'അവൻ പിറന്ന് വീണത് എന്റെ കയ്യിലേക്കാണ്..., കുഞ്ഞ് തന്നെ ഇഴഞ്ഞുപോയി പാലുകുടിക്കുന്നതെല്ലാം ഞാൻ കണ്ടു'; അനു മോഹൻ
അമ്മയുടേയും ചേട്ടന്റെയും പാത പിന്തുടർന്നാണ് അനു മോഹനും സിനിമയിലേക്ക് എത്തിയത്. അഭിനയത്തോട് താൽപര്യം പ്രകടിപ്പിക്കാതിരുന്ന അനു ആകസ്മികമായി മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്ന സിനിമയിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് സിനിമയിൽ അരങ്ങേറിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാൽ അയ്യപ്പനും കോശിയും എന്ന സിനിമയിലെ സുജിത്തിലൂടെയാണ് അനു പ്രേക്ഷക ഹൃദയങ്ങളിൽ കടന്നുകൂടിയത്. 21 ഗ്രാംസ്, ലളിതം സുന്ദരം, വാശി, കൊത്ത്, ഹണ്ട് തുടങ്ങിയവയാണ് അനു അഭിനയിച്ച പ്രധാന സിനിമകൾ.
കഥ ഇന്നുവരെയാണ് ഏറ്റവും പുതിയ റിലീസ്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ സജീവമായിരുന്ന അനു കുടുംബത്തെ കുറിച്ചും തന്റെ കുഞ്ഞിന്റെ ജനനത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കുഞ്ഞിനെ പ്രസവിക്കാനായി താനും ഭാര്യയും ആശുപത്രിയേയോ ഡോക്ടർമാരെയോ ആശ്രയിച്ചിട്ടില്ലെന്നാണ് അനു മോഹൻ പറഞ്ഞത്.

ഭാര്യ ഗർഭിണിയായപ്പോൾ മുതൽ പ്രസവിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും താനാണ് നോക്കിയതെന്നും അനു പറഞ്ഞു. നാച്വറൽ ബെർത്തിങ് സിസ്റ്റമായിരുന്നു അനു ഭാര്യക്ക് വേണ്ടി തെരഞ്ഞെടുത്തത്. കുഞ്ഞിന്റെ പൊക്കിൾ കൊടി മുറിച്ചത് വരെ താനാണെന്നും അനു മോഹൻ മൂവി മാൻ ബ്രോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞങ്ങളുടെ കുഞ്ഞ് പിറന്നത് ആശുപത്രിയിലല്ല.
പണ്ട് വയറ്റാട്ടി എന്നൊക്കെ പറയാറില്ലേ... അതുപോലെയുള്ള ഒരു വീട്ടിലാണ്. പത്ത് മാസം ഭാര്യയ്ക്കൊപ്പം നടന്നതും അവളുടെ കാര്യങ്ങൾ നോക്കിയതും പ്രസവം എടുത്തതുമെല്ലാം ഞാനായിരുന്നു. അതിനുശേഷം എന്റെ കസിൻസെല്ലാം ഡെലിവറിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം എന്നോടാണ് വിളിച്ച് ചോദിക്കുന്നത്. സിസേറിയൻ വേണ്ടെന്ന് ഞങ്ങൾക്ക് നേരത്തെ മുതൽ ഒരു ആഗ്രഹമുണ്ടായിരുന്നു. ഗർഭിണിയായശേഷം ആദ്യത്തെ മൂന്ന് മാസം വീട്ടുകാരുടെ നിർബന്ധപ്രകാരം ആശുപത്രിയിൽ ഞങ്ങൾ കാണിച്ചിരുന്നു.
പക്ഷെ പോയപ്പോൾ അവളെ ഒരു രോഗിയാക്കിയാണ് അവർ തിരികെ അയക്കുന്നത്. കാരണം എല്ലായിടത്ത് ചെല്ലുമ്പോഴും അവർ പ്രശ്നങ്ങളാണ് പറയുന്നത്. അവസാനം ഞങ്ങൾക്ക് തന്നെ ഭ്രാന്തായി. ഇതൊരു ഹാപ്പിയായിട്ടുള്ള മൊമന്റല്ലേ... അവളോട് അനങ്ങാൻ പാടില്ല, കട്ടിലിൽ നിന്നും എഴുന്നേക്കാൽ പാടില്ല എന്നൊക്കെ ഡോക്ടർമാർ നിർദേശിച്ചിരുന്നു. പക്ഷെ ഞാൻ അവളോട് പറഞ്ഞു... അങ്ങനെയൊന്നും ഇല്ല... പട്ടിയും പൂച്ചയുമൊക്കെ പ്രസവിക്കുന്നില്ലേയെന്ന്.
മനുഷ്യന് മാത്രമെ ഈ പ്രശ്നമുള്ളോയെന്ന്. അങ്ങനെ ഞങ്ങൾ ആശുപത്രിയിൽ കാണിക്കുന്നത് നിർത്തി. പിന്നീടാണ് മിഡ് വൈഫിന്റെ ഒരു സെന്റർ കണ്ടുപിടിച്ചത്. അവർ വെൽക്കം ചെയ്ത രീതി തന്നെ വളരെ വ്യത്യസ്തമായിരുന്നു. പിന്നെ അവളെക്കാൾ കൂടുതൽ ക്ലാസ് എനിക്കാണ് കിട്ടിയത്. ഞാനാണ് അവരുടെ സെഷൻസ് കൂടുതലും അറ്റന്റ് ചെയ്തത്.

ഡെലിവറി ഡെയിൽ ഫുൾ പരിപാടി എന്റെ തലയിലായിരുന്നു. ഒരു ദിവസം രാത്രി അവൾക്ക് പെയിൻ വന്നു. ഞങ്ങൾ കാറെടുത്ത് സെന്ററിലേക്ക് പോയി. പിറ്റേദിവസം രാവിലെ ഒരു ബാസ്ക്കറ്റിൽ മകനുമായിട്ടാണ് ഞാൻ തിരിച്ച് വന്നത്. ഡെലിവറിക്ക് മുമ്പ് അവൾ ഒരുപാട് സിറ്റപ്സ് എടുത്തു. അതിനിടയിൽ വാട്ടർ ബ്രേക്കായിട്ടാണ് കുഞ്ഞ് പുറത്തേക്ക് വന്നത്. നേരെ എന്റെ കയ്യിലാണ് അവനെ കിട്ടിയത്. കുറച്ച് നേരത്തേക്ക് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
പൊക്കിൾ കൊടി കട്ട് ചെയ്തത് ഞാനായിരുന്നു. പിന്നെ മോൻ കരഞ്ഞ് തുടങ്ങി. ആദ്യത്തെ രണ്ട് മണിക്കൂർ കുഞ്ഞിന്റെ ദേഹമൊന്നും തുടച്ചിരുന്നില്ല. അതൊരു ഗോൾഡൺ ടൈമാണ് അച്ഛനും അമ്മയും കുഞ്ഞും കൂടി അത് ആസ്വദിക്കാനാണ് സെന്ററിൽ നിന്നും കിട്ടിയ നിർദേശം. പിന്നെ ഞങ്ങൾ ഒരുമിച്ച് സമയം ചിലവഴിച്ചപ്പോൾ കുഞ്ഞ് തന്നെ ഇഴഞ്ഞുപോയി പാലുകുടിക്കുന്നതെല്ലാം ഞാൻ കണ്ടു. ഒന്നും നമ്മൾ പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമല്ല.
സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. പിറ്റേദിവസം ഡിസ്ചാർജായി ഞങ്ങൾ വീട്ടിൽ വന്നു എന്നാണ് അനു മോഹൻ പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി പേർ നടനെ വിമർശിച്ച് എത്തി. വിവരക്കേട് പറയുകയാണെന്നായിരുന്നു ഒരാൾ കുറിച്ചത്.
ദയവ് ചെയ്ത് ഇതുംകേട്ട് ആരുംഅനുകരിക്കാൻ നിൽക്കരുത്. പട്ടിയും പൂച്ചയും പ്രസവിക്കുന്നതുപോലെയല്ല മനുഷ്യന്‍. മനുഷ്യന്‍റെ തല വലുതാണ്.അതുകൊണ്ട് തന്നെ മനുഷ്യന്‍റെ പ്രസവം കോപ്ലിക്കേറ്റഡാണെന്നാണ് മറ്റൊരാൾ മുന്നറിയിപ്പ് നൽകി കുറിച്ചത്.


Click it and Unblock the Notifications











