വിജയിയെക്കാളും പ്രതിഫലം വാങ്ങിയിരുന്ന ഹീറോ, സ്വത്ത് വിറ്റ് പാർട്ടി തുടങ്ങി, വിജയകാന്തിന് കോടികളുടെ സമ്പാദ്യം!
തമിഴകത്തിലെ മുൻ സൂപ്പർ താരവും ഡിഎംഡികെ സ്ഥാപകനുമാണ് വിജയരാജ് അഴകർ സാമി എന്ന വിജയകാന്ത്. 1990 കാലഘട്ടങ്ങളിൽ രജനികാന്ത്, കമൽഹാസൻ എന്നിവരോടൊപ്പം ഒരേ താരപദവി അലങ്കരിച്ചിരുന്ന സൂപ്പർ താരവുമായിരുന്നു വിജയകാന്ത്. ഒരു സൂപ്പര്‍താരത്തിലുപരി സാമൂഹിക പ്രതിബദ്ധത കൈമുതലായി കൊണ്ടുനടന്നിരുന്ന ഒരു നടൻ കൂടിയായിരുന്നു വിജയകാന്ത്.
സിനിമയ്ക്ക് അപ്പുറം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളും തമിഴ്നാട്ടിൽ പ്രശസ്‌തമാണ്. 1952 ആഗസ്റ്റ് 25ന് തമിഴ്നാട്ടിലെ മധുരയിലാണ് ജനിച്ചത്.
തന്റെ സമകാലികരായ ഇതര നായകൻമാരെ അപേക്ഷിച്ച് തമിഴ് സിനിമയിലല്ലാതെ മറ്റൊരു ഭാഷകളിലും വിജയകാന്ത് അഭിനയിച്ചിട്ടില്ല. എങ്കിലും മൊഴിമാറ്റത്തിലൂടെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ റിലീസാവുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.150ലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1979 ൽ ഇനിക്കും ഇളെമൈ എന്ന ചിത്രമായിരുന്നു വിജയകാന്തിന്റെ അരങ്ങേറ്റ ചിത്രം.

എഴുപത്തൊന്നുകാരനായ താരം അതീവ ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വിജയകാന്തിന്‍റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് പുറത്ത് വരുന്ന മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ വിജയകാന്തിന്‍റെ ആരോഗ്യനില മോശമായതായി ബുള്ളറ്റിനില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ 18നാണ് നടനെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടൻ വിജയകാന്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരുടെയും കണ്ണ് നിറയും. ഒരു കാലത്ത് അന്യായ ആക്ഷൻ കൊണ്ട് ഞെട്ടിച്ചിരുന്ന മനുഷ്യൻ ഇന്ന് കൈയ്യൊന്ന് അനക്കാൻ പോലും പ്രയാസപ്പെട്ട് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത് ആരാധകരെയും ദുഖത്തിലാക്കുന്നു.
അദ്ദേഹം സിനിമയിൽ സജീവമല്ലെങ്കിൽ കൂടിയും വിജയകാന്തിനെ ഇപ്പോഴും സൂപ്പർസ്റ്റാറായി മനസിൽ കൊണ്ടുനടക്കുന്ന നിരവധി ആരാധകർ തെന്നിന്ത്യയിലുണ്ട്. ഒരു കാലത്ത് പ്രതിഫലത്തിന്റെ കാര്യത്തിൽ പോലും ഒന്നാം സ്ഥാനത്തായിരുന്ന വിജയകാന്തിന്റെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
കോളിവുഡ് സിനിമാലോകത്ത് മിനി ജെയിംസ് ബോണ്ട് എന്ന് വാഴ്ത്തപ്പെട്ട വിജയകാന്ത് ആക്ഷൻ സാഹസിക ചിത്രങ്ങൾ തിരഞ്ഞെടുത്ത് ചെയ്യാൻ തുടങ്ങിയതോടെയാണ് ക്യാപ്റ്റൻ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയത്. അഭിനയത്തിന് പുറമെ നിർമ്മാതാവായും സംവിധായകനായും അദ്ദേഹം തന്റെ വിജയം രേഖപ്പെടുത്തി. സിനിമാപശ്ചാത്തലം ഒന്നുമില്ലാതെ സിനിമാരംഗത്തേക്ക് ചുവടുവെച്ച താരം റീൽ ജീവിതത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഹീറോയായിട്ടാണ് ജീവിച്ചത്.

തമിഴിലെ ടോപ്പ് സ്റ്റാറായി ഇരിക്കവെയാണ് വിജയകാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. സ്വന്തമായി പാർട്ടി തുടങ്ങാൻ പണമില്ലാത്തതിനാൽ സ്വത്തുക്കൾ വിറ്റ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകി. സഹായം ചോദിച്ച് വരുന്നവരെ അദ്ദേഹം നിരാശപ്പെടുത്തി അയക്കാറില്ല. വിജയകാന്തിന്റെ ജനപിന്തുണ രാഷ്ട്രീയത്തിലും അദ്ദേഹത്തിന് വലിയ വിജയങ്ങൾ നേടികൊടുത്തു.
2005ലാണ് വിജയകാന്ത് ഡിഎംഡികെ എന്ന പേരിൽ ഒരു ദ്രാവിഡ പാർട്ടി രൂപവൽക്കരിച്ചത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് വിജയകാന്ത് എംഎൽഎയാവുകയും അദ്ദേഹത്തിന്റെ കക്ഷി പത്ത് ശതമാനം വോട്ട് നേടുകയും ചെയ്തു. തുടർന്ന് 2011ലെ പൊതുതെരഞ്ഞെടുപ്പിൽ ഡിഎംഡികെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി മാറി.
ഒരു കാലത്ത് വിജയ്, അജിത് എന്നിവരേക്കാൾ പലമടങ്ങ് പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ആകെ ആസ്തി 45 മുതൽ 50 കോടി രൂപവരെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചെന്നൈയിൽ പലയിടത്തുമായി വീടുകളും പാർട്ടി ഓഫീസും കോയമ്പേട്ടിൽ ഏക്കർ കണക്കിന് ഭൂമിയിൽ വിവാഹ മണ്ഡപവും വിജയകാന്തിന്റെതായുണ്ട്.
സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ എത്രത്തോളം ശരിയാണെന്നത് വ്യക്തമല്ല. അതേസമയം പുതിയ മെഡിക്കൽ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും ആശംസിക്കുന്നത്.


Click it and Unblock the Notifications