'പറഞ്ഞ് പറ്റിച്ച് കൊണ്ടുവന്നതാണെന്ന് മനസിലായിരുന്നു; ചെകുത്താനോട് മാപ്പ് പറഞ്ഞ് എലിസബത്ത്, വീഡിയോ!
നടൻ ബാല ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സിന്റെ വീട്ടിൽ തോക്കുമായി ചെന്ന് വധ ഭീഷണി മുഴക്കിയത് ഒരു സമയത്ത് വലിയ രീതിയിൽ വിവാദവും കേസും ചർച്ചയുമായ സംഭവമായിരുന്നു. നടീനടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ചാണ് ചെകുത്താന്റെ വീട്ടിൽ ബാല അതിക്രമിച്ച് കയറി ഭീഷണി മുഴക്കിയത്.
അന്ന് ബാലയ്ക്കൊപ്പം ഉണ്ടായിരുന്നവരിൽ ഒരാൾ നടന്റെ മുൻ ഭാര്യ എലിസബത്തായിരുന്നു. പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സംഭവ സ്ഥലത്തേക്ക് എലിസബത്തിനേയും ബാല കൊണ്ടുവന്നത്. യഥാർത്ഥത്തിൽ എന്താണ് അവിടെ നടക്കുന്നതെന്നതിനെ കുറിച്ച് എലിസബത്തിനും യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ബാലയുടെ ക്രൂരതകൾ അതിരുവിട്ടപ്പോൾ എലിസബത്ത് ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ചു.

ഇപ്പോഴിതാ എലിസബത്തിനെ സന്ദർശിക്കാൻ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ് എത്തിയ വീഡിയോയാണ് വൈറലാകുന്നത്. ചെകുത്താൻ വീട്ടിൽ വന്നുവെന്നും താൻ കൂടി ഭാഗമായ സംഭവങ്ങളിൽ മാപ്പ് ചോദിച്ചുവെന്നും യുട്യൂബിൽ പങ്കിട്ട വീഡിയോയിൽ എലിസബത്ത് പറഞ്ഞു. ബാലയിൽ നിന്നും അനുഭവിച്ച കാര്യങ്ങൾ കുറച്ച് ദിവസങ്ങളായി യുട്യൂബിൽ പങ്കുവെക്കുന്ന വീഡിയോയിലൂടെ എലിസബത്ത് പങ്കുവെക്കുന്നുണ്ട്.
സത്യങ്ങൾ വെളിപ്പെടുത്തുന്നതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഭയന്നാണ് ജീവിക്കുന്നതെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് അജു അലക്സും സുഹൃത്തുക്കളും എലിസബത്തിനെ നേരിട്ട് വന്ന് കണ്ടത്. നേരത്തെ മുതൽ എനിക്ക് അജുവിനോട് ഒരു സോറി പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് കോൺടാക്ട് ചെയ്യാൻ പേടിയായിരുന്നു. ഒരു കുറ്റബോധമുണ്ടായിരുന്നു.
അറിഞ്ഞുകൊണ്ട് അല്ല അന്ന് ഞാൻ അവിടെ അയാൾക്കൊപ്പം വന്നത്. പക്ഷെ ഞാനും അതിൽ ഉൾപ്പെട്ട ഒരാളണല്ലോ. അതുകൊണ്ട് സോറി പറയണമെന്നുണ്ടായിരുന്നു. പക്ഷെ എന്നെ നിങ്ങൾ ദുഷ്ട കഥാപാത്രമായാണോ കണ്ടിരിക്കുന്നതെന്ന് അറിയില്ലല്ലോ. ആദ്യത്തെ റിയാക്ഷൻ എന്താകുമെന്നും അറിയാത്തതുകൊണ്ടാണ് മിണ്ടാതിരുന്നത്. എല്ലാവരുടെയും മുന്നിൽ വെച്ച് ഒരു സോറി പറയണമെന്നുണ്ടായിരുന്നു.
എനിക്കൊരു ഗിൽറ്റ് ഫീൽ ഉള്ളതുകൊണ്ടാണ് സോറി പറയുന്നത്. പുതിയ ഡ്രസും വളയുമെല്ലാമിട്ട് ഒരുങ്ങിയായിരുന്നു അന്ന് ഞാൻ അവിടെ വന്നത്. ഐസ്ക്രീം മേടിച്ച് തരാമെന്ന് പറഞ്ഞാണ് കൂട്ടികൊണ്ട് പോയത്. ഐസ്ക്രീമിന്റെ വീഡിയോ യുട്യൂബിലേക്ക് എടുക്കാമെന്നും കരുതി. പക്ഷെ അതായിരുന്നില്ല അവിടെ നടന്നത്. ഞാൻ കാറിൽ പേടിച്ച് വിറച്ചാണ് ഇരുന്നത്.

അജുവിനോട് ഇപ്പോൾ മാപ്പ് പറഞ്ഞപ്പോൾ കുറ്റബോധം മാറി എന്നുമാണ് എലിസബത്ത് വീഡിയോയിൽ പറഞ്ഞത്. പിന്നീട് സംസാരിച്ചത് അജു ആയിരുന്നു. എലിസബത്തിനെ ഒന്ന് കാണാനും സംസാരിക്കാനും വേണ്ടിയാണ് ഞങ്ങൾ വന്നതാണ്. എലിസബത്ത് അനുഭവിക്കുന്നതും അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും മെയിൻ സ്ട്രീം മീഡിയ സംസാരിച്ചുവെങ്കിൽ സംസാരിച്ചു. അല്ലെങ്കിൽ കേസ്, അതും അല്ലെങ്കിൽ സിഎം. ഈ മൂന്നിടത്ത് മാത്രമെ ഇക്കാര്യങ്ങൾ ഡിസ്കസ് ചെയ്യാൻ പറ്റുകയുള്ളു.
അല്ലാതെ നമുക്ക് പറയാൻ പറ്റുന്ന കാര്യങ്ങളല്ല. സംസാരിക്കാനും പറ്റില്ല. പിന്നെ എലിസബത്ത് സോറി പറയേണ്ട ആവശ്യം ശരിക്ക് ഇല്ല. എലിസബത്തിന് അന്നത്തെ സംഭവത്തിൽ പങ്കില്ലെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അന്ന് അവർക്കൊപ്പം വന്നൂവെന്നല്ലേയുള്ളു. എനിക്ക് എലിസബത്തിനോട് വിരോധത്തിന്റെ ആവശ്യമില്ല. വീഡിയോകൾ കണ്ടപ്പോൾ വന്ന് ഒന്ന് കാണണമെന്ന് തോന്നി.
തന്നേയും ആറാട്ടണ്ണേനേയും ബലം പ്രയോഗിച്ചും പറ്റിച്ചുമാണ് അയാൾ കൊണ്ടുവന്നതെന്ന് ഞങ്ങൾക്ക് അറിയാം. എലിസബത്ത് സൂപ്പറാണ് നമ്മൾ വിചാരിച്ചതുപോലുള്ള ആളല്ല. കേസ് കൊടുക്കുകയോ കോടതിയെ സമീപിക്കുകയോ അല്ലെങ്കിൽ മുഖ്യമന്ത‍്രിയെ നേരിട്ട് കണ്ട് പരാതി പറയുകയോ ചെയ്യുകയല്ലാതെ ആരോട് ഒന്നും ഈ വിഷയത്തിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും എലിസബത്തിനെ ഉപദേശിച്ചാണ് ചെകുത്താൻ മടങ്ങിയത്.
അജു എലിസബത്തിനെ കാണാൻ വന്നുവെന്ന് അറിഞ്ഞതിൽ സന്തോഷം. എലിസബത്തിന് പിന്തുണ നൽകി ഒപ്പം നിന്ന് സഹായിക്കാനാണ് ഭൂരിഭാഗം പേരും കമന്റിലൂടെ അജുവിനോട് ആവശ്യപ്പെടുന്നത്.


Click it and Unblock the Notifications