രജനികാന്തിനെ അനുകരിക്കുന്ന ധനുഷ്; അമിത വിനയം അഭിനയമോ? വിമർശനവുമായി റെഡിറ്റ്
തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ ആദ്യമെത്തുന്ന പേരുകളിൽ ഒന്നാണ് ധനുഷ്. 20 വർഷങ്ങൾ പിന്നിട്ട കരിയറിൽ അയല്പക്കത്തെ പയ്യൻ എന്ന ഇമേജിൽ തുടങ്ങി, ചില ഗംഭീര പ്രകടനങ്ങളിലൂടെ ലോക സിനിമയുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ വളർന്നു നടൻ. എന്നാൽ, വ്യക്തിജീവിതത്തിൽ ധനുഷ് എന്നും വിവാദങ്ങൾക്കൊപ്പമാണ്. ഒപ്പം ജോലി ചെയ്യുന്ന സംവിധായകരോടും, ആർട്ടിസ്റ്റുകളോടുമുള്ള മോശം പെരുമാറ്റം മുതൽ, വിവാഹേതര ബന്ധങ്ങൾ വരെ, ഒരുപാട് ആരോപണങ്ങളും, കിംവദന്തികളും നടന് എതിരെ ഉയർന്നിട്ടുണ്ട്.
അടുത്തിടെ കുബേര എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ ധനുഷിനെ തേടിയെത്തിരിക്കുന്നത് മറ്റൊരു ആരോപണമാണ്. മുൻ ഭാര്യ ഐശ്വര്യയുടെ പിതാവും, തമിഴകത്തിന്റെ സൂപ്പർസ്റ്റാറുമായ രജനികാന്തിനെ പൊതു വേദികളിൽ അനുകരിക്കാനുള്ള നടന്റെ ശ്രമമാണ് സോഷ്യൽ മീഡിയ പ്രേക്ഷകരെയും, റെഡിറ്റ് സമൂഹത്തെയും ചൊടിപ്പിച്ചിരിക്കുന്നത്. ധനുഷിന്റെ അമിത വിനയം വെറും അഭിനയമാണെന്നും ആരോപണമുണ്ട്.
രജനികാന്തിനെ അനുകരിക്കുന്ന ധനുഷ്

പൊതു വേദികളിൽ എത്തുമ്പോൾ ധനുഷ് മുൻ ഭാര്യാപിതാവ് രജനികാന്തിനെ വളരെയധികം അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം. ദേശീയ അവാർഡ് ജേതാവായ നടൻ, യഥാർത്ഥ ജീവിതത്തിലും അഭിനയിക്കുന്നു എന്നാണ് സിനിമ നിരീക്ഷകരായ റെഡിറ്റ് പ്രേക്ഷകരുടെ കണ്ടെത്തൽ. ധനുഷിന്റെ ലളിത വസ്ത്രവും, കഴുത്തിൽ രുദ്രാക്ഷ മാലയും, വിനയപൂർവ്വമുള്ള സംസാരവും, രജനികാന്തിനെ വളരെയധികം ഓർമിപ്പിക്കാറുണ്ടെന്ന് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം തന്നെ, എല്ലാ വേദികളിലും കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നുവന്ന വ്യക്തിയാണ് താനെന്ന് കാണിക്കാനുള്ള നടന്റെ ശ്രമത്തെയും സോഷ്യൽ മീഡിയ വിമർശിക്കുന്നുണ്ട്.

രജനികാന്തിന്റെ മരുമകനായിരുന്ന കാലത്ത് അദ്ധേഹത്തിന്റെ സിനിമ പിൻഗാമിയാവാൻ ധനുഷ് ശ്രമിക്കുന്നതായി ഒരുപാട് വാർത്തകൾ വന്നിരുന്നു. എന്നാൽ, സൂപ്പർസ്റ്റാറിന്റെ മകൾ ഐശ്വര്യ രജിനികാന്തുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷവും നടൻ അത് പൂർവ്വാധികം ശക്തിയായി തുടരുന്നതിനെ ശക്തമായി വിമർശിക്കുകയാണ് റെഡിറ്റ് സമൂഹം. ഒപ്പം തന്നെ, ധനുഷിന്റെ അമിത വിനയം വെറും അഭിനയമാണെന്നും, അതിനുള്ള തെളിവുകൾ നടന്റെയൊപ്പം പ്രവർത്തിച്ചിട്ടുള്ള പല സംവിധായകരും, നയൻതാര അടക്കമുള്ള പല ആർട്ടിസ്റ്റുകളും മുൻപേ നിർത്തിയിരുന്നു എന്നും, സോഷ്യൽ മീഡിയ പറയുന്നു.

സംവിധായകന്റെ മകൻ എന്ന മേൽവിലാസം ധനുഷ് മറക്കുന്നു?
ദേശീയ അവാർഡ് ജേതാവായ നടനെതിരെ ഏറ്റവും ഉയരുന്ന ആരോപണം, തന്റെ കുട്ടിക്കാലത്തെ കഷ്ടപ്പാടിനെ കുറിച്ച് ഇല്ലാക്കഥകൾ പറയുന്നു എന്നതാണ്. താൻ തെരുവിൽ നിന്നും വന്നവനാണ് എന്ന ധനുഷിന്റെ പ്രസ്താവന, വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സംവിധായകൻ കസ്തുരി രാജയുടെ മകനായ ധനുഷ്, താൻ ഒരു സാധാരണക്കാരനാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന ചോദ്യവും റെഡിറ്റ് സമൂഹത്തിനുണ്ട്. നടന്റെ അച്ഛന്റെ അതി സമ്പന്നൻ അല്ലായിരുന്നിയിരിക്കാം, പക്ഷെ ധനുഷ് എന്നും തമിഴ് സിനിമയിലേക്ക് വളരെ എളുപ്പത്തിൽ കടന്നു വരാൻ കെൽപ്പുള്ള കുടുംബത്തിലെ അംഗമാണ്.
എന്നാൽ ധനുഷിന്റെ ആരാധകർ, താരത്തിന്റെ കുട്ടിക്കാലം കഷ്ടതകൾ നിറഞ്ഞതായിരുന്നു എന്ന് വാദിക്കുകയാണ്. പിതാവ് കസ്‌തൂരി രാജ തന്റെ കരിയറിൽ പരാജയപ്പെട്ടതിന് ശേഷം ധനുഷും, സഹോദരൻ സെൽവ രാഘവനും, സഹോദരിമാരും തീർത്തും സാധാരണ ജീവിതമാണ് നയിച്ചത്. സിനിമയിൽ എത്തിയപ്പോഴാകട്ടെ, നടനെ കാത്തിരുന്നത് കടുത്ത ബോഡി ഷെയിമിങ്ങും, അവഗണയുമാണ്. തന്റെ കഠിനപ്രയത്നം ഒന്ന് കൊണ്ട് മാത്രമാണ് ധനുഷ് ഇന്നത്തെ നിലയിൽ എത്തിയത് എന്നാണ് ഫാൻസ് വാദിക്കുന്നത്.


Click it and Unblock the Notifications











