനിമയിലെ ജീവാംശമായി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി
റോഷന് ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ കൊച്ചുണ്ണിയായെത്തിയപ്പോള് ഇത്തിക്കര പക്കിയായെത്തിയത് മോഹന്‍ലാലായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയതോടെ ബോക്സോഫീസും ഇവരുടേതായി മാറുകയായിരുന്നു. പുലിമുരുകന് ശേഷം നൂറുകോടി ക്ലബില്‍ ഇചം പിടിച്ച സിനിമ കൂടിയാണിത്.
ഡ്രാമയുമായി മോഹന്‍ലാലും രഞ്ജിത്തും
നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുകയായിരുന്നു ഡ്രാമയിലൂടെ. ബിലാത്തിക്കഥയുമായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി രഞ്ജിത്ത് ആ തീരുമാനം മാറ്റിയത്. സ്വന്തം തിരക്കഥയുമായാണ് അദ്ദേഹം ഡ്രാമയൊരുക്കിയത്. ശ്യാമപ്രസാദ്, ദിലീഷ് പോത്തന്, ജോണി ആന്റണിയുള്‍പ്പടെയുള്ള സംവിധായകരും സിനിമയ്ക്കായി അണിനിരന്നിരുന്നു.
മധുപാലിന്റെ തിരിച്ചുവരവ്
നീണ്ട ഇടവേളയ്ക്ക് ശേഷം മധുപാല്‍ സിനിമയുമായെത്തിയതും അടുത്തിടെയായിരുന്നു. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം നേരത്തെ തെളിയിച്ചിരുന്നു. ടൊവിനോ തോമസ്, അനു സിത്താര, നിമിഷ സജയന് തുടങ്ങിയവരായിരുന്നു ഒരു കുപ്രസിദ്ധ പയ്യനെ അനശ്വരമാക്കിയത്. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.
ജോസഫുമായി ജോജു ജോര്‍ജ്
ജൂനിയര്‍ ആര്ടിസ്റ്റായാണ് ജോജു ജോസഫ് സിനിമയിലേക്കെത്തിയത്. സിനിമയിലെത്തി രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കി മുന്നേറുന്നതിനിടയിലാണ് താരത്തിന് കരിയര്‍ ബ്രേക്ക് ചിത്രം ലഭിക്കുന്നത്.ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറായി അസാമാന്യ അഭിനയമികവായിരുന്നു കാഴ്ച വെച്ചത്. സപ്പര്താരങ്ങളില്ലാതെയും സിനിമ വിജയിക്കുമെന്നുള്ള കാര്യം കൂടിയായിരുന്നു ഈ ചിത്രത്തിലൂടെ വ്യക്തമായത്.
അനുശ്രീയുടെ ഒാട്ടര്‍ഷ
സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത സിനിമയായ ഓട്ടര്‍ഷയില്‍ ഓട്ടോ ഡ്രൈവറായാണ് അനുശ്രീ എത്തിയത്. രാഹുല്‍ മാധവ്, ടിനി ടോം തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
മധുരച്ചൂരലുമായി ശ്രീനിവാസന്
ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്റേതായ ശൈലിയിലേക്ക് മാറ്റി അതിഗംഭീരമാക്കുന്ന കാര്യത്തില്‍ പ്രത്യേക വൈഭവമുള്ള താരമാണ് ശ്രീനിവാസന്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസന് മുഖ്യകഥാപാത്രമായെത്തുന്ന സിനിമയാണ് പവിയേട്ടന്റെ മധുരച്ചൂരല്‍. സിനിമയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയതും അദ്ദേഹം തന്നെയാണ്. ലെനയാണ് ചിത്രത്തിലെ നായിക.
മോഹന്‍ലാലിന്റെ ഒടിയന്
മലയാള സിനിമാലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഒടിയന്. ഒടിയന് മാണിക്കനായുള്ള മോഹന്‍ലാലിന്റെ രൂപാന്തരവും മാണിക്കന്റെയും പ്രഭയുടെയും പ്രണയവും കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. പ്രഖ്യാപനം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഡിസംബര്‍ 14നാണ് ഈ ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
ഞാന്‍ പ്രകാശനുമായി ഫഹദ് ഫാസില്‍
കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന് അന്തിക്കാടും ഫഹദ് ഫാസിലും ഒരുമിച്ചെത്തുകയാണ് ഞാന്‍ പ്രകാശനിലൂടെ. പഴയ മോഹന്‍ലാലിനെ അനുസമരിപ്പിക്കുന്നു താരപുത്രനെന്നായിരുന്നു സിനിമയുടെ പോസ്റ്ററുകള്‍ കണ്ടപ്പോള്‍ സിനിമാപ്രേമികളുടെ വിലയിരുത്തല്‍.
എന്റെ ഉമ്മാന്റെ പേരുമായി ടൊവിനോ
കുപ്രസിദ്ധ പയ്യന് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന സിനിമയാണ് എന്റെ ഉമ്മാന്റെ പേര്. ഉര്‍വശിയും ഈ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോസ് സെബാസ്റ്റിയന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ക്രിസ്മസ് റിലീസായി ഈ ചിത്രം തിയേറ്രറുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രേതം രണ്ടുമായി ജയസൂര്യ
ജയസൂര്യയുടെ കരിയറിലെ പ്രധാന സിനിമകളിലൊന്നായിരുന്നു പ്രേതം. 2016 ലെ ആദ്യഭാഗത്തിന് പിന്നാലെയായി ഒരുക്കിയ പ്രേതം 2 ക്രിസ്മസിന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
-
ജാസ്മിനെ നടുവിരല്‍ നമസ്കാരം നടത്തി! ഇത്രയും ടോക്സിക്കായ ഒരുത്തനെ രാജാവാക്കി വാഴിക്കാന്‍ പറ്റില്ല
-
'കുടുംബം തകർക്കാനാണ് ശ്രമിച്ചത്; പക്ഷെ പഴി അച്ഛനും'; മഹാനടി സിനിമയ്ക്ക് പിന്നാലെ കുടുംബത്തിലുണ്ടായ പ്രശ്നം
-
'ജയ് ഹോ' ചെയ്തത് റഹ്മാന് തന്നെ; ഞാന്‍ ചെയ്തത് ഇക്കാര്യം മാത്രം; വിവാദങ്ങള്‍ തള്ളി സുഖ്വീന്ദര്