ആദ്യ വിവാഹം പ്രശ്നത്തിൽ കലാശിച്ചു; 50ാം വയസ്സിൽ രണ്ടാം വിവാഹത്തിന് പ്രശാന്ത്?; സൂചന നൽകി പിതാവ്
കരിയറിൽ പെട്ടെന്ന് കുതിച്ച് ചാട്ടം ഉണ്ടാവുകയും പിന്നീട് വീഴ്ച സംഭവിക്കുകയും ചെയ്യുന്ന താരങ്ങളേറെയാണ്. ലൈം ലൈറ്റിൽ നിന്നും ഇവർ പിന്നീട് പാടേ അപ്രത്യക്ഷരാവുന്നു. ചിലപ്പോൾ ചെറിയ വേഷങ്ങളിലേക്ക് ചുരങ്ങുന്നു. ചിലർ ശക്തമായി തിരിച്ചു വരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് പ്രശാന്ത്. 90 കളിൽ തരംഗം സൃഷ്ടിച്ച യുവ നടൻ.
ഇന്ന് തമിഴത്തെ അജിത്ത്, വിജയ് തുടങ്ങിയവർ കരിയറിൽ വളർന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിൽ പ്രശാന്ത് താരമായിരുന്നു. ഫിലിം മേക്കർ ത്യാഗരാജന്റെ മകനായതിനാൽ തന്നെ നല്ല അവസരങ്ങൾ പ്രശാന്തിന് ലഭിച്ചു. ജീൻസ് എന്ന ശങ്കർ ചിത്രത്തിൽ പ്രശാന്ത് ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ഐശ്വര്യ റായ് ആയിരുന്നു സിനിമയിലെ നായിക, ജീൻസിലെ ഗാനങ്ങൾ ഇന്നും ഐക്കണിക്കായി തുടരുന്നു.
കരിയറിലെ തുടക്ക കാലത്തുള്ള വളർച്ച പ്രശാന്തിന് പിന്നീടുണ്ടായില്ല. തുടരെ പരാജയ സിനിമകൾ പ്രശാന്തിന് വന്നു. ഇതിനിടെ വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളും നടനെ ബാധിച്ചു. നായക സങ്കൽപ്പങ്ങൾക്ക് അന്നത്തെ കാലത്ത് ചേരാത്ത തരത്തിലേക്ക് കാഴ്ചയും പ്രശാന്ത് മാറിപ്പോയിരുന്നെന്ന് പ്രേക്ഷകർ പറയുന്നു. കരിയർ ഗ്രാഫിൽ വലിയ ഇടിവ് പ്രശാന്തിന് വന്നു. ഇതിനിടെ വിജയ്, അജിത്ത്, സൂര്യ, വിക്രം തുടങ്ങിയവരെല്ലാം വിലപിടിപ്പുള്ള താരങ്ങളായി വളർന്നു.

ജീവിതത്തിലും ചില തിരിച്ചടികൾ പ്രശാന്തിനുണ്ടായി. 2005 ലായിരുന്നു പ്രശാന്തിന്റെ വിവാഹം. ഗൃഹലക്ഷ്മി എന്നായിരുന്നു ഭാര്യയുടെ പേര്. മൂന്ന് വർഷങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. ഭാര്യ നടനെതിരെ സ്ത്രീധന പീഡന പരാതി നൽകുകയും ചെയ്തു. അന്നുണ്ടായ വിവാദങ്ങൾ നടന്റെ പ്രശസ്തിയെ ബാധിച്ചു. ഇപ്പോഴിതാ നടന്റെ വിവാഹത്തെക്കുറിച്ച് പിതാവ് ത്യാഗരാജൻ പറഞ്ഞ വാക്കുകളാണ് തമിഴ് മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
പ്രശാന്തിന്റെ വിവാഹം വേർപിരിയലിൽ അവസാനിച്ചു. ഒരുപക്ഷെ അവൻ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നെങ്കിൽ സന്തോഷത്തോടെയിരിക്കുമായിരുന്നോ എന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. പ്രശാന്തിന്റെ പുതിയ സിനിമ റിലീസായതിന്റെ അടുത്ത മാസം തന്നെ അവന് തീർച്ചയായും രണ്ടാം കല്യാണം നടത്തുമെന്നാണ് ത്യാഗരാജൻ പറയുന്നതത്രെ. തമിഴ് മാധ്യമമായ സിനെ ഉലഗത്തിലാണ് ഈ റിപ്പോർട്ട് വന്നിരിക്കുന്നത്.
വാർത്ത പുറത്ത് വന്നതിന് പിന്നാലെ നടന് രണ്ടാം വിവാഹമോ എന്ന ചോദ്യം വരുന്നുണ്ട്. നടൻ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹിന്ദി സിനിമ അന്ധാധുനിന്റെ തമിഴ് റീമേക്കാണ് പ്രശാന്തിന്റെ പുതിയ സിനിമ. നടി സിമ്രാനും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത് പ്രശാന്തിന്റെ പിതാവ് ത്യാഗരാജനാണ്.

പ്രശാന്തിന്റെ കരിയറിന് അന്നും ഇന്നും വലിയ പിന്തുണയാണ് പിതാവ് നൽകുന്നത്. തമിഴിലെ ഇപ്പോഴത്തെ മുൻ നിര നായകൻമാരായ വിജയ്, സൂര്യ, ധനുഷ് തുടങ്ങിയവരെല്ലാം സിനിമാ പാരമ്പര്യമുള്ള കുടുംബത്തിന്റെ പിന്തുണയോടെയാണ് തുടക്ക കാലത്ത് സിനിമാ ലോകത്ത് പിടിച്ച് നിന്നത്. എന്നാൽ ഒരു ഘട്ടത്തിൽ ഈ പിന്തുണ വേണ്ടാത്ത തരത്തിലേക്ക് ഇവരുടെ കരിയർ വളർന്നു.
എന്നാൽ പ്രശാന്തിന് അത് സാധ്യമായില്ല. നടൻ ചിയാൻ വിക്രമും പ്രശാന്തും ബന്ധുക്കളാണ്. വിക്രമിന്റെ അമ്മാവനാണ് ത്യാഗരാജൻ. എന്നാൽ രണ്ട് കുടുംബങ്ങളും തമ്മിൽ അകൽച്ചയിലാണത്രെ. തുടക്ക കാലത്ത് വിക്രം പ്രശാന്തിന്റെ കരിയറിന് ഭീഷണിയാവുമെന്ന് ത്യാഗരാജൻ ഭയന്നിരുന്നത്രെ. വിക്രമിന് അവസരങ്ങൾ ലഭിക്കാതിരിക്കാനും ഇദ്ദേഹം ശ്രമിച്ചെന്നാണ് സിനിമാ ലോകത്തെ സംസാരം.


Click it and Unblock the Notifications