മറ്റുള്ളവർക്ക് യേശുദാസ് കാരണം അവസരമില്ലെന്ന വിമർശനം; പക്ഷെ യേശുദാസിനെ വരുത്തിയിട്ടും അന്നുണ്ടായത്
സംഗീത ലോകം ബഹുമാന്യ സ്ഥാനം നൽകുന്ന ഗാനഗന്ധർവൻ കെജെ യേശുദാസ് ഇപ്പോൾ കരിയറിൽ സജീവമല്ല. ഒരു കാലത്ത് കെജെ യേശുദാസ് അടക്കി ഭരിച്ചതാണ് മലയാള സിനിമാ പിന്നണി ഗാനരംഗം. അക്കാലത്ത് വന്ന വലിയ വിമർശനം യേശുദാസ് കാരണം പുതിയ ഗായകർക്ക് അവസരം ലഭിക്കുന്നില്ല എന്നതായിരുന്നു. യേശുദാസായിരുന്നു അന്ന് മിക്ക സംഗീത സംവിധായകരുടെയും ആദ്യ ചോയ്സ്. യേശുദാസിന് തിരക്കാണെങ്കിൽ മാത്രം മറ്റ് ഗായകരിലേക്ക് പോകുന്ന സാഹചര്യം.
ഒരു കാലഘട്ടത്തിലെ ഗാനങ്ങളുടെയെല്ലാം ശബ്ദം യേശുദാസിന്റേതാകുന്ന സാഹചര്യമുണ്ടായി. മറ്റുള്ളവരുടെ അവസരങ്ങൾ യേശുദാസ് ഇല്ലാതാക്കുന്നു എന്ന വിമർശനം പലപ്പോഴും വന്നിട്ടുണ്ട്. എന്നാൽ ഈ വാദത്തിന് വിപരീതമാണ് 1981 ൽ പുറത്തിറങ്ങിയ വേനൽ എന്ന സിനിമയിൽ സംഭവിച്ചത്. ലെനിൻ രാജേന്ദ്രനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. നടൻ നെടുമുടി വേണു ഈ സിനിമയിൽ അയ്യപ്പപണിക്കരുടെ ഒരു കവിത ആലപിച്ചിട്ടുണ്ട്. ഈ കവിത യേശുദാസ് ആലപിക്കണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. ഇതേക്കുറിച്ച് ഒരിക്കൽ ലെനിൻ രാജേന്ദ്രൻ സംസാരിച്ചിട്ടുണ്ട്.

ഇതിന് ട്യൂൺ ചെയ്യരുത്. പശ്ചാത്തല സംഗീതം ഇടയിൽ കയറി അലോസരം സൃഷ്ടിക്കരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അന്ന് വേണു തെറ്റില്ലാത്ത വിധം കവിത ചൊല്ലുന്ന ആളുമാണ്. അങ്ങനെ വേണുവിനെക്കൊണ്ട് പാടിച്ചു. നിർമാതാക്കൾക്ക് യേശുദാസിനെക്കൊണ്ട് പാടിക്കണം എന്നുണ്ടായിരുന്നു. ഈ കവിത യേശുദാസിന്റെ ശബ്ദത്തിലായാൽ എന്ത് മനോഹരമായിരിക്കും എന്നായിരുന്നു അവർക്ക്. ജന്മത്തിൽ എന്ത് പണിയെടുത്താലും ചെയ്ത് വെച്ചതിന് മുകളിൽ മറ്റാെരാൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് എനിക്ക് നല്ല തിട്ടമുണ്ടായിരുന്നു.
ചിത്രം വിതരണക്കാർ കണ്ടു. കണ്ട എട്ട് പേരും പറഞ്ഞത് ഇത് ദാസേട്ടനെക്കൊണ്ട് പാടിപ്പിക്കണം എന്നാണ്. ആയിക്കോട്ടെ എന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെ ചെന്നെെയിലെ ഒരു സ്റ്റുഡിയോയിൽ ഇത് പ്രൊജക്ട് ചെയ്തു. ദാസേട്ടൻ വന്ന് കണ്ടു. ഇത് മാറ്റേണ്ട ഒരു കാര്യവും ഇല്ല. ഞാൻ പാടിയാൽ ഇത്ര നന്നാകുകയുമില്ലെന്ന് പറഞ്ഞു. സിനിമയുടെ സവിശേഷത വേണു പാടി എന്നതാണ്. ലിപ് പിടിച്ച് പാടുക എന്നത് യേശുദാസിന്റെ തിരക്കിനടയിൽ നടക്കുന്ന കാര്യമല്ലെന്നും ലെനിൻ രാജേന്ദ്രൻ പറഞ്ഞു. ഒരിക്കൽ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് സംസാരിച്ചത്. 2019 ലാണ് ലെനിൻ രാജേന്ദ്രൻ അന്തരിച്ചത്.

നേരത്തെ നടി മല്ലിക സുകുമാരൻ യേശുദാസിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. വെറുതെ എല്ലാവരും യേശുദാസ് എന്ന വ്യക്തിയെ പൊക്കുകയല്ല. അദ്ദേഹത്തിന്റെ പ്രൊഫഷണൽ കമ്മിറ്റ്മെന്റുണ്ട്. കഴിവ് വളർത്തി വലുതാക്കി പടർന്ന് പന്തലിച്ച് ഇത്രത്തോളം കൊണ്ട് വന്നിരിക്കുമ്പോൾ പെട്ടെന്ന് യേശുദാസ് വഴിമാറി കൊടുത്തേ കൊച്ചു പിള്ളേർ വരട്ടെ എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു.
അതൊന്നും ഒരു മനുഷ്യനും തീരുമാനിക്കാൻ പറ്റില്ല. അതൊക്കെ ദൈവികമായ തീരുമാനങ്ങളാണ്. അത് ദാസേട്ടനായാലും ചിത്രയായാലും അങ്ങനെയാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. യേശുദാസിന്റെ മുൻകോപവും പലപ്പോഴും ചർച്ചയായതാണ്. ഗാനഗന്ധർവന്റെ പെരുമാറ്റ രീതികളിൽ അതൃപ്തി പ്രകടിപ്പിച്ചവർ ഏറെയുണ്ട്. മകനും കുടുംബത്തിനുമൊപ്പം അമേരിക്കയിലാണ് ഇന്ന് യേശുദാസുള്ളത്.


Click it and Unblock the Notifications











