വീണ്ടും ഒരു മോഷണവിവാദം
വീണ്ടും ഒരു മോഷണവിവാദം
മലയാള സിനിമയെ ചുറ്റിപ്പറ്റി വീണ്ടും ഒരു മോഷണവിവാദം. ചത്തത് കീചകനെങ്കില്‍.....? അതെ, വിനയന്‍ തന്നെ ഈ മോഷണ കേസിലെയും പ്രതി.
തിയേറ്ററുകളില്‍ കരച്ചില്‍മാരി പെയ്യിച്ചുകൊണ്ടിരിക്കുന്ന മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവുമാണ് ഇത്തവണ വിനയനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. തൊണ്ടി തന്റേതാണെന്ന് അവകാശപ്പെടുന്നത് ചേരന്‍ എന്ന തമിഴ് സംവിധായകനാണ്. തന്റെ പൊര്‍ക്കാലത്തെയാണ് മീരയുടെ ദു:ഖമാക്കി മാറ്റി കേരളത്തിലെ തിയേറ്ററുകളില്‍ വിറ്റഴിക്കുന്നതെന്നാണ് ചേരന്റെ ആരോപണം.
പൊര്‍ക്കാല കഥയുമായി സമാനമാണെത്ര വിനയന്റെ കഥയും. ചേരന്റെ പടത്തില്‍ പോളിയോ ബാധിച്ച് കാല്‍ തളര്‍ന്നുപോയ പെണ്‍കുട്ടിയാണ് പ്രധാന കഥാപാത്രമെങ്കില്‍ വിനയന്റെ ചിത്രത്തിലെ മീരയുടെ കാല്‍ ജനിക്കുമ്പോഴേ തളര്‍ന്നുപോയതാണ്. ജനിക്കുമ്പോഴേയുള്ള വൈകല്യമാണ് മീരയുടേതെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കാട്ടി കേസില്‍ നിന്നൂരാനാണാവണം ഇനി വിനയന്റെ ശ്രമം.
പക്ഷേ ഇത്തവണ വിനയന് അങ്ങനെ എളുപ്പത്തില്‍ ഊരിപ്പോരാനാവുമെന്ന് തോന്നുന്നില്ല. മോഷണം ഈയിടെയായി സിനിമയില്‍ കൊലക്കുറ്റത്തിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്. ചിലപ്പോള്‍ അതിന്റെ പേരില്‍ സംവിധായകന് തൂക്കിക്കൊല എന്ന പരമാവധിശിക്ഷയും നല്‍കിപ്പോരുന്നുണ്ട്. മലയാളത്തിലെ ഇമ്മിണി ബല്യ സംവിധായകനെ നിര്‍മാതാക്കള്‍ വധിച്ചുകളഞ്ഞത് മോഷണക്കുറ്റത്തിന്റെ പേരിലാണല്ലോ. റൈറ്റ് വാങ്ങാതെ മലയാള സിനിമ മോഷ്ടിച്ച് തമിഴിലിറക്കിയ ഈ സംവിധായകന്റെ പടങ്ങളേ ഇനിയാരും മലയാളത്തില്‍ നിര്‍മിക്കരുത് എന്നാണ് നിര്‍മാതാക്കളുടെ ആജ്ഞ. കക്ഷി ഇപ്പോള്‍ ഹിന്ദി പടമൊക്കെ പിടിച്ച് ഒരു വിധം കഞ്ഞി കുടിക്കാന്‍ വകയുണ്ടാക്കുന്നു.
അതുപോലെയാവും വിനയന്റെയും ഗതി. ഇടയ്ക്ക് തമിഴിലൊക്കെ പോയി സിനിമ പിടിക്കുന്നയാളാണല്ലോ വിനയന്‍. തമിഴിലൊരു പടം കൂടി പിടിച്ചുകളയാം എന്ന് വിനയന്‍ മോഹിക്കേണ്ടിവരില്ല. ഹോളിവുഡിലൊക്കെ പോയി സിനിമ പിടിച്ച് കഴിഞ്ഞുകൂടേണ്ടിവരും.
പക്ഷേ ഹോളിവുഡില്‍ പോയാലും ഈ ജന്മവാസന ഉപേക്ഷിക്കില്ലെന്ന് വന്നാല്‍ സ്ഥിതി അല്പം ഗുരുതരമാവും. അവിടെ ശിക്ഷാവിധികള്‍ ഇത്തിരി കൂടി ക്രൂരമാണെന്നാണ് കേട്ടത്. അതുകൊണ്ട് ചില്ലറ മോഷണങ്ങളുമായി ഇവിടെയൊക്കെ കഴിഞ്ഞുകൂടുന്നതല്ലേ വിനയാ ബുദ്ധി...


Click it and Unblock the Notifications