ദിലീപിന് എതിരെ വാർത്തകൾ തന്നിരുന്നത് ഒപ്പമുള്ളവർ: പല്ലിശ്ശേരി പറഞ്ഞ സത്യം ഇതാണ്
ദിലീപ് മലയാളത്തിലെ ഏറ്റവും സ്വാധീനമുള്ള താരമായി വളർന്നത് സിനിമകളുടെ വലിയ വിജയങ്ങൾ കൊണ്ട് മാത്രമല്ല. മറിച്ച്, സിനിമ നിർമ്മാണവും വിതരണവും ഉൾപ്പെടെ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നടൻ, വളരെക്കാലമായി മലയാള സിനിമ സ്വപ്നം കണ്ടിരുന്ന ട്വന്റി-20 പോലെയൊരു മൾട്ടി സ്റ്റാർ ചിത്രം നിർമ്മിച്ചു കൊണ്ട് സർവ്വസമ്മതനായി. എന്നാൽ, 2017ൽ നടന്ന നടിയെ ആക്രമിച്ച കേസിൽ സംശയത്തിന്റെ മുന ദിലീപിന് നേരെ നീണ്ടതോടെ, താരത്തിന് സിനിമ വ്യവസായത്തിലുള്ള പദവിക്കും സ്വാധീനത്തിനും വലിയ ഇടിവ് സംഭവിച്ചു.
ദിലീപിനെ കുറിച്ചുള്ള വാർത്തകൾ തന്നിരുന്നത് ആര്? പല്ലിശ്ശേരി പറഞ്ഞത്
ആ കാലയളവിൽ, പ്രത്യേകിച്ച് 2017 ജൂലൈയിൽ ദിലീപ് അറസ്റ്റിലായതോടെ, നടനെ കുറിച്ച് പല തരത്തിലുള്ള വാർത്തകൾ പുറത്തു വന്നു തുടങ്ങിയിരുന്നു. ഇതിന് തുടക്കമായത് 2016ൽ ഗോസിപ്പ് കോളങ്ങളിൽ തന്നോടൊപ്പം നിറഞ്ഞു നിന്നിരുന്ന നടി കാവ്യ മാധവനെ താരം വിവാഹം ചെയ്തതോടെയാണ്. എങ്കിലും, അറസ്റ്റിന് ശേഷം, ഇത്തരം വാർത്തകളുടെയും, മാധ്യമ വിചാരണയുടെയും ആക്കം വളരെയധികം കൂടിയിരുന്നു.

ആ കാലത്ത് ദിലീപിനെതിരെ ഏറ്റവും വലിയ മാധ്യമ ആക്രമണം നടത്തിയ പത്രപ്രവർത്തകനാണ് പല്ലിശ്ശേരി. നടനും കാവ്യ മാധവനും തമ്മിലുള്ള വർഷങ്ങൾ നീണ്ട പ്രണയബന്ധത്തെ കുറിച്ചും, മഞ്ജു വാര്യർക്കും ദിലീപിനും ഇടയിൽ സംഭവിച്ച പ്രശനങ്ങളെ കുറിച്ചും, ആക്രമിക്കപ്പെട്ട നടിയോട് താരത്തിന് ഉണ്ടായിരുന്ന കടുത്ത പകയെക്കുറിച്ചും ഒക്കെ ധാരാളം വാർത്തകൾ സീനിയർ ജേർണലിസ്റ്റ് പുറത്തു വിട്ടിരുന്നു. എന്നാൽ ഇതിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ചത്, ദിലീപ് മഞ്ജുവിന് മുൻപ് തന്റെ ഒരു ബന്ധുവിനെ വിവാഹം ചെയ്തിരുന്നു എന്നും, കാവ്യ മാധവൻ നടന്റെ മൂന്നാം ഭാര്യയായാണ് എന്നും ഉള്ള വെളിപ്പെടുത്തലുകൾ ആയിരുന്നു. ഇത് സത്യമാണെന്ന് പിന്നീട് നടന്ന പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
എന്നാൽ, കഴിഞ്ഞ വർഷം ന്യൂസ് 18 കേരളം എന്ന പ്രമുഖ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ നൽകിയ വാർത്തകൾ ഒന്നും ഭാവനാ സൃഷ്ടികളല്ല എന്ന് പല്ലിശ്ശേരി വെളിപ്പെടുത്തി. ദിലീപിനെ കുറിച്ച് പല വാർത്തകളും ചോർത്തി തനിക്ക് തന്നിരുന്നത്, നടന് ഒപ്പം ഏറ്റവും വിശ്വസ്തരായി നിന്നിരുന്ന ചിലർ ആണെന്ന് സീനിയർ പത്രപ്രവർത്തകൻ ഊന്നി പറഞ്ഞു. "ഇന്നത്തെ പല വമ്പന്മാരും എനിക്ക് വാർത്തകൾ തന്നിട്ടുണ്ട്. സത്യസന്ധമായ വാർത്തകൾ തന്നെയാണ് അതെല്ലാം," പല്ലിശ്ശേരി പറഞ്ഞു.

"ദിലീപിന് എതിരെ വാർത്തകൾ വന്നില്ലേ... ദിലീപിന്റെ കേസ് വന്നപ്പോൾ നിങ്ങളുടെ ചാനലുകളിൽ ഒക്കെ വന്നിട്ടുള്ളതാണ് അതെല്ലാം. എനിക്കെതിരെ ആരും ഇത് വരെ കേസ് കൊടുത്തിട്ടില്ലല്ലോ? ആ വാർത്ത തന്നത് ദിലീപിന്റെ കൂടെയുള്ളവർ തന്നെയാണെന്ന് ആലോചിക്കണം. പക്ഷെ ഞാൻ ഒരു വാക്ക് കൊടുക്കാറുണ്ട്. വാർത്ത തന്നിട്ടുള്ള ഒരാളുടെയും പേര് ഞാൻ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഒരിക്കലും സോഴ്സ് വെളിപ്പെടുത്തില്ല. എന്റെ ജീവിതം വേണമെങ്കിൽ എടുത്തോട്ടെ, പക്ഷെ എന്നെ വിശ്വസിച്ചവരെ ഒറ്റു കൊടുക്കില്ല," പല്ലിശ്ശേരി തുറന്നടിച്ചു.
ഇത്തരം വിവാദങ്ങളിൽ ഉൾപ്പെട്ട താരങ്ങളുടെ പേരുകൾ, അത് സത്യമാണെന്നു ഉറപ്പുണ്ടെങ്കിൽ മാത്രമേ പറയാറുള്ളൂ എന്നാണ് പല്ലിശ്ശേരി അവകാശപ്പെട്ടത്. എന്തായാലും, സീനിയർ ജേർണലിസ്റ്റ് നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയായതോടെ, ആരാണ് ദിലീപിന് ഒപ്പം നിന്നുകൊണ്ട് നടന് എതിരെ പ്രവർത്തിച്ചവർ എന്നറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ.


Click it and Unblock the Notifications