twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുല്ല വളരുന്നത് വിവാദങ്ങളില്‍ ചുറ്റിപ്പടര്‍ന്ന്!

    By പരദൂഷണന്‍
    |

    ദേശാന്തരങ്ങള്‍ കടന്ന് പടര്‍ന്നു കയറുകയാണ് നമ്മുടെ മുല്ലവളളി. മാമലകളും മഹാസമുദ്രവും കടന്ന് പ്രേക്ഷക നയനങ്ങളില്‍ താരമായി ജ്വലിച്ച് നില്‍ക്കുന്ന മറ്റൊരു പെണ്‍കൊടിയും നമുക്ക് അഭിമാനം തന്നെ. അഭിനയമികവിനെക്കാള്‍ മേനിയഴകിലാണ് മറ്റേ താരം നയനങ്ങള്‍ നിറയ്ക്കുന്നതെങ്കില്‍ മുല്ലവളളി അക്കാര്യത്തില്‍ അല്‍പം വ്യത്യസ്തയാണ്.

    അഭിനയവും മുല്ലയ്ക്ക് വഴങ്ങുമെന്നതാണ് പ്ലസ് പോയിന്റ്. അങ്കിള്‍ എന്ന് മുല്ല ഇപ്പോഴും വിളിക്കുന്ന താടിവെച്ചെഴുതുന്ന സംവിധായകനാണ് മുല്ലയെ സിനിമയിലെത്തിച്ചത്. പിന്നീട് വെച്ചടി വെച്ചടി കേറ്റമായിരുന്നു. ഒടുവില്‍ ഭരത് ഇക്കയ്ക്കൊപ്പം ഒരേ കടലില്‍ മുങ്ങിയപ്പോഴും നാം കണ്ടു മുല്ലയുടെ അഭിനയമിടുക്ക്.

    മലയാളത്തില്‍ മുല്ല കത്തി നില്‍ക്കുന്ന സമയത്താണ് സ്വപ്നങ്ങളില്‍ കൂടൊരുക്കാന്‍ മുടിവളര്‍ത്തിയ ഇക്ക മുല്ലയ്ക്കൊപ്പം മൂന്നു കിടിലം കൊച്ചന്മാരെയും കൊണ്ട് സ്വിറ്റ്സര്‍ലന്റു വരെ പോയത്. പാട്ട് കേമമാകാന്‍ ഒരു ഷോട്ട് കൊച്ചിയിലെങ്കില്‍ അടുത്തത് പോണ്ടിച്ചേരിയിലും അതിന്റടുത്തത് സ്വിറ്റ്സര്‍ലന്റിലും അവസാനത്തേത് മൗറീഷ്യസിലും വേണമെന്നാണ് ഇക്കയുടെ പോളിസി.

    ഇക്കയുടെ സ്വപ്നങ്ങള്‍ക്ക് കൂടൊരുക്കിയ നിര്‍മ്മാതാവിന്റെ കാര്യം ഗോപിയായെങ്കിലും സെറ്റില്‍ ഒരു പ്രണയം കൊടുമ്പിരിക്കൊണ്ടു. മുല്ലയും പുതിയ സൂപ്പര്‍സ്റ്റാറും തമ്മില്‍ ഉശിരന്‍ പ്രണയം. സംവിധായകന്‍ ഇക്ക തന്നെ പേട്ടയിലെ പത്രത്തെ വിളിച്ച് ഇക്കാര്യം പ്രസ്താവിക്കുകയും ചെയ്തു.

    ഇതാ തന്റെ സെറ്റിലൊരു പ്രണയം പൊട്ടിവിടര്‍ന്നിരിക്കുന്നുവെന്നാണ് ഇക്ക വിളിച്ചു പറഞ്ഞത്. ഇതിനിടെ മുല്ലയും ഭൂമീരാജനും വിവാഹിതരായെന്നും ഒരുമിച്ചാണ് പൊറുതിയെന്നും ഗോസിപ്പുകാര്‍ അടക്കം പറഞ്ഞു.

    പിന്നെ കേള്‍ക്കുന്നു മുല്ലയുടെ വേര് ഭൂമിയില്‍ നിന്നും പിഴുതു പോയത്രേ. കടുത്ത ശാരീരിക പീഡനമേല്‍പ്പിച്ചാണ് ഭൂമിയുടെ രാജന്‍ മുല്ലയെ പിഴുതെറിഞ്ഞതെന്നും അണിയറയില്‍ നിന്നും ആകാശവാണി മുഴങ്ങി.

    പിന്നെ മലയാളത്തില്‍ വല്ലപ്പോഴുമായിരുന്നു മുല്ല വന്നുപോയത്. അന്തിയടിച്ചാല്‍ സത്യം മാത്രം പറയുന്ന സംവിധായകന്‍, ഒരുവശം ചരിഞ്ഞ സൂപ്പര്‍സ്റ്റാറിന്റെ കെമിസ്ട്രി ശരിയാക്കാന്‍ വിളിച്ചപ്പോഴാണ് മുല്ല വീണ്ടും മലയാളത്തില്‍ സജീവമായത്. ഇതേ സൂപ്പര്‍താരത്തെ അനുകരിച്ച് സൂപ്പറായ നടനെയും കൊണ്ട് ഇതേ സംവിധായകന്‍ വിനോദയാത്രയ്ക്കു പോയപ്പോള്‍ മുല്ലയുടെ പ്രതിഫലം പതിനഞ്ചു ലക്ഷമായി വളര്‍ന്നു.

    ഇതേ കാലത്താണ് മേനിയുടെ മികവു കൊണ്ട് നയനങ്ങളിലെ താരമായ നടിയുടെ പ്രതിഫലം ഏതാണ്ട് 80 ലക്ഷം രൂപ വരെ ഉയര്‍ന്നത്.

    മുല്ലയ്ക്കും വേണമല്ലോ വ്യത്യസ്തതകള്‍. ഇതാ വരുന്നു നേപ്പാളിയെന്നൊരു തമിഴ് ചിത്രം. കിടിലമൊരു ബലാത്സംഗ രംഗമുണ്ടത്രേ മുല്ലയുടെ വകയായി ഈ ചിത്രത്തില്‍. പിന്നെ കിടിലം ചുംബനരംഗങ്ങളും. ഇടയ്ക്കൊരു ഷോട്ടില്‍ മുല്ല സ്വിംസ്യൂട്ടിലും നില്‍ക്കുന്നെന്നും കേള്‍ക്കുന്നു.

    മുല്ലയുടെ സ്വഭാവം പതിയെ മാറുകയാണ്. ഉദയനാണ് താരത്തിലെ തെങ്ങുംമൂട് രാജപ്പന്‍ ഏലിയാസ് സരോജ് കുമാറിനെപ്പോലെ 24എംഎം കാമറയെടുത്ത് ക്രെയിനില്‍ കേറ്റ് മുതലായ നമ്പരുകളും മുല്ല ഇറക്കുന്നുണ്ട്. സംവിധായകനുമായുളള ഉടക്കിനും കുറവൊന്നുമില്ല.

    കൊല്‍ക്കത്ത ന്യൂസ് ഇതുവരെ പുറത്തിറങ്ങാത്തിന് കാരണവും മുല്ലയുടെ ചില അതിക്രമങ്ങളാണത്രേ. അതിനിടയ്ക്ക് മാന്‍ഡൊലിന്‍ സംഗീതജ്ഞനായ യു രാജേഷിനെ കല്യാണവും കഴിച്ചെന്ന് കുബുദ്ധികള്‍ പറഞ്ഞു പരത്തുന്നു. താലി കെട്ടുമാത്രം നടന്നില്ല, ബാക്കിയൊക്കെ നടന്നുവെന്നാണ് സത്യമറിയാവുന്നവര്‍ വാര്‍ത്തയ്ക്ക് നല്‍കുന്ന തിരുത്ത്.

    ഏതായാലും മുല്ല വളരുകയാണ്. വളര്‍ന്നു പടരട്ടെ, പൂത്തുലയട്ടെ. പുതുമുഖത്തിന് ചെയ്യേണ്ടി വരുന്ന വിട്ടുവീഴ്ചകളൊക്കെ താനും ചെയ്തിട്ടുണ്ടെന്നും അതൊന്നും ചെയ്യാത്ത ശീലാവതികള്‍ ഇവിടെയാരാണെന്നും ഒരിക്കല്‍ പത്രസമ്മേളനം നടത്തി ചോദിച്ചിട്ടുണ്ട് മുല്ല. ആ തന്റേടത്തിന്റെ അകമ്പടിയുണ്ട് തെലുങ്കും തമിഴും കീഴടക്കാനുളള മുല്ലയുടെ തേരോട്ടത്തിന്. അതുകൊണ്ട് വിജയവും മുല്ലയ്ക്കൊപ്പമുണ്ടാകും, തീര്‍ച്ച.

    Read more about: swim suit neppali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X