സിൽക്കിന്റെ ദേഹത്ത് രജിനി സിഗരറ്റുകൊണ്ട് പാടുവരുത്തി, ആ സിനിമകൾക്ക് ശേഷം രജിനിയും സിൽക്കും പ്രണയത്തിലായി?
വെള്ളിത്തിരയെ ഒരു കാലത്ത് ഹരം പിടിപ്പിച്ച സൗന്ദര്യറാണി സില്‍ക്ക് സ്മിതയുടെ ഓര്‍മകള്‍ക്ക് 27 വയസ് തികയുകയാണ്. വിടര്‍ന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയും ജ്വലിക്കുന്ന സൗന്ദര്യവുമായി എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണ നടിയായിരുന്നു സില്‍ക്ക് സ്മിത.
80 കളിലും 90കളിലും സ്മിതയുടെ ഗാനരംഗം ഉള്‍പ്പെടുത്താത്ത ചിത്രങ്ങള്‍ അപൂര്‍വം തന്നെയായിരുന്നു. 17 വര്‍ഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളില്‍ സില്‍ക്ക് സ്മിത അഭിനയിച്ചു.
സിനിമാ കഥയെ വെല്ലുന്നതായിരുന്നു സ്മിതയുടെ യഥാര്‍ഥ ജീവിതം. ഒറ്റരാത്രികൊണ്ട് തലവര മാറി താരമായി മാറിയ സിൽക്ക് പിന്നീട് ഒരു പ്രഭാതത്തിൽ വളരെ ദുരൂഹമായി മരണപ്പെടുകയായിരുന്നു. സ്വയം ജീവനൊടുക്കാൻ മാത്രം എന്ത് പ്രശ്നമാണ് സിൽക്ക് അനുഭവിച്ചിരുന്നത് എന്നത് ഇനിയും ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ സിനിമയിലെ ഏറ്റവും ബോൾഡ് നടി എന്നാണ് സിൽക്ക് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

തെന്നിന്ത്യയിൽ ജനപ്രീതിയുടെ കാര്യത്തിൽ രജനികാന്ത്, കമൽഹാസൻ പോലുള്ള സൂപ്പർ താരങ്ങൾക്കൊപ്പമാണ് സിൽക്ക് സ്മിത മത്സരിച്ചത്. ഒട്ടനവധി ഗോസിപ്പുകൾ നടിയുടെ പേരിൽ അക്കാലത്ത് പ്രചരിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടത് സൂപ്പർ സ്റ്റാർ രജിനികാന്തുമായി നടി പ്രണയത്തിലായിരുന്നുവെന്നതാണ്.
80കളിൽ കമൽഹാസനൊപ്പം സിനിമകൾ ചെയ്ത ശേഷമാണ് സിൽക്ക് സ്മിത പ്രശസ്തയായത്. ഗ്ലാമറസ് വേഷങ്ങൾ മനോഹരമാക്കാൻ അന്ന് സിൽക്കിനോളം പോന്ന ഒരു നടിയും ഉണ്ടായിരുന്നില്ല. നിരവധി ബി ഗ്രേഡ് ചിത്രങ്ങളിലും സിൽക്ക് അഭിനയിച്ചിട്ടുണ്ട്.
രജിനികാന്തും സിൽക്കും 1983ൽ പുറത്തിറങ്ങിയ ജീത് ഹമാരി ഹുയി, 1983ൽ പുറത്തിറങ്ങിയ തങ്ക മകൻ, പായും പുലി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതേ സമയം ഈ ചിത്രങ്ങളിലെ സിൽക്കിന്റെ ഗ്ലാമറസ് നൃത്തച്ചുവടുകൾ വിവാദങ്ങൾക്ക് വഴിവെച്ചു.
ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങിയപ്പോഴാണ് രജിനിയും സിൽക്കും പ്രണയത്തിലാണെന്ന് പ്രചരിച്ച് തുടങ്ങിയത്. മാത്രമല്ല സിൽക്ക് സ്മിതയുടെ ശരീരത്തിൽ രജനികാന്ത് സിഗരറ്റ് ഉപയോഗിച്ച് പാടുകൾ സൃഷ്ടിച്ചതായും അക്കാലത്ത് കഥകൾ പ്രചരിക്കുകയും അതിന്റെ പേരിൽ സിനിമാ സെറ്റുകളിൽ വലിയ ചർച്ചകൾ അക്കാലത്ത് നടക്കുകയും ചെയ്തിരുന്നു. ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല.

സിൽക്ക് സ്മിതയ്ക്ക് സിനിമയിലെത്തിയതോടെ പ്രശസ്തിയും സമ്പത്തും ലഭിച്ചെങ്കിലും ജീവിതത്തിൽ സമാധാനം ലഭിച്ചിരുന്നില്ല. എപ്പോഴും വിഷാദം നിറഞ്ഞ മുഖത്തോടെയാണ് സിൽക്കിനെ സഹപ്രവർത്തകർ കണ്ടിട്ടുള്ളത്. മലയാളത്തിൽ സ്ഫടികമാണ് സിൽക്ക് അഭിനയിച്ച് ഏറ്റവും കൂടുതൽ ഹിറ്റായ സിനിമ. സ്ഫടികത്തിൽ അഭിനയിച്ച് വൈകാതെയാണ് നടി ആത്മഹത്യ ചെയ്തത്.
സിൽക്ക് സ്മിതയുടെ യഥാർഥ പേര് വിജയലക്ഷ്മി എന്നായിരുന്നു. വീട്ടില്‍ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നാലാം ക്ലാസില്‍ സില്‍ക്ക് സ്മിതയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു.
പതിനാലാം വയസില്‍ വിവാഹിതയായെങ്കിലും ഭര്‍ത്താവിന്റെയും വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ആ ബന്ധം നീണ്ടുപോയില്ല. 1979 ഇത് മലയാളിയായ ആന്റണി ഇസ്മാന്‍ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊമ്പതാം വയസില്‍ വിജയലക്ഷ്മി സിനിമയില്‍ എത്തിയത്. വിദ്യാഭ്യാസം കുറവായിരിന്നിട്ടുപോലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള സ്മിതയുടെ കഴിവ് സഹപ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചിരുന്നു.
സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണമായിരുന്നു സിൽക്കിന്റേത്. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തില്‍ പല ദുരൂഹതകളും ഉയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ നഷ്ടം, വിഷാദ രോഗം തുടങ്ങി പല കാരണങ്ങള്‍ പലരും നിരത്തിയെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.


Click it and Unblock the Notifications











