'പണം മുടക്കി കാർ വാങ്ങിയത് ഇഷ്ടമുള്ളിടത്ത് പോകാൻ, എല്ലാവർക്കും ഒരുമിച്ച് കഴിയാമെന്നായിരുന്നു മകൻ പറഞ്ഞത്'
ഭാര്യ ആർതിയുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ജയംരവിയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. അതിൽ ഏറെ ചർച്ചയായ ഗോസിപ്പിൽ വിശദീകരണവുമായി നടൻ ജയംരവി തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ഗായിക കെനീഷയുമായുള്ള ബന്ധത്തെ കുറിച്ച് പ്രചരിക്കുന്ന കഥകളിലാണ് ജയംരവി വിശദീകരണം നൽകിയത്. 2009ലാണ് ജയം രവി ആർതിയെ വിവാഹം ചെയ്തത്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.
15 വർഷത്തോളം ഒരുമിച്ച് ജീവിച്ചതിനുശേഷം ആർതിയും താനും വിവാഹമോചിതരാവുകയാണെന്ന് ജയംരവി ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. പിന്നീട് തന്നോട് ചോദിക്കാതെയാണ് ജയംരവി ഈ തീരുമാനമെടുത്തതെന്ന് ആർതി പ്രസ്താവനയിറക്കി. ഇതോടെ ആരാധകർ അടക്കം എല്ലാവരും നടന് എതിരാവുകയും നിരവധി ഗോസിപ്പുകൾ പ്രചരിക്കുകയുമായിരുന്നു.

ജയം രവിക്ക് ഗായിക കെനീഷയുമായി ബന്ധമുണ്ടെന്ന് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ ഉൾപ്പെടെ നിരവധി യുട്യൂബർമാർ പ്രചരിപ്പിച്ചിരുന്നു. ആർതിയുമായി വേർപിരിഞ്ഞ് താമസം ആരംഭിച്ചശേഷം കെനീഷയ്ക്കൊപ്പം ഗോവയിൽ അവധി ആഘോഷിക്കാൻ ജയംരവി പോകാറുണ്ടെന്നാണ് ബയൽവാൻ രംഗനാഥൻ പറഞ്ഞത്. ഈ സാഹചര്യത്തിൽ തന്നെ കുറിച്ചുള്ള വിവാഹമോചന വിവാദങ്ങളിൽ വിശദീകരണവുമായി ജയംരവി രംഗത്തെത്തുകയായിരുന്നു.
ഇത്രയും വർഷമായി ഞാൻ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പേരും പ്രശസ്തിയും നശിപ്പിക്കാൻ ചിലർ ആഗ്രഹിക്കുന്നു. അത് അത്ര എളുപ്പം സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. ആരതിയുടെ അച്ഛനോട് വക്കീൽ മുഖേന സംസാരിച്ചതിന് ശേഷമാണ് ഞാൻ വിവാഹമോചന നോട്ടീസ് അയച്ചത്. അതിനുമുമ്പ് ആരതിയുടെ മാതാപിതാക്കളും എൻ്റെ മാതാപിതാക്കളും കൂടിയാലോചിച്ചിരുന്നു.
എന്നാൽ എനിക്കൊന്നും അറിയില്ലെന്നാണ് ആരതി പറയുന്നത്. ജൂണിൽ എൻ്റെ മകൻ ആരവിൻ്റെ ജന്മദിനമായിരുന്നു. അന്ന് ഞാൻ ചെന്നൈയിലായിരുന്നു. മകനൊപ്പം പിറന്നാൾ ആഘോഷിച്ചതിൻ്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ചിലർ എൻ്റെ കാർ മറ്റൊരു നഗരത്തിൽ കണ്ടതായി പറഞ്ഞ് പരത്തുന്നു. ഞാൻ എൻ്റെ കാർ എവിടേയും കൊണ്ടുപോകും.
അതിനുവേണ്ടിയാണ് ഞാൻ കാർ വാങ്ങിയത്. ഞാൻ സ്വന്തം അധ്വാനം കൊണ്ട് വാങ്ങിയ കാറാണ്. അത് എവിടെയും കൊണ്ടുപോകാനുള്ള അവകാശം എനിക്കുണ്ട്. എൻ്റെ മൂത്തമകൻ ആരവിനോട് മാത്രമാണ് ഞാൻ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്.
എൻ്റെ ഇളയ മകൻ അയാൻ ചെറുപ്പമായതിനാൽ ഞാൻ അവനോട് സംസാരിച്ചില്ല. നമ്മൾ ഒരുമിച്ച് ജീവിക്കണമെന്ന് മാത്രമാണ് അത് കേട്ടശേഷം മൂത്തമകൻ ആരവ് പറഞ്ഞത്. അതിനുള്ള സന്ദർഭമില്ലെന്ന് ഞാൻ അവനെ പറഞ്ഞ് മനസിലാക്കുകയും ചെയ്തു.

അതുപോലെ തന്നെ എന്റെ പേരിനൊപ്പം ചേർത്ത് പ്രചരിക്കുന്ന ഗായികയെ എനിക്കറിയാം. അവൾ ഒരു ഗായിക മാത്രമല്ല. ഒരുപാട് ആളുകളെ വിഷാദത്തിൽ നിന്ന് കരകയറ്റിയ ഒരു സൈക്കോളജിസ്റ്റ് കൂടിയാണ്. ഞാൻ അവർക്കൊപ്പം ചേർന്ന് ഒരു സ്പിരിച്വൽ സെന്റർ തുറക്കാൻ പദ്ധതിയിട്ടിരുന്നു. അത് ഇഷ്ടപ്പെടാത്തതുകൊണ്ടാണോ ചിലർ ഇത്തരത്തിൽ കഥകൾ പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല.
എല്ലാ തെളിവുകളും എൻ്റെ പക്കലുണ്ട്. അത് കോടതിയിൽ തെളിയിക്കാൻ ഞാൻ തയ്യാറാണ്. നിയമത്തിലൂടെ സത്യം പുറത്തുവരുമെന്നുമാണ് ഗോസിപ്പുകളിൽ പ്രതികരിച്ച് ജയംരവി പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ടുള്ള തമിഴ് വാർത്ത വെബ്സൈറ്റുകളിലാണ് ജയംരവിയുടേത് എന്ന തരത്തിൽ ഈ പ്രതികരണം പ്രചരിക്കുന്നത്.


Click it and Unblock the Notifications