'വിശ്വാസമില്ലേ?'; മരുമകന്റെ രണ്ട് കഥകളും രജിനി നിരസിച്ചു, ധനുഷിന്റെ സംവിധാനത്തിൽ അഭിനയിക്കാത്തതിന് പിന്നിൽ!
വളരെ അപ്രതീക്ഷിതമായാണ് നടൻ ധനുഷും സംവിധായിക ഐശ്വര്യ രജിനികാന്തും വിവാഹബന്ധം വേർപ്പെടുത്തിയത്. പക്ഷെ ഇപ്പോഴും മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഇരുവരും ശ്രമിക്കാറുണ്ട്. പ്രണയിച്ച് വിവാഹിതരായ ധനുഷും ഐശ്വര്യയും തെന്നിന്ത്യൻ സിനിമയിലെ മാതൃകാ ദമ്പതികളായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹമോചനം ആരാധകർക്ക് വിശ്വസിക്കാനായില്ല. എന്തുകൊണ്ട് വേർപിരിഞ്ഞുവെന്നത് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
പതിനെട്ട് വർഷത്തോളം നീണ്ട ദാമ്പത്യമാണ് ഇരുവരും രണ്ട് വർഷം മുമ്പ് അവസാനിപ്പിച്ചത്. യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇരുവർക്കുമുള്ളത്. ധനുഷിന്റെ വസതിയും പേയസ് ഗാർഡനിലെ രജിനികാന്തിന്റെ വസതിയുടെ അടുത്താണ്. അതുകൊണ്ട് തന്നെ മക്കൾക്ക് അച്ഛനൊപ്പവും അമ്മയ്ക്കൊപ്പവും ഇടയ്ക്കിടെ കഴിയാനുള്ള അവസരം ലഭിക്കാറുണ്ട്.

ഷൂട്ടിങിന് പോകുമ്പോൾ പോലും മക്കളെ ഒപ്പം കൂട്ടാറുണ്ട് ധനുഷ്. ഐശ്വര്യയും പൊതുപരിപാടികളിൽ പങ്കെടുക്കാൻ വരുമ്പോൾ എപ്പോഴും മക്കളെയും ഒപ്പം കൂട്ടും. വിവാഹബന്ധം വേർപ്പെടുത്തിയശേഷം ധനുഷും ഐശ്വര്യയും സ്വന്തം കരിയറിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. മാത്രമല്ല ഏറെ നാളുകൾക്കുശേഷം ഐശ്വര്യയുടെ സംവിധാനത്തിൽ ഒരുങ്ങിയ ലാൽ സലാം റിലീസിന് തയ്യാറെടുക്കുകയാണ്.
ഇത്തവണ അച്ഛൻ രജിനികാന്താണ് ഐശ്വര്യയുടെ പടത്തിൽ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്ന് ചെയ്തിരിക്കുന്നത്. ഐശ്വര്യ സംവിധാനം ചെയ്ത ലാൽ സലാം റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ രജിനികാന്ത് തന്റെ മുൻ മരുമകനായിരുന്ന ധനുഷിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
താൻ എന്തുകൊണ്ട് ധനുഷിന്റെ സംവിധാനത്തിൽ അഭിനയിക്കുന്നില്ലെന്നാണ് രജിനികാന്ത് പറഞ്ഞത്. ധനുഷിന്റെ സംവിധാനത്തിൽ രജിനികാന്ത് അഭിനയിക്കാത്തതിന് പിന്നിൽ മരുമകനിൽ നടനുള്ള വിശ്വാസ കുറവാണോയെന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. ഇനി മുതൽ ഒരു തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കേണ്ടെന്ന് പറയാതെ പറഞ്ഞാണ് താൻ എന്തുകൊണ്ട് ധനുഷിന്റെ സംവിധാനത്തിൽ അഭിനയിക്കുന്നില്ലെന്ന് രജിനികാന്ത് വ്യക്തമാക്കിയത്.
വലിയ സംവിധായകർക്കൊപ്പം ജോലി ചെയ്യുന്ന തനിക്ക് മകളുടെ സംവിധാനത്തിൽ അഭിനയിക്കാൻ ആദ്യം മടിയുണ്ടായിരുന്നെന്നും രജനി ലാൽ സലാമിൻ്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ പറഞ്ഞിരുന്നു. കൊച്ചടയാൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ കെ.എസ് രവികുമാർ സൗന്ദര്യയുടെ അടുത്ത് വന്ന് എനിക്ക് ആക്ഷനും കട്ടും ചെയ്യണമെന്ന് പറഞ്ഞിരുന്നു.

അതുപോലെ ധനുഷിന് രണ്ട് കഥകളുണ്ടായിരുന്നു. അവയിൽ അഭിനയിക്കാൻ പക്ഷെ എനിക്ക് സാധിച്ചില്ല. അതിനുള്ള കാരണം ഞാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന് മനസിലായി എന്നാണ് രജിനി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ലാൽ സലാം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത്. സിനിമയില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാര്‍.
രജിനികാന്ത് അതിഥിവേഷത്തിലാണ് സിനിമയിൽ എത്തുന്നത്. 1990 കാലഘട്ടത്തില്‍ തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. ഹിന്ദു-മുസ്ലീം കലാപത്തിന്റെയും അതിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിന്റെയും കഥയാണ് സിനിമ പറയുന്നത്. മൊയ്തീന്‍ ഭായ് എന്ന അധോലോക നേതാവായാണ് രജിനി ലാല്‍ സലാമില്‍ എത്തുന്നത്.
ഹിന്ദു-മുസ്‌ലിം സൗഹൃദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആളായാണ് ട്രെയ്‌ലറില്‍ രജിനിയെ കാണിച്ചിരിക്കുന്നത്. അതേസമയം അടുത്തിടെ ലാൽ സലാം ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ ഐശ്വര്യ പറഞ്ഞ ചില കാര്യങ്ങളും വൈറലായിരുന്നു. തന്റെ പിതാവിന് എതിരെ വരുന്ന ട്രോളുകളിൽ പ്രതിഷേധിച്ചാണ് ഐശ്വര്യ സംസാരിച്ചത്.
തന്റെ അച്ഛൻ സംഘിയല്ലെന്നും അങ്ങനെയെങ്കിൽ ലാൽ സലാം ചിത്രം ചെയ്യില്ലായിരുന്നു എന്നുമാണ് ഐശ്വര്യ പറഞ്ഞത്. 'പൊതുവെ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്ന ആളാണ് ഞാൻ. പക്ഷെ എന്റെ ടീം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന കാര്യങ്ങൾ എന്നെ അറിയിക്കാറുണ്ട്. കൂടാതെ ചില പോസ്റ്റുകൾ കാണിച്ചും തരും. അത് കാണുമ്പോൾ ദേഷ്യം വരും. കാരണം ഞങ്ങളും മനുഷ്യരാണ്. ഈ അടുത്ത കാലത്ത് എന്റെ അച്ഛനെ പലരും സംഘി എന്ന് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.'
'അതിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് അവർ പറഞ്ഞു. ഈ അവസരത്തിൽ ഞാൻ ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നു രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ ലാൽ സലാം പോലൊരു ചിത്രം അദ്ദേഹം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ള ആൾക്ക് മാത്രമെ ഈ ചിത്രം ചെയ്യാനാകൂ', എന്നാണ് ഐശ്വര്യ രജിനികാന്ത് പറഞ്ഞത്.


Click it and Unblock the Notifications