twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാച്ചിലറുടെയും ബ്രഹ്മചാരിയുടെയും കഥ

    By Staff
    |

    ബാച്ചിലറുടെയും ബ്രഹ്മചാരിയുടെയും കഥ

    സിനിമാ ലോകത്ത് ആരും ആരെയും വിശ്വസിച്ചുകൂടാ എന്നാണ് ആപ്തവാക്യം. ആരും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പാരവെക്കാം. കഥാശയം പോയിട്ട് തിരക്കഥയും സംഭാഷണവും വരെ മോഷ്ടിക്കപ്പെടാം. ആര് ആരോട് ചെയ്യുന്നുവെന്നതും സിനിമാ ലോകത്ത് പ്രസക്തമായ കാര്യമേയല്ല.

    എന്നാലും മെഗാതാരങ്ങള്‍ തമ്മിലുമുണ്ടാവുമോ ഈയേര്‍പ്പാടെന്നാണ് ചിലര്‍ക്ക് സംശയം. ഇരുവരും പൊതുചടങ്ങിലെവിടെ പ്രത്യക്ഷപ്പെടുമ്പോഴും തോളില്‍ കൈയിട്ട് ഒന്നിച്ചുനില്‍ക്കുന്നവര്‍. കണ്ടാലുടന്‍ കെട്ടിപിടിച്ച് ഉമ്മ വെക്കുന്നവര്‍. അമ്മയുടെ വേദികളില്‍ ഇവരെ ഒരുമിച്ചതല്ലാതെ കണ്ടിട്ടില്ല. എന്നിട്ടും ഒരു മെഗാതാരം അഭിനയിക്കാനിരുന്ന ചിത്രത്തിന്റെ കഥ മറ്റൊരു മെഗാതാരം അടിച്ചുമാറ്റുകയോ? മൂക്കത്ത് വിരല്‍ വെക്കേണ്ട സംഭവം തന്നെയല്ലേ അത്.

    ഏതാണ്ട് ഒരു വര്‍ഷത്തിന് മുകളിലായി കാണും സിദ്ദിക്ക് ക്രോണിക് ബാച്ചിലര്‍ എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിട്ട്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ഹിറ്റ്ലറിന് ശേഷം മമ്മൂട്ടിയെ നായകനാക്കി മറ്റൊരു പണം വാരി പടം ചെയ്യുകയെന്ന ആലോചനയ്ക്കു പിന്നില്‍ കുറെ നാളത്തെ അധ്വാനവുമുണ്ടായിരുന്നു. കഥ, തിരക്കഥ തുടങ്ങിയവയുടെ എഴുത്ത് ജോലികളുടെ അധ്വാനം.

    ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടോ ചിത്രീകരണം നീണ്ടുനീണ്ടു പോയികൊണ്ടിരുന്നു. ചിത്രത്തില്‍ സംയുക്ത നായികയെന്ന് ഇടയ്ക്ക് പ്രഖ്യാപനം വന്നു. കൊടുത്ത ഡേറ്റെല്ലാം തിരിച്ചുവാങ്ങി വിവാഹത്തിനുള്ള ഡേറ്റുമായി സംയുക്ത വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ പുതിയ നായികയെ അന്വേഷിച്ചുതുടങ്ങി. പിന്നെയും ചിത്രം തുടങ്ങാതെ അനന്തമായി നീണ്ടുപോയി കൊണ്ടിരുന്നു.

    ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് പ്രത്യക്ഷപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ നേരത്തെ ചിത്രപ്രഖ്യാപന വേളയില്‍ തന്നെ മാലോകരെ അറിയിച്ചിരുന്നു. സമ്പന്നനും അതീവപ്രതാപശാലിയുമായ നായകന്‍ പ്രായം കഴിഞ്ഞിട്ടും വിവാഹിതനായിട്ടില്ല. അതിന് കാരണമായി എന്തെല്ലാമോ പ്രശ്നങ്ങളുണ്ട്. സുഹൃത്തുക്കള്‍ ബിസിനസ്മാനായ നായകനെ വിവാഹം കഴിപ്പിക്കാന്‍ ചെയ്യാവുന്നതൊക്കെ ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ഒരു പെണ്‍കുട്ടി നായകന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.......

    ഇങ്ങനെയൊക്കെയാണ് കഥയുടെ ഒരു പോക്കെന്ന് നേരത്തെ സിദ്ദിക്ക് കൊട്ടിഘോഷിച്ചിട്ടുണ്ട്. കഥ ഇത്രയൊക്കെ പറയുന്നതുകൊണ്ട് ചിത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടാവുമെന്ന് സിദ്ദിക്കും കരുതിയിരിക്കില്ല.

    കാര്യങ്ങളങ്ങനെയിരിക്കെ ഒരു ജമ്പ് കട്ട്. സിദ്ദിക്കില്‍ നിന്ന് സംവിധായകന്‍ തുളസീദാസിലേക്ക്. തുളസീദാസ് ഈയിടെ ഒരു ചിത്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്. (സില്‍ക്ക് സ്മിതയെ നായികയാക്കി തുണ്ടുകള്‍ ആവശ്യത്തിന് തിരുകിക്കയറ്റി ഒരുക്കിയ ലയനം എന്നതാണ് തന്റെ ആദ്യചിത്രമെന്നത് തുളസീദാസ് മറക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്, ആരും ഓര്‍മിപ്പിക്കാതിരുന്നാല്‍ മതി.)

    ചിത്രത്തിന്റെ പേര് മിസ്റര്‍ ബ്രഹ്മചാരി! പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കില്ലെന്ന് ശാഠ്യം പിടിക്കുന്ന ബോഡി ബില്‍ഡറുടെ കഥ!! ചിത്രത്തില്‍ അഭിനയിക്കുന്നതോ സാക്ഷാല്‍ മോഹന്‍ലാല്‍!!!

    അനന്തന്‍ തമ്പി എന്ന തുളസീദാസ് ചിത്രത്തിലെ നായകനും ഉഗ്രപ്രതാപി. സമ്പന്നന്‍. പക്ഷേ കല്യാണം കഴിക്കില്ലെന്ന് വാശി. കല്യാണം കഴിപ്പിക്കാന്‍ ശ്രമിക്കുന്ന ഉറ്റവരെയൊക്കെ വിരട്ടിവിടുന്നവന്‍. ഒടുവില്‍ ആ മനസ് മാറ്റാന്‍ ഒരുത്തിയെത്തി....

    കഥാപാത്രത്തിന്റെ പേര് മാറി. മറ്റവന്‍ ബിസിനസ്മാനെങ്കില്‍ ഇദ്ദേഹം ഒരു മാടമ്പി, ജനപ്രിയന്‍ ലൈനിലുള്ളവന്‍. ക്രോണിക് ബാച്ചിലര്‍ അതേ പടി മലയാളമാക്കിയാല്‍ രസമില്ലല്ലോ. പ്രായം ചെന്ന ബ്രഹ്മചാരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സുഖമില്ല. അപ്പോള്‍ പിന്നെ ബ്രഹ്മചാരിയോടൊപ്പം ഒരു മിസ്റര്‍ ചേര്‍ത്തേക്കാം. അങ്ങനെ ക്രോണിക് ബാച്ചിലറിന് പകരം മിസ്റര്‍ ബ്രഹ്മചാരി.

    വിവരമറിഞ്ഞ സിദ്ദിക്ക് ഒരു ദു:സ്വപ്നമാണോ സംഭവിക്കുന്നതെന്ന് ആദ്യം പകച്ചു. പിന്നെ മനസിലായി സ്വപ്നമല്ല, അടിച്ചുമാറ്റല്‍ എന്ന പച്ചയായ യാഥാര്‍ഥ്യമാണെന്ന്. ചിത്രത്തിന്റെ ഷൂട്ടിംഗും തുടങ്ങിയതോടെ ഒരു കൊലച്ചതി പൂര്‍ത്തിയാവുകയാണെന്ന് സിദ്ദിക്കിന് ബോധ്യമായി.

    പരിതാപ സ്ഥിതിയിലായത് മമ്മൂട്ടിയാണ്. ഹിറ്റുകള്‍ പോയിട്ട് മെഗാതാരത്തിന് ഇപ്പോള്‍ ചിത്രങ്ങളേയില്ല. ആകെ രണ്ട് ചിത്രങ്ങളാണ് കരാര്‍ ചെയ്തിട്ടുള്ളത്. ബാച്ചിലറും പിന്നെ ലാല്‍ ജോസിന്റെ പട്ടാളവും. ബാച്ചിലര്‍ ഇനി സിദ്ദിക്ക് തുടങ്ങുമോയെന്ന് ഒരു നിശ്ചയവുമില്ല. ഓര്‍ക്കുമ്പോള്‍ ഉള്ളിലൊരാന്തലാണ്. എന്നാലും ലാലേ, എന്നോടിത് വേണമായിരുന്നോ? തോളില്‍ കൈയുമിട്ട് നടന്നിട്ട്.....

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X