മേനോന്‍ ചേട്ടന്റെ ഓരോ തമാശകളേ...........

By പരദൂഷണന്‍

സിനിമയിലെ സകലമാന സംഗതികളും കൈകാര്യം ചെയ്യാന്‍ വേണ്ട പ്രതിഭയുളളയാളാണ് ശ്രീമാന്‍ ബാലചന്ദ്രമേനോന്‍. കഥയെഴുതും. തിരക്കഥ പുഷ്പം പോലെയെഴുതും. സംഭാഷണങ്ങളാണെങ്കില്‍ തകര്‍പ്പന്‍, സംവിധാനമാണെങ്കില്‍ പറയുകയും വേണ്ട.

ഇടയ്ക്കൊരു ചിത്രത്തില്‍ സംഗീത സംവിധാനവും കക്ഷി നിര്‍വഹിച്ചിട്ടുണ്ട്. ആനകൊടുത്താലും കിളിയേ എന്ന പാട്ടുകേട്ടിട്ടുളളവര്‍ക്കറിയാം അദ്ദേഹത്തിന്റെ ശബ്ദമാധുര്യം. സിനിമയ്ക്കകത്തും പുറത്തും സ്റ്റൈലിനും ഒട്ടും കുറവൊന്നുമില്ല. ചുരുക്കത്തില്‍ സകലകലാവല്ലഭന്‍ കമലഹാസന്റെ മലയാളം ഫോട്ടോസ്റ്റാറ്റാണ് നമ്മുടെ പ്രിയപ്പെട്ട മേനോന്‍ ചേട്ടന്‍. ജനത്തെ പീഡിപ്പിക്കാനുളള ഒരവസരവും അദ്ദേഹം ഇന്നോളം പാഴാക്കിയിട്ടില്ല.

അങ്ങനെയുളള ചേട്ടന്‍ ഘനഗംഭീര ശബ്ദത്തില്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്നാവശ്യപ്പെട്ടാല്‍ എങ്ങനെ നിരസിക്കും? കാര്യം നിസാരമാണെങ്കിലും ചിലപ്പോള്‍ പ്രശ്നം ഗുരുതരമാണെങ്കില്‍....? ആവശ്യത്തിന്റെ വശ്യമോഹനമായ ആകര്‍ഷകത്വത്തില്‍ മനം മയങ്ങി തീയേറ്ററില്‍ ചെന്നു കയറിയവര്‍ പക്ഷേ അക്ഷരാര്‍ത്ഥത്തില്‍ പെട്ടുപോയി. ശേഷം കാഴ്ചയിലാണെന്ന് പണ്ട് ഇദ്ദേഹം തന്നെ പറഞ്ഞത് എത്ര ശരി?

എന്തിനേറെ പറയുന്നു. ചിത്രം കണ്ടവര്‍ തീയേറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫലം ഉത്രാടരാത്രിയെക്കാള്‍ വേഗതയില്‍ ചിത്രം തീയേറ്ററുകളില്‍ നിന്നും തീയേറ്ററുകളിലേയ്ക്ക് തകര്‍ത്തോടി. കണ്ടവര്‍ കണ്ടവര്‍ കാണാത്തവരോട് പരസ്യമായി തന്നെ പറഞ്ഞു, കൊന്നുകളഞ്ഞാലും അങ്ങോട്ട് നോക്കരുതെന്ന്. അതിഗംഭീരമായ മൗത്ത് പബ്ലിസിറ്റിയില്‍ മേനോന്റെ പുതിയ ചിത്രം ഉരുകിത്തീര്‍ന്നു.

പൊട്ടിത്തെറിച്ച് തരിപ്പണമായ ചിത്രത്തിന്റെ ചാരവും ചാമ്പലും വാരിക്കൂട്ടി അതിനു മുന്നില്‍ താടിക്ക് കൈയും കൊടുത്ത് കുറേ നേരമിരുന്നു, നമ്മുടെ ചേട്ടന്‍. വാട്ട് വെന്റ് റോങ് എന്ന് മാനേജ്‍മെന്റ് ശൈലിയില്‍ തന്നോടു തന്നെ ചോദിച്ചു. ക്ഷണ നേരത്തില്‍ ഉത്തരവും കിട്ടി.

തീയേറ്റര്‍ എഡിറ്റിംഗാണത്രേ ചിത്രത്തിന് പാരയായത്. ചിത്രത്തില്‍ നിന്നും ഇരുപത് മിനിട്ട് നീളമുളള രംഗങ്ങള്‍ വിതരണക്കാരായ വൈശാഖ് മുവീസാണത്രേ വെട്ടി മാറ്റിയത്.

ആ ഇരുപതു മിനിട്ടുണ്ടായിരുന്നെങ്കില്‍ തന്റെ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമായിരുന്നുവെന്ന് മേനോന്‍ പറയുന്നു. ഇരുപതു മിനിട്ട് നേരത്തെ തീയേറ്ററില്‍ നിന്ന് ഇറങ്ങിയോടാന്‍ അവസരമൊരുക്കിയ വിതരണക്കാര്‍ക്ക് പ്രേക്ഷകര്‍ നെ‍ഞ്ചില്‍ കൈവെച്ച് നന്ദി പറയുന്നു.

ആനന്ദം പരമാനന്ദം.... എന്നൊരു ഗാനത്തിലാണ് ചിത്രത്തിന്റെ സകല ഗുട്ടന്‍സും കിടക്കുന്നതെന്നാണ് മേനോന്‍ ചേട്ടന്‍ പറയുന്നത്. ഇപ്പോള്‍ അപൂര്‍ണമാണത്രേ പാട്ട്. ഗുട്ടന്‍സ് വെട്ടിമാറ്റിയാല്‍ പിന്നെ കാണികള്‍ക്ക് കാര്യങ്ങള്‍ എങ്ങനെ മനസിലാകാനാണ്?

തീര്‍ന്നില്ല, മതവികാരം ചൂഷണം ചെയ്താണ് രാഷ്ട്രീയപാര്‍ട്ടികള്‍ വളരുന്നതെന്നൊരു മഹാ കണ്ടുപിടിത്തവും ഗവേഷിച്ച് അവതരിപ്പിച്ചിട്ടുണ്ടത്രേ ഈ ചിത്രത്തില്‍. ആ സീക്വന്‍സുകളും ഇപ്പോള്‍ ചിത്രത്തിലില്ല പോലും.

സംവിധായകന്റെ ക്രിയേറ്റിവിറ്റിയെക്കുറിച്ച് മാധ്യമങ്ങള്‍ തോറും വാചാലമായി സംസാരിക്കുകയാണ് ഇപ്പോള്‍ സകലകലാ വല്ലഭന്‍. പണം മുടക്കി ചിത്രം വിതരണത്തിനെടുത്തവര്‍, ചിത്രം പൊളിയാന്‍ വേണ്ടി തീയേറ്റര്‍ എഡിറ്റിംഗ് നടത്തുമോ എന്ന ലഘുവായ ചോദ്യത്തിന് പക്ഷേ മറുപടിയില്ല.

അടുത്ത പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേ ഇങ്ങോട്ടു നോക്കിയേ ഫോട്ടോ ഗ്യാലറി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X