മലയാളം ഫിലിം ഇന്റസ്ട്രിയെ കുറിച്ച് ഇത്ര മോശമായി സംസാരിച്ച വേറൊരാളില്ല; മുമ്പ് ഭാവനയും ഇത് തന്നെയല്ലേ പറഞ്ഞത്?
മലയാളം സിനിമ ഇന്റസ്ട്രിയെ കുറിച്ച് സിനിമാ-സീരിയൽ താരം യമുന റാണി പറഞ്ഞ വാക്കുകളെ വിമർശിച്ച് ഉണ്ണി വ്ലോഗ്സ്. മലയാളം ഫിലിം ഇന്റസ്ട്രിയെ കുറിച്ച് ഇത്രയും മോശമായി സംസാരിച്ച വേറൊരു ആളെ കുറിച്ചും താൻ കേട്ടിട്ടില്ലെന്ന് ഉണ്ണി പറയുന്നു. യമുന പറഞ്ഞത് ഇങ്ങനെയാണ്... ഇന്റസ്ട്രിയെ കുറിച്ച് ഒന്നടങ്കം പബ്ലിക്കായി മോശമായി ചിത്രീകരിക്കുന്നത് കാണുമ്പോൾ ഭയങ്കര വിഷമം തോന്നിയിട്ടുണ്ട്.
പക്ഷെ ഒരിക്കലും ഈ ഇന്റസ്ട്രി മോശമാണെന്ന് ഞാൻ പറയില്ല. ഏറ്റവും സുരക്ഷിതമായി സ്ത്രീകൾക്ക് ജോലി ചെയ്യാൻ പറ്റുന്ന ഇടമാണ് ഫിലിം ഇന്റസ്ട്രി. കാരണം ഞാൻ ഒരു ആർട്ടിസ്റ്റാണ്. വർക്കിന് പോകുമ്പോൾ അച്ഛനോ അമ്മയോ എപ്പോഴും ഉണ്ടാകാറുണ്ട്. മറ്റ് ഏതെങ്കിലും മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കിൽ നമുക്ക് ഒപ്പം അച്ഛനേയും അമ്മയേയും കൊണ്ടുപോകാൻ പറ്റുമോ?.

പക്ഷെ അഭിനയ മേഖലയിലാണെങ്കിൽ അച്ഛനേയും അമ്മയേയും കൂടെ കൊണ്ടുപോകാൻ പറ്റും. കുറഞ്ഞത് ഒരു ആയയെ എങ്കിലും കൊണ്ടുപോകാൻ പറ്റും. ഇതുപോലൊരു സൗഹൃദം വേറെ ഏത് ജോലിക്കുണ്ട്. അതുപോലെ ഓഡീഷന് വിളിച്ചാലും അമ്മയേയും അച്ഛനേയും നമുക്ക് ഒപ്പം കൊണ്ടുപോകാം. കൊണ്ടുവരാൻ പറ്റില്ലെന്ന് നിർദേശം കിട്ടിയാൽ പോവുകയും അരുത്.
ക്യാമറയുടെ മുന്നിൽ നമ്മൾ അഭിനയിക്കുമ്പോൾ ക്യാമറയുടെ തൊട്ട് പിറകിൽ മാതാപിതാക്കൾക്ക് നിന്ന് കാര്യങ്ങൾ കാണാം എന്നായിരുന്നു. വീഡിയോ കണ്ട് യമുനയുടേത് ചീപ്പായിട്ടുള്ള ആർഗ്യൂമെന്റാണെന്ന് ഉണ്ണി പറഞ്ഞു. ശരിക്കും മലയാളം ഫിലിം ഇന്റസ്ട്രിയെ കുറിച്ച് ഇത്രയും മോശമായി സംസാരിച്ച വേറൊരു ആളെ കുറിച്ചും ഞാൻ കേട്ടിട്ടില്ല. എന്തുകൊണ്ടാണ് സിനിമ ഇന്റസ്ട്രി ഇത്ര സേഫാകുന്നത്..? കാരണം അച്ഛനേയും അമ്മയേയും ഒപ്പം കൂട്ടാം എന്നതുകൊണ്ടാണത്രെ.
നിങ്ങൾ എന്താ വല്ല പാമ്പിനേയും തല്ലിക്കൊല്ലാൻ പോവുകയാണോ?. നിങ്ങൾ ജോലി ചെയ്യാൻ പോവുകയല്ലേ?. വിപ്രോയിൽ ജോലി ചെയ്യുന്ന അവതാരകയോട് യമുന ചോദിച്ചത് ജോലിക്ക് പോകുമ്പോൾ നിങ്ങൾക്ക് അച്ഛനേയും അമ്മയേയും ഒപ്പം കൊണ്ടുപോകാൻ പറ്റില്ലല്ലോ... അപ്പോൾ അതെങ്ങനെ സുരക്ഷിതമായ തൊഴിലിടമാകും എന്നാണ്.
അതായത് 24 മണിക്കൂറും അച്ഛന്റേയും അമ്മയുടേയും ചോട്ടിൽ നിന്നാലാണ് സ്ത്രീയുടെ സുരക്ഷിതത്വം എന്നാണ് ഇവർ ഈ പറഞ്ഞ് കൊണ്ടിരിക്കുന്നത്. അച്ഛനും അമ്മയും ഉണ്ടാകും അല്ലെങ്കിൽ ആയ ഉണ്ടാകും അതും അല്ലെങ്കിൽ ഫ്രണ്ട്സ് ഉണ്ടാകും ജോലിക്ക് പോകുമ്പോൾ... അതായത് ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ പറ്റില്ല സിനിമ സെറ്റിൽ എന്നാണ് ഈ പുള്ളിക്കാരി പറയുന്നത്. അവരുണ്ടെങ്കിൽ സെയ്ഫാണ്.

അല്ലെങ്കിൽ അൺസെയ്ഫാകാനുള്ള ചാൻസുണ്ട് എന്നാണ് യമുന റാണി പറഞ്ഞ് വെക്കുന്നത്. എല്ലാവരും പ്രിവിലേജ്ഡ് ഒന്നും ആയിരിക്കില്ല. അതുകൊണ്ട് തന്നെ അച്ഛനും അമ്മയും കൂടെ വന്ന് നിൽക്കുക എന്ന് പറയുന്നത് അച്ഛനും അമ്മയും ജോലിക്ക് പോകുന്ന ആർട്ടിസ്റ്റിന് സ്ട്രഗിളായിരിക്കും. അച്ഛനും അമ്മയും ഒപ്പം വരാതെ കരിയർ ബിൽഡ് ചെയ്യാൻ വേണ്ടി എറണാകുളത്ത് വന്ന് തമാസിക്കുന്നവർ ഉണ്ടാകും.
അവർ കരിയർ ബിൽഡ് ചെയ്യുന്ന കഷ്ടപ്പാടിൽ ആയതുകൊണ്ട് തന്നെ തന്റെ സുരക്ഷിതത്വത്തിനായി ഒപ്പം ഒരാളെ കൂടി കൊണ്ട് വന്ന് നിർത്താൻ കഴിഞ്ഞെന്ന് വരില്ല. ഇനി വിദേശത്താണ് ഷൂട്ടെങ്കിൽ അച്ഛനും അമ്മയും ഉണ്ടെങ്കിലെ ഞാൻ വരൂവെന്ന് വാശി പിടിച്ചാൽ എന്നാൽ മോള് വീട്ടിലിരുന്നോളൂവെന്നേ മറുപടി ലഭിക്കൂ. അങ്ങനെയല്ലല്ലോ ഒരു തൊഴിലിടം വർക്ക് ചെയ്യേണ്ടത്. വിപ്രോയിൽ വർക്ക് ചെയ്യുന്ന പെൺകുട്ടി അച്ഛനും അമ്മയും ഒപ്പം വരാതിരുന്നിട്ടും സുരക്ഷിതയായി ഇരിക്കുന്നത് ആ ജോലിസ്ഥലം സുരക്ഷിതമായതുകൊണ്ടാണ്.
ആണും പെണ്ണും ജോലി ചെയ്യുന്ന തൊഴിൽ മേഖലയിൽ ഏത് അവസ്ഥയിലും ഞങ്ങൾ സുരക്ഷിതരാണ് എന്ന് സ്ത്രീ പറയുന്നിടത്താണ് അത് സുരക്ഷിതമായ തൊഴിൽ മേഖലയാകുന്നതെന്നും ഉണ്ണി പറഞ്ഞു. ഉണ്ണിയുടെ റിയാക്ഷൻ വീഡിയോ വൈറലായതോടെ നെഗറ്റീവും പോസിറ്റീവുമായ ഒരുപാട് പ്രതികരണങ്ങൾ വന്നു.
യമുന കാര്യങ്ങൾ മനസിലാക്കാതെ വിഡ്ഢിത്തം പറഞ്ഞത് പോലെ തോന്നി എന്നായിരുന്നു കമന്റുകൾ. യമുന പറഞ്ഞ ഇതേ അഭിപ്രായം തന്നെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭാവനയും ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും അതെന്താ ഉണ്ണി കണ്ടിട്ടില്ലേയെന്ന് ചിലർ യുട്യൂബറെ വിമർശിച്ചും കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications











