മലയാളി പൊളിയാണ്, സൂപ്പർതാരങ്ങളെ വരെ ഒതുക്കി മഞ്ഞുമ്മൽ ബോയ്സ്, ഇഞ്ചോടിഞ്ച് മത്സരിച്ച് വിജയിയും എസ്കെയും
കണ്ണടച്ച് തുറക്കും മുമ്പ് 2024 കടന്നുപോയി... പുതുവർഷം പിറക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ എല്ലാവരും ഒന്നടങ്കം പറയുന്നതിങ്ങനെ. അടുത്തിടെ ന്യൂഇയർ ആഘോഷിച്ച പ്രതീതിയിലാണ് ലോകം. നല്ലതും ചീത്തയുമായ ഒട്ടനവധി കാര്യങ്ങൾ ഈ വർഷം സംഭവിച്ചു. സിനിമാ ലോകത്തിന് താരതമ്യേന ബേധപ്പെട്ട വർഷമായിരുന്നു 2024. ഒട്ടനവധി നല്ല സിനിമകൾ പിറന്നു. ഒട്ടുമിക്കതും വൻ വിജയമായി. അതുപോലെ പ്രതീക്ഷ ഒട്ടുമില്ലാതെ റിലീസ് ചെയ്ത സിനിമകൾ വൻ ഹിറ്റായി മാറി.
വൻ ഹൈപ്പോടെ എത്തിയ സിനിമകൾ പൊട്ടിതകർന്നു. പുതുവർഷം പിറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അടുത്തിടെ തമിഴ്നാട്ടിലെ തിയേറ്റർ ഉടമകൾ നടത്തിയ റൗണ്ട് ടേബിൾ മീറ്റിങിൽ പുറത്തുവിട്ട വിവരങ്ങളാണ് ചർച്ചയാകുന്നത്. ഈ വർഷം തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മികച്ച മൂന്ന് സിനിമകളുടെ പേരുകൾ തിയേറ്റർ ഉടമകൾ പ്രഖ്യാപിച്ചു.

ദളപതി വിജയ് നായകനായ രണ്ട് ചിത്രങ്ങളാണ് ഒട്ടുമിക്ക തിയേറ്ററുകളിലും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. അതിൽ ഒരു സിനിമ റീ റീലിസ് ചെയ്തതായിരുന്നു എന്നതാണ് ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തുന്നത്. ഒന്നാം സ്ഥാനത്ത് കേരളത്തിൽ കാര്യമായ സ്വീകരണം ലഭിക്കാതെ പോയ വിജയിയുടെ ഗോട്ട് സിനിമയാണുള്ളത്.
വിജയ്ക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, സ്നേഹ, മീനാക്ഷി ചൗധരി, ലൈല, മോഹൻ തുടങ്ങിയവർ അഭിനയിച്ച വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത സിനിമ ഈ വർഷം തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമാണെന്ന് കണക്കുകൾ നിരത്തി തിയേറ്റർ ഉടമകൾ പറയുന്നു. ധരണി സംവിധാനം ചെയ്ത് വിജയ്, തൃഷ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗില്ലിയാണ് ഗോട്ടിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നത്.
ആരാധകരുടെ അഭ്യർത്ഥന മാനിച്ചാണ് വീണ്ടും ഗില്ലി റീ റിലീസ് ചെയ്തത്. മലയാളം സിനിമകൾ അടക്കം തമിഴ്നാട്ടിൽ പ്രദർശിപ്പിച്ചിരുന്ന സമയത്താണ് ഗില്ലി എത്തി തരംഗം സൃഷ്ടിച്ചത്. റിലീസ് റിലീസ് ചെയ്ത് 25 കോടി വരെ ഗില്ലി കലക്ഷൻ നേടി. ശിവകാർത്തികേയന്റെ ഏറ്റവും പുതിയ സിനിമ അമരനാണ് കലക്ഷനിൽ തമിഴ്നാട്ടിലെ തിയേറ്ററുകളിൽ രണ്ടാം സ്ഥാനത്തുള്ളത്.
രജിനികാന്തിൻ്റെ വേട്ടയ്യൻ, കമൽഹാസൻ്റെ ഇന്ത്യൻ 2, ധനുഷിൻ്റെ രായൻ എന്നിവ അമരന് മുമ്പ് റിലീസ് ചെയ്തുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒടിടിയിൽ റിലീസ് ചെയ്തിട്ടും ഇപ്പോഴും പല തിയേറ്ററുകളിലും അമരൻ പ്രദർശനം തുടരുന്നുണ്ട്. കലക്ഷനിൽ ഗോട്ടിനെ അമരൻ മറികടക്കാനുള്ള സാധ്യതയും തിയേറ്റർ ഉടമകൾ പങ്കിടുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 332.42 കോടിയില്‍ അധികം നേടിയിട്ടുണ്ട്.

ഒടിടിയില്‍ നെറ്റ്ഫ്ലിക്സില്‍ ട്രെൻഡിംഗില്‍ അമരൻ ഇന്ത്യയില്‍ ഒന്നാമതുമാണ്. തിയറ്ററില്‍ മാത്രമല്ല ഒടിടിയിലും ശിവകാര്‍ത്തികേയൻ ചിത്രം വമ്പൻമാരെ വീഴ്‍ത്തിയാണ് മുന്നേറ്റം തുടരുന്നത്. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത്. ലിയോയ്ക്ക് ലഭിച്ചതുപോലെ 600 കോടിയിലധികം ഗോട്ടും നേടിയേനെയെന്നും എന്നാൽ സിനിമയുടെ പ്രമോഷൻ ശരിയാവാത്തത് വിനയായെന്നുമാണ് തിയേറ്റർ ഉടമകളുടെ പക്ഷം.
അമിത ഹൈപ്പ് തന്നെയാണ് സൂര്യയുടെ കങ്കുവയ്ക്ക് വിനയായതെന്നും തിയേറ്റർ ഉടമകൾ ശരിവെച്ചു. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഈ വർഷം കലക്ഷൻ നേടിയതും സെലിബ്രേറ്റ് ചെയ്യപ്പെട്ടതുമായ മറ്റൊരു സിനിമ മലയാളത്തിന്റെ സ്വന്തം മഞ്ഞുമ്മൽ ബോയ്സാണ്. മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ പല തിയേറ്ററുകളിലും കലക്ഷനിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











