ക്രിഞ്ച് പടങ്ങൾ വരെ വിജയിക്കുമ്പോൾ ഈ സിനിമകൾക്ക് എന്തുപറ്റി? കൈവിട്ടത് പ്രേക്ഷകരോ തിയേറ്റർ ഉടമകളോ?
പതിവുപോലെ 2024ലും ചെറുതും വലുതുമായ ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിരുന്നു. സിനിമയുടെ ഭാവി പ്രചിക്കുകയെന്നത് ഒരിക്കലും സാധ്യമാകുന്ന ഒന്നല്ല. ഈ മേഖലയെ കുറിച്ച് ഗഗനമായി പഠിച്ചവർക്ക് പോലും ചിലപ്പോഴൊക്കെ പിഴക്കാറുണ്ട്. ഈ വർഷവും ചില സിനിമകളുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പിഴച്ചു. തിയേറ്ററിൽ വിജയിക്കുമെന്ന് കരുതി റിലീസ് ചെയ്ത പല സിനിമകളും ദിവസങ്ങൾക്കുള്ളിൽ തിയേറ്ററിൽ നിന്നും അപ്രത്യക്ഷമായി.
മികച്ച സിനിമകളായിരുന്നിട്ടും തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി സിനിമകള്‍ ഈ വർഷവും മലയാളത്തിലുണ്ട്. അവയൊക്കെ ശ്രദ്ധിക്കപ്പെട്ടതും സ്വീകാര്യത നേടിയതും ഒടിടി റിലീസിനുശേഷമാണ്. ക്രിഞ്ച് പടങ്ങൾ വരെ വിജയിക്കുമ്പോൾ ഇത്ര മികച്ച സിനിമയായിരുന്നിട്ടും ഇവയ്ക്കൊക്കെ തിയേറ്ററിൽ എന്തുപറ്റി എന്നുള്ള സംശയമാണ് ഒടിടി റിലീസിനുശേഷം കേൾക്കുന്ന പ്രധാന ചോദ്യങ്ങൾ.

പ്രേക്ഷകർ കൈവിട്ടതാണോ?, റിവ്യൂസ് ബാധിച്ചതാണോ, വേണ്ടത്ര സ്ക്രീനും ഷോ ടൈമും കിട്ടാതെ പോയതുകൊണ്ട് ഒതുങ്ങിപ്പോയതാണോ എന്നതിലൊന്നും വ്യക്തതയില്ല. ശ്രദ്ധിക്കപ്പെടാതെ പോയതിൽ ചിലതൊക്കെ ബിഗ് ബജറ്റ് സിനിമകൾക്കൊപ്പം റിലീസ് ചെയ്ത് ഹൈപ്പിൽ മുങ്ങിപ്പോയവയുമാണ്. ഈ വർഷം തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയ ചില സിനിമകൾ പരിചയപ്പെടാം...
ആട്ടം- പ്രണയം, പക, സദാചാരം, പണത്തോടും പദവിയോടുമുള്ള മനുഷ്യന്‍റെ ആസക്തി എന്നീ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത സിനിമയയിരുന്നു ആട്ടം. അരങ്ങ് എന്ന നാടക ഗ്രൂപ്പിന്‍റെ പശ്ചാത്തലത്തിലാണ് ആട്ടം സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്. എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില്‍ മൂന്ന് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ആനന്ദ് ഏകര്‍ഷിയുടെ ആട്ടം പക്ഷെ തിയേറ്റർ റിലീസ് നടത്തിയ സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ദേശീയ പുരസ്കാരം ലഭിച്ച ശേഷം റീ റിലീസ് ചെയ്തെങ്കിലും ആളുകൾ ആട്ടം കാണാൻ തിയേറ്ററിലേക്ക് എത്തിയില്ല.
ഖൽബ്- ഈ വർഷം ആദ്യം റിലീസ് ചെയ്ത സിനിമയായിരുന്നു ഖൽബ്. സാജിദ് യഹിയ സംവിധാനം ചെയ്ത സിനിമ പക്ഷെ ഓസ്ലർ വന്നപ്പോൾ അതിൽ ഒഴുകിപ്പോയി. തിയേറ്ററിൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രം ഓടിയ സിനിമ ഒടിടിയിൽ എത്തിയത് അടുത്തിടെയാണ്. വൻ സ്വീകാര്യതയും പ്രതികരണവുമാണ് ഖൽബിന് ഒടിടി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആലപ്പുഴ പശ്ചാത്തലമാക്കിയ പ്രണയ ചിത്രത്തിൽ നായകൻ രഞ്ജിത്ത് സജീവായിരുന്നു.
മലൈക്കോട്ടൈ വാലിബൻ- ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയായിരുന്നു മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ. ബിഗ് ബജറ്റിൽ ഒരുക്കിയ സിനിമയ്ക്ക് വലിയ ഹൈപ്പുണ്ടായിരുന്നുവെങ്കിലും ആദ്യ ദിവസങ്ങളിൽ സിനിമ കണ്ടവർ നൽകിയ റിവ്യൂസ് സിനിമയെ ബാധിച്ചു. ഭാവിയിൽ മലൈക്കോട്ടൈ വാലിബൻ വാഴ്ത്തപ്പെടുമെന്നാണ് ഒടിടി റിലീസിനുശേഷം പ്രേക്ഷകരിൽ നിന്നും വന്ന കമന്റുകൾ.

അന്വേഷിപ്പിൻ കണ്ടെത്തും- ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമയായിരുന്നു അന്വേഷിപ്പിൻ കണ്ടെത്തും. ഫെബ്രുവരി ഒമ്പതിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാൽ തലവൻ പോലുള്ള സിനിമകൾക്കൊപ്പം വെക്കാൻ പറ്റുന്ന തരത്തിൽ നിലവാരം പുലർത്തിയിട്ടും തിയേറ്ററിൽ വലിയൊരു സ്വീകാര്യത ലഭിച്ചില്ല. ഒടിടി റിലീസിനുശേഷമാണ് ആളുകൾ സിനിമ തേടിപിടിച്ച് കണ്ടത്.
അഞ്ചക്കള്ളകോക്കൻ-ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത അഞ്ചക്കള്ളകോക്കനും തിയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ്. ഒടിടി സ്ട്രീമിംഗ് ആരംഭിച്ചശേഷം അഞ്ചക്കള്ളകോക്കനും ആഘോഷിക്കപ്പെട്ടു. മലയാളി പ്രേക്ഷകര്‍ക്ക് അത്രകണ്ട് സുപരിചിതമല്ലാത്ത മലയാളം വെസ്റ്റേണ്‍ ട്രീറ്റ്‌മെന്റിലൂടെ പൊറാട്ട് എന്ന ഫോക്ക് കലാരൂപത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ കഥ ഉല്ലാസ് ചെമ്പന്‍ അവതരിപ്പിച്ചത്.
ഗോളം- ഒടിടി റിലീസിനുശേഷം ഏറ്റവും കൂടുതൽ ചർച്ചയായ സിനിമയായിരുന്നു ഇത്. സ്ക്രിപ്റ്റ് തന്നെയായിരുന്നു ഈ സിനിമയുടെ നട്ടെല്ല്. അതുകൊണ്ട് തന്നെ നായകൻ പുതുമുഖമാണെന്നതൊന്നും പ്രേക്ഷകർക്ക് ഒരു വിഷയമേ ആയിരുന്നില്ല. രഞ്ജിത്ത് സജീവ് നായകനായ സിനിമ ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായാണ് പ്രേക്ഷകർ വിലയിരുത്തിയത്.
ഗഗനചാരി- തിയേറ്ററുകളിൽ വലിയ ചലനം ഉണ്ടാക്കാൻ ഗഗനചാരിക്കും കഴിഞ്ഞില്ല. ഈ വർഷം റിലീസായതിൽ കഥയും മേക്കിങ്ങും എല്ലാം കൊണ്ട് വ്യത്യസ്തത പുലർത്തിയ സിനിമയായിരുന്നു ഇത്. ഗോകുൽ സുരേഷ്, അജു വർഗീസ്, ഗണേഷ് കുമാർ, അനാർക്കലി മരക്കാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമയ്ക്ക് ഒടിടി റിലീസിനുശേഷം സ്വീകാര്യത ലഭിച്ചിരുന്നു.
ഭരതനാട്യം- മലയാളത്തിൽ ഈ വർഷം ഇറങ്ങിയ കിടിലൻ ഫാമിലി എന്റർടെയ്നർ സിനിമകളിൽ ഒന്നായിരുന്നു ഭരതനാട്യം. തിയേറ്ററുകളിൽ ആയുസില്ലാതിരുന്ന സിനിമയ്ക്ക് ഒടിടി സ്ട്രീമിങ് ആരംഭിച്ചശേഷം മികച്ച സ്വീകാര്യതയായിരുന്നു. സൈജു കുറുപ്പ് നായകനായ സിനിമ ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ സിനിമകളിൽ ഒന്ന് കൂടിയാണ്.


Click it and Unblock the Notifications