ദാസേട്ടൻ പാടിയാൽ നിർമാതാവിന് ലാഭമില്ല; ഒടുവിൽ ആ രീതി അദ്ദേഹം നിർത്തി; ഗായകനെക്കുറിച്ച് സിദ്ദിഖ് പറഞ്ഞത്
വിട പറഞ്ഞ സംവിധായകൻ സിദ്ദിഖിന് എടുത്ത് മാറ്റാൻ പറ്റാത്ത സ്ഥാനം മലയാളികളുടെ മനസിലുണ്ട്. അത്രമാത്രം ജനപ്രീതി നേടിയ സിനിമകൾ സിദ്ദിഖ് പ്രേക്ഷകർക്ക് സമ്മാനിച്ചു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് തരംഗമായി മാറിയ ഒരു കാലഘട്ടം മലയാള സിനിമാലോകത്തുണ്ടായിട്ടുണ്ട്. റാംജി റാവു സ്പീക്കിംഗ്, ഗോജ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നതാണ്. ഇന്നും ഈ ചിത്രങ്ങളിലെ കോമഡി രംഗങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നു. ഒരു ഘട്ടത്തിൽ സിദ്ദിഖ്-ലാൽ കൂട്ട് കെട്ട് പിരിഞ്ഞ് രണ്ട് പേരും രണ്ട് വഴിക്ക് നീങ്ങി.
സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് തരംഗമായിരുന്ന കാലഘട്ടത്തിലെ ഒരു സംഭവത്തെക്കുറിച്ച് സിദിക്ക് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഗായകൻ യേശുദാസ് തങ്ങളുടെ ആദ്യ സിനിമകളിൽ പാടാതിരുന്നതിനെക്കുറിച്ചാണ് സിദ്ദിഖ് സഫാരി ടിവിയിൽ സംസാരിച്ചത്. ആഗ്രഹമുണ്ടായിരുന്നെങ്കിലും യേശുദാസിനെക്കാെണ്ട് പാടിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നെന്ന് സിദ്ദിഖ് അന്ന് തുറന്ന് പറഞ്ഞു.

ആ കാലഘട്ടത്തിൽ ജീവിച്ചിട്ട് ജീനിയസുകളുമായി വർക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ അത് ദുർഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത്. അങ്ങനെ ഒരുപാട് ജീനിയസുകളുടെ കൂടെ വർക്ക് ചെയ്യാൻ എനിക്ക് ഭാഗ്യം കിട്ടി. ഒന്ന് ഗുരുനാഥൻ ഫാസിൽ സാറാണ്. അത് പോലെ മറ്റൊരു ജീനിയസാണ് ദാസേട്ടൻ. ഞാനും ലാലും ദാസേട്ടനും ഒരേ കാലഘട്ടത്തിൽ സിനിമയിൽ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ ഒരു പാട്ട് പോലും എനിക്കും ലാലിനും ചിത്രീകരിക്കാൻ സാധിച്ചില്ലെന്നത് നമ്മുടെ ദൗർഭാഗ്യമായി കണക്കാക്കിയത്. അതിന് ഭാഗ്യമുണ്ടായത് ഞങ്ങളുടെ നാലാമത്തെ സിനിമയിലാണ്.
റാംജി റാവുവിലും ഹരിഹർ നഗറിലും ഗോഡ്ഫാദറിലും ദാസേട്ടൻ പാടിയിട്ടില്ല. ദാസേട്ടൻ പാടുന്നത് വിയറ്റ്നാം കോളനിയിലാണ്. മൂന്ന് സിനിമകൾ വരെ ദാസേട്ടന് കാത്ത് നിൽക്കേണ്ടി വന്നു. നമുക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. അന്നത്തെ സാഹചര്യത്തിൽ അത് പറ്റില്ലായിരുന്നു. അന്ന് ദാസേട്ടൻ പാട്ട് പാടുന്നെങ്കിൽ കാസറ്റ് തരംഗിണിക്ക് കൊടുക്കണം. റൈറ്റ്സ് കൊടുത്താൽ പണം കിട്ടില്ല. ലാഭവിഹിതമാണ് പ്രൊഡ്യൂസർക്ക് കിട്ടുന്നത്. ദാസേട്ടൻ പാടുന്നതിന് പൈസ കൊടുക്കേണ്ട.

ദാസേട്ടന്റെ പാട്ട് നിർബന്ധമുള്ളവർ അങ്ങനെ തന്നെ പാടിക്കുമായിരുന്നു. പക്ഷെ നമ്മളെ സംബന്ധിച്ച് ചെറിയ ബഡ്ജറ്റിലുള്ള സിനിമകളാണ്. അതിന് എവിടെ നിന്നൊക്കെ വരുമാനം വരുന്നോ അതൊക്കെ നോക്കും. ഓഡിയോ കാസറ്റും വീഡിയോ കാസറ്റുമെല്ലാം. ദാസേട്ടന് കൊടുത്താൽ ഓഡിയോയിൽ നിന്നുള്ള വരുമാനം ഞങ്ങളുടെ നിർമാതാവിന് ഉണ്ടാവില്ല. സ്വാഭാവികമായി ദാസേട്ടനില്ലാതെ സിനിമ ചെയ്യാൻ വ്യസനത്തോടെ നിർബന്ധിതരാകുന്നു. അങ്ങനെയാണ് ഈ മൂന്ന് സിനിമകളിൽ ദാസേട്ടൻ പാടാതെ വന്നത്.
പിന്നെ തരംഗിണി ഇല്ലാതായെന്ന് തോന്നുന്നു. പിന്നീട് ദാസേട്ടൻ അദ്ദേഹത്തിന്റെ പാട്ടിന് പ്രതിഫലം വാങ്ങിച്ച് പാടാൻ തുടങ്ങി. അങ്ങനെയാണ് വിയറ്റ്നാം കോളനിയിൽ ദാസേട്ടൻ പാടുന്നതെന്നും സിദ്ദിഖ് വ്യക്തമാക്കി. മ്യൂസിക് ഡയറക്ടർ എസ് ബാലകൃഷ്ണന് ഒരു പാട്ടെങ്കിലും ദാസേട്ടൻ പാടണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ ദാസേട്ടൻ പാടിയാൽ ഓഡിയോയിൽ നിന്നും ഒന്നും കിട്ടില്ലെന്ന് നിർമാതാക്കൾ സങ്കടത്തോടെ പറയും. ഓഡിയോ റൈറ്റ്സ് തരംഗിണി എടുക്കുന്ന സമ്പ്രദായം നിർത്തിയതോടെ പിന്നീടുള്ള തങ്ങളുടെ സിനിമകളിലെല്ലാം യേശുദാസ് പാടിയിട്ടുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി.


Click it and Unblock the Notifications











