'ബന്ധുവിന്റെ ദ്രോഹം കാരണം അഞ്ജലി നാടുവിട്ട് പോയി, വാർത്തകൾ വന്നത് നടനൊപ്പം ഓളിച്ചോടിയെന്നാണ്'; ചെയ്യാർ ബാലു!
അങ്ങാടിതെരുവ് സിനിമയിൽ സെയിൽസ് ഗേളായി അഭിനയിച്ച് തമിഴിലെ മുൻനിര നടിയായി മാറിയ അഭിനേത്രിയാണ് അഞ്ജലി. നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അങ്ങാടിതെരുവിലേത്. സിനിമയുടെ കഥ പറയാനായി സംവിധായകൻ വസന്തബാലൻ ചെന്നപ്പോൾ കൊമേഴ്സ്യൽ സിനിമകൾ മാത്രമെ ചെയ്യുന്നുള്ളുവെന്നാണ് ആദ്യം അഞ്ജലി മറുപടി നൽകിയത്.
പക്ഷെ അഞ്ജലി തന്റെ കഥാപാത്രത്തിന് യോജിക്കുമെന്ന് മനസിലായതോടെ മുഴുവൻ കഥയും നടിക്ക് വിശദീകരിച്ച് കൊടുത്തു സംവിധായകൻ. കഥ കേട്ടശേഷം അഞ്ജലിയുടെ തീരുമാനം മാറുകയും സിനിമ ചെയ്യാൻ തയ്യാറാവുകയുമായിരുന്നു. തമിഴ്നാട്ടിലെ സെയിൽസ് ഗേൾസിന്റെ അവസ്ഥ നേരിട്ട് കണ്ട് മനസിലാക്കിയതിന് ശേഷമാണ് അഞ്ജലി അഭിനയിക്കാൻ എത്തിയത്.
തമിഴ് സിനിമയിലേക്ക് കാലെടുത്തുവെച്ച ഉടൻ അഞ്ജലിക്ക് ലഭിച്ച സിനിമയായിരുന്നു അങ്ങാടിതെരുവ്. ചിത്രത്തിലെ പാട്ടുകൾ അടക്കം ഹിറ്റായിരുന്നു. റിയലിസ്റ്റിക്ക് സിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ചിത്രമാണ് അങ്ങാടിതെരുവ്.
തമിഴിൽ മാത്രമല്ല തെലുങ്കിലും മലയാളത്തിലുമെല്ലാം അഭിനയിച്ചിട്ടുള്ള അഞ്ജലി ഒരിടയ്ക്ക് നടൻ ജെയിയുമായി പ്രണയത്തിലാണെന്നും ഇരുവരും ലിവിങ് ടുഗെതർ ജീവിതം നയിക്കുകയാണെന്നും വാർത്തകൾ വന്നിരുന്നു.

എങ്കേയും എപ്പോതും സിനിമയ്ക്ക് ശേഷമാണ് ഇരുവർക്കും ഇടയിൽ സൗഹൃദത്തിന് അപ്പുറത്തേക്കുള്ള ബന്ധം വളർന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. മാധ്യമങ്ങൾ അടക്കം പലവട്ടം ഇതേകുറിച്ച് ചോദിച്ചപ്പോൾ ഇരുവരും മൗനം പാലിക്കുകയാണ് ചെയ്തത്. പക്ഷെ കുറച്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടാണ് സിനിമാ മേഖലയിൽ നിന്നും വന്നത്.
തമിഴ് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ഗോസിപ്പുകൾ ഇറങ്ങിയിട്ടുള്ളതും വിവാദങ്ങൾ ഉണ്ടായിട്ടുള്ളതും ഒരുപക്ഷെ അഞ്ജലിയുടെ പേരിലായിരിക്കും. നടി സിനിമയിൽ വന്നത് ബന്ധുവിന്റെ സഹായത്തോടെയാണ്.
സിനിമയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയപ്പോൾ അഞ്ജലിയെ നിയന്ത്രിച്ചിരുന്നതും ആ ബന്ധുവായിരുന്നുവെന്നും ഉപദ്രവം സഹിക്കാൻ കഴിയാതെയായതോടെ നടിക്ക് നാടുവിട്ട് പോകേണ്ട സാഹചര്യമുണ്ടായിയെന്നും പറയുകയാണ് മാധ്യമപ്രവര്‍ത്തകനായ ചെയ്യാര്‍ ബാലു.
ആഗായം തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ചെയ്യാർ ബാലുവിന്റെ വെളിപ്പെടുത്തൽ. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വരെ അഞ്ജലിക്ക് നിയന്ത്രണമുണ്ടായിരുന്നുവെന്നും ചെയ്യാർ ബാലു പറയുന്നു.
'സ്വന്തമായി തീരുമാനമെടുക്കുന്നതിന് അഞ്ജലിയെ ബന്ധു സമ്മതിച്ചിരുന്നില്ല. എല്ലാം അവരുടെ നിയന്ത്രണത്തിലായിരുന്നു. നാളുകൾ കഴിയുന്തോറും അഞ്ജലിക്ക് ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നു. പിന്നീട് ഒരു സുപ്രഭാതത്തിൽ അഞ്ജലി ബന്ധുവിനോട് പറയാതെ നാടുവിട്ട് പോയി. നടിയെ കുറിച്ച് അന്വേഷിച്ചവരോട് അഞ്ജലി ആരോടും പറയാതെ ഒളിച്ചോടി എന്നാണ് ബന്ധു മറുപടി നൽകിയത്. ഇത് മാധ്യമങ്ങളിൽ വന്നപ്പോൾ നടനൊപ്പം അഞ്ജലി ഒളിച്ചോടി എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.'

'ഇനിയങ്ങോട്ട് സിനിമ വേണ്ടെന്ന് തീരുമാനിച്ച് നടി ആന്ധ്രയിൽ സെറ്റിലാവുകയും ചെയ്തു. ബന്ധുവിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയായിരുന്നു ആ ഒളിച്ചോട്ടം. ശേഷം തെലുങ്കിലെ ഒരു നിർമാതാവ് സംരക്ഷണം നൽകിയതോടെ അഞ്ജലി തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. ആന്ധ്രയിൽ പോയി അഞ്ജലിയെ ഉപദ്രവിക്കാനോ പിടിച്ച് കൊണ്ടുവരാനോ ബന്ധുവിന് സാധിക്കുമായിരുന്നില്ല. ശേഷമാണ് കരിയർ നടി തിരിച്ച് പിടിച്ചതും പേരൻപ് അടക്കമുള്ള സിനിമകൾ ചെയ്തതെന്നും', ചെയ്യാർ ബാലു പറയുന്നു.
മുപ്പത്തിയാറുകാരിയായ അഞ്ജലി ആന്ധ്രപ്രദേശിലാണ് ജനിച്ചത്. നാച്വറൽ ആക്ടിങിലൂടെ നല്ല കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിക്കാൻ അഞ്ജലിക്ക് സാധിക്കും. ഏറ്റവും അവസാനം നടി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ ഇരട്ടയാണ്. ജോജു ജോർജ് നായകനായ സിനിമയിൽ ഊമയായ സ്ത്രീയുടെ കഥാപാത്രമാണ് അഞ്ജലി ചെയ്തത്. ഇതിന് മുമ്പ് റോസാപ്പൂവെന്ന മലയാളം സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications