'30 ലക്ഷം നൽകി പവൻ, പ്രണിതയുടെ വക ഒരു ലക്ഷം, അനൂപം ഖേറിന്റെ വക ഇഷ്ടിക, മോഹൻലാലും ഉണ്ണിയും സംഭാവന നൽകിയോ?'
കഴിഞ്ഞ കുറച്ച് നാളുകളായി ഏത് മാധ്യമം നോക്കിയാലും സോഷ്യൽമീഡിയ തുറന്നാലും നിറഞ്ഞ് നിൽക്കുന്നത് അയോധ്യയും രാമക്ഷേത്രവും അക്ഷതവുമെല്ലാമാണ്. കുറച്ച് സമയം മുമ്പാണ് വലിയ ജനാവലിയെ സാക്ഷിയാക്കി അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളും പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടിയും നടത്തി.

ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്.
ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജിനികാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനിൽ കുംബ്ലെ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സോനു നിഗം, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കങ്കണ റണൗട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്.
കേരളത്തിൽ നിന്ന് നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വേൽപള്ളി നടേശൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ശബരിമല തന്ത്രി കണ്ഠരു രാജീവരു ഉൾപ്പടെടെയുള്ളവർക്ക് ക്ഷണം ലഭിച്ചിരുന്നു. എമ്പുരാൻ ഷൂട്ടിങിനായി വിദേശത്തേക്ക് പോകേണ്ടതിനാൽ മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

ക്ഷേത്ര നിർമാണം ആരംഭിച്ചശേഷം സെലിബ്രിറ്റികൾ അടക്കം നിരവധി പേർ പണവും മറ്റുമായി സംഭാവനകൾ നൽകിയിരുന്നു. രാമക്ഷേത്രം പണിയാൻ സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം അക്ഷയ് കുമാർ 2021ൽ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അതിൽ അദ്ദേഹം പറഞ്ഞത് രാമക്ഷേത്രം പണിയാൻ തന്നാൽ കഴിയുന്ന തുക നൽകുമെന്നാണ്. എന്നാൽ എത്രയാണ് തുകയെന്നത് വെളിപ്പെടുത്തിയിരുന്നില്ല.
2021ൽ തന്നെ നടൻ മുകേഷ് ഖന്ന രാമ ക്ഷേത്രത്തിനായി താൻ നൽകിയ സംഭാവനയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 1.1 ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്ര നിർമ്മാണത്തിനായി താരം നൽകി. നടൻ അനുപം ഖേർ രാമക്ഷേത്ര നിർമ്മാണത്തിനായിഒരു ഇഷ്ടികയാണ് സംഭാവന ചെയ്തത്. തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ ഭീമമായ ഒരു തുകയാണ് സംഭാവന ചെയ്തത്. രാമ ക്ഷേത്ര നിർമ്മാണത്തിനായി നൽകിയത് 30 ലക്ഷം രൂപയാണ്.
കൂടാതെ അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ളവർ ചേർന്ന് 11000 രൂപ സമാഹരിച്ച് നൽകി. ശ്രീരാമനുവേണ്ടി എല്ലാം ഒരുക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഹേമമാലിനി രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കാളിയാണെന്ന് അറിയിച്ചത്. ക്ഷേത്ര നിർമ്മാണത്തിനായി നൽകിയ തുക താരം വെളിപ്പെടുത്തിയില്ല. നടൻ മനോജ് ജോഷിയും സംഭാവന നൽകിയിട്ടുണ്ട്.
അയോധ്യ നിധി സമർപ്പണ അഭിയാന് വേണ്ടി തെന്നിന്ത്യൻ നടി പ്രണിത സുഭാഷ് ഒരു ലക്ഷം നൽകി. മലയാളത്തിലെ പ്രിയ താരങ്ങളായ മോഹൻലാലും ഉണ്ണി മുകുന്ദനും നിർമാണത്തിൽ പങ്കാളികളായതായി കിംവദന്തികൾ വന്നിരുന്നു. എന്നാൽ അതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല.


Click it and Unblock the Notifications