twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നവ്യയൊരുമ്പെട്ടാല്‍..

    By Staff
    |

    നവ്യയൊരുമ്പെട്ടാല്‍..

    നടിമാരുടെ ലൊക്കേഷനുകളിലെ ലീലാവിലാസങ്ങള്‍ സിനിമാലോകത്ത് ഒട്ടും പുതുമയുള്ള കഥയല്ല. അച്ഛനമ്മമാരും ആയയുമൊക്കെയായി ഒരു സംഘമായി ലൊക്കേഷനിലെത്തി നിര്‍മാതാക്കള്‍ക്കും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കും മാത്രമല്ല പലപ്പോഴും മറ്റ് പ്രവര്‍ത്തകര്‍ക്കും തലവേദനയായി തീരുന്ന നടിമാരുടെ വിചിത്രമായ ചെയ്തികളുടെ കഥകള്‍ സിനിമാലോകത്ത് സുലഭമാണ്.

    ഒന്നോ രണ്ടോ സിനിമ പുറത്തുവന്നുകഴിയുമ്പോഴേക്കും നമ്മുടെ ടീനേജ് നായികമാരുടെ തലകളില്‍ വല്ലാതെ കനം കൂടുന്നുവെന്ന പൊതുപ്രതിഭാസമാണത്രെ ഇത്തരം ലീലകള്‍ക്ക് കാരണമായി ഭവിക്കുന്നത് എന്ന് പറയപ്പെടുന്നു. യുവജനോത്സവവേദികളില്‍ മോഹിനിയായി ആടുകയും മത്സരഫലം വരുമ്പോള്‍ ജഡ്ജിമാര്‍മാരുടെ നേരെ ശൂര്‍പ്പണഖയായി ചീറുകയും ചെയ്യുന്ന കുമാരികളുടെ വിളയാട്ടങ്ങള്‍ അവിടെ നിന്നും വണ്ടി കയറി നേരെയെത്തിച്ചേരുന്ന സിനിമയുടെ ലോകത്തും പ്രദര്‍ശിപ്പില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

    പൊതുവെ നടിമാര്‍ ലൊക്കേഷനുകളില്‍ ഇത്തരം ക്രിയകള്‍ നടത്താറുണ്ടെങ്കിലും സംവിധായകരെയും നിര്‍മാതാക്കളെയുമൊക്കെ മണിയടിച്ചും സോപ്പിട്ടും നില്‍ക്കാനാണ് അവര്‍ നോക്കാറ്. സിനിമയില്‍ വന്നതോടെ തലയില്‍ വല്ലാതെ കനം കൂടിയെങ്കിലും അതങ്ങനെ നിലനില്‍ക്കണമെങ്കില്‍ ഈ സംവിധായകരും നിര്‍മാതാക്കളും തന്നെ വിചാരിക്കണമല്ലോ.. പക്ഷേ പുതിയ പല ടീനേജ് നടിമാര്‍ക്കും ആ വിചാരം പോലുമില്ല. താന്‍ അഭിനയിച്ച സിനിമ റിലീസായതിന്റെ പിറ്റേന്നുതന്നെ തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറഞ്ഞുപോയെന്നും പറഞ്ഞ് സംവിധായകന് മുന്നില്‍ പഴയ ശൂര്‍പ്പണഖ വേഷമാടുക, സംവിധായകന്‍ തന്നെ പറഞ്ഞുപറ്റിച്ചെന്ന് ആക്രോശിക്കുക ഇങ്ങനെ പോകുന്നു ഈ നടിമാരുടെ വിക്രിയകള്‍.

    താരങ്ങള്‍ക്ക് പല ചട്ടങ്ങളും വേണമെന്ന് വാശി പിടിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് നിര്‍മാതാക്കളുടെ ചേംബര്‍ ഇതുവരെ ആവശ്യപ്പെട്ടുകണ്ടിട്ടില്ലാത്തതുകൊണ്ട് നടിമാരുടെ ഈ പ്രകടനം അനവരതം തുടരുകയാണ്. അത് ഒടുവില്‍ നിര്‍മാതാവേ, നീ തുലഞ്ഞുപോട്ടെ, നിന്റെ സിനിമ എട്ടുനിലയില്‍ പൊട്ടട്ടെ എന്ന് ഉഗ്രശാപം പുറപ്പെടുവിക്കുന്നിടം വരെ എത്തിനില്‍ക്കുന്നു.

    ദുര്‍വാസാവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ നായികക്ക് ഒരു സംസ്ഥാന അവാര്‍ഡൊക്കെ മേമ്പൊടിയായി കിട്ടിയിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര നായികയാണെന്നാണ് വയ്പ്്. തന്റെ ശബ്ദം എത്തരത്തിലാണ് എന്നതൊന്നും പ്രശ്നമല്ല, താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് താന്‍ തന്നെ ശബ്ദം കൊടുത്തേയടങ്ങൂ എന്ന വാശിയാണ് ഈ നടിക്ക്. വാശി ഫലം കണ്ടില്ലെങ്കില്‍ നടി ചെയ്യുന്ന ഒരു കാര്യമുണ്ട്. ഉടനെ നിര്‍മാതാവിനെ ഫോണില്‍ വിളിക്കുക. നിന്റെ പടം തുലഞ്ഞുപോട്ടെ, അത് എട്ടുനിലയില്‍ പൊട്ടട്ടെ എന്ന് ശപിക്കുക. അതോടെ നടിക്ക് തൃപ്തിയായി.

    കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍, വക്കാലത്ത് നാരായണന്‍കുട്ടി, മലയാളി മാമന് വണക്കം തുടങ്ങി ഏതാനും ചിത്രങ്ങള്‍ നിര്‍മിച്ച നിര്‍മാതാവാണ് കലിയൂര്‍ ശശി. അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് സര്‍ക്കാര്‍ ദാദ. ജയറാം നായകനായ ഈ ചിത്രത്തില്‍ മേല്‍പ്പറഞ്ഞ നടിയാണ് നായിക.

    ഇരുപത് കടക്കാത്ത ഈ നടിക്ക് ഐഎഎസ് ഓഫീസറുടെ വേഷമാണ് ഈ ചിത്രത്തില്‍. ഒരു ഐഎഎസ് ഓഫീസര്‍ക്ക് വേണ്ട പക്വത ഈ നടിയുടെ രൂപത്തിനും ഭാവത്തിനുമില്ലല്ലോ എന്ന് നിര്‍മാതാവിന് തോന്നിയത് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോഴാണ്. എങ്കില്‍ കഥാപാത്രത്തിന്റെ ശബ്ദത്തിനെങ്കിലും അല്പം പക്വതയിരിക്കട്ടെയെന്നായി നിര്‍മാതാവ്. അങ്ങനെ നടിക്ക് മറ്റൊരാളെ വച്ച് ശബ്ദം നല്‍കാന്‍ നിര്‍മാതാവ് തീരുമാനിച്ചു.

    സംഗതി അറിഞ്ഞയുടനെ നടി കലിതുള്ളാന്‍ തുടങ്ങി. താരസംഘടനയായ അമ്മയില്‍ പരാതി കൊടുത്ത് ഈ നിര്‍മാതാവിന്റെ കഥ കഴിക്കാന്‍ തന്നെ ഉഗ്രരൂപിണിയായ നടി തീരുമാനിച്ചു. പക്ഷേ ഡബ്ബിംഗ് ആരെക്കൊണ്ട് ചെയ്യിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിര്‍മാതാവിനാണ് എന്ന് അമ്മയില്‍ നിന്നും അരുളപ്പാടുണ്ടായതോടെ നടി നിന്ന് കത്താന്‍ തുടങ്ങി. അഭിനവകണ്ണകിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ എന്ന ആയുധം കിടന്നുതിളച്ചു. ഒരു തരത്തിലും തന്റെ അരിശമടക്കാന്‍ കഴിയാഞ്ഞ് നടി ഉടന്‍ തന്നെ നിര്‍മാതാവിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് നിര്‍മാതാവിനു നേരെ നടിയുടെ അശരീരി: നിങ്ങളുടെ സിനിമ എട്ടുനിലയില്‍ പൊട്ടും. ഇത് എന്റെ ശാപമാണ്.

    നടിമാരായാല്‍ ഇങ്ങനെ തന്നെ വേണം. ചാന്‍സ് തന്നെ പ്രൊഡ്യൂസറെയല്ലാതെ മറ്റാരെയാണ് അവള്‍ ശപിക്കുക? ഇനി പടം പൊളിയാനായി മന്ത്രതന്ത്ര വിദ്യകളും ചാത്തന്‍ സേവയും കൂടി വേണമെങ്കിലാവാം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X