'അയാൾക്കൊപ്പം പ്രവർത്തിക്കുന്നവരെല്ലാം ഈ തീരുമാനമെടുക്കും'; എആർ റഹ്മാന്റെ വിവാഹമോചനത്തിന് പിന്നിലും ധനുഷ്?
മാതൃകാ ദമ്പതികളുടെ പട്ടികയിലായിരുന്നു സംഗീത മാന്ത്രികൻ എആർ റഹ്മാന്റെയും ഭാര്യ സൈറ ഭാനുവിന്റെയും സ്ഥാനം. ഏറ്റവും സിംപിളായ താരദമ്പതികളെ ആരാധകർ എപ്പോഴും ആരാധനയോടെയാണ് നോക്കിയിരുന്നത്. പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം സൈറയും എആർ റഹ്മാനൊപ്പം ഉണ്ടാകാറുണ്ട്. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള അഭിമുഖങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു. ഇരുപത്തിയൊമ്പത് വർഷത്തെ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതത്തിനുശേഷം താരദമ്പതികൾ കഴിഞ്ഞ ദിവസമാണ് തങ്ങൾ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.
ആരാധകർക്കും സംഗീത പ്രേമികൾക്കും എന്തിന് സഹപ്രവർത്തകർക്കുപോലും അതൊരു സങ്കടം നൽകുന്ന വാർത്തയായിരുന്നു. ദമ്പതികളുടെ വേർപിരിയലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് എ.ആർ റഹ്മാൻ-സൈറ ഭാനു വിവാഹ മോചനത്തിലും നടൻ ധനുഷിന് പങ്കുണ്ടെന്ന് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ അടുത്തിടെയായി സെലിബ്രിറ്റികളുടെ വിവാഹമോചനങ്ങൾ വർധിച്ചുവരികയാണ്. ധനുഷും ഐശ്വര്യയും വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ജിവി പ്രകാശ്-സൈന്ദവി, ഡി.ഇമ്മൻ-മോണിക്ക, ജയം രവി-ആർതി എന്നിങ്ങനെ നിരവധി സെലിബ്രിറ്റി കപ്പിൾസ് വിവാഹമോചനം പ്രഖ്യാപിച്ചു.
നടൻ വിജയിയും ഭാര്യ സംഗീതയും വൈകാതെ വിവാഹമോചനം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സെലിബ്രിറ്റികൾ ഇത്തരത്തിൽ വിവാഹമോചിതരാകുന്നത് ആരാധകരിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഈ വർഷം ഇതുവരെ വിവാഹമോചിതരായ താരദമ്പതികളുടെ പട്ടികയിലെ പുതിയ അംഗങ്ങളായിരിക്കുകയാണ് റഹ്മാനും ഭാര്യയും. 1995ലായിരുന്നു സൈറ ഭാനുവുമായുള്ള റഹ്മാന്റെ വിവാഹം. മൂന്ന് മക്കളാണ് ഇരുവർക്കും ഉള്ളത്.
മക്കളും റഹ്മാന്റെ വഴിയെ സംഗീതത്തിലേക്ക് എത്തിയിട്ടുണ്ട്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇരുവരുടെയും വിവാഹമോചന വാർത്ത പ്രസ്താവനയിലൂടെ പുറത്തുവിട്ടത്. ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണെന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അധ്യായത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഈ അവസരത്തിൽ സ്വകാര്യത മാനിക്കണമെന്നുമാണ് സൈറ അഭ്യർഥിച്ചത്.
സൈറയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ റഹ്മാനും വിവാഹമോചനത്തെ കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ എല്ലാ കാര്യങ്ങള്‍ക്കും അദൃശ്യമായ ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. ഈ തകർച്ചയിൽ ഞങ്ങൾ ഇതിന് അര്‍ഥം തേടുകയാണ്.

ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്‌ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു എന്നാണ് റഹ്മാൻ കുറിച്ചത്. റഹ്മാന്റെ പ്രതികരണം കൂടി വന്നശേഷമാണ് വാർത്ത സത്യമാണെന്ന് ഒട്ടുമിക്ക ആരാധകരും വിശ്വസിച്ച് തുടങ്ങിയത്. അതേസമയം റഹ്മാൻ-സൈറ ഭാനു വിവാഹമോചന വാർത്ത പുറത്ത് വന്നതിനുശേഷം ഏറ്റവും കൂടുതൽ പരിഹാസം ലഭിക്കുന്നത് നടൻ ധനുഷിനാണ്.
റഹ്മാൻ-സൈറ ഭാനു വിവാഹമോചനത്തിന് പിന്നിലും ധനുഷാണെന്ന തരത്തിലാണ് ട്രോളുകളും മീമുകളും. കാരണം റഹ്മാൻ അവസാനമായി പ്രവർത്തിച്ചത് ധനുഷ് സിനിമയായ രായന് വേണ്ടിയാണ്. ജിവി പ്രകാശ്-സൈന്ദവി, ജയം രവി-ആരതി, എഎൽ വിജയ്-അമല പോൾ എന്നിവരുടെ വിവാഹമോചനങ്ങൾ സംഭവിച്ചപ്പോൾ ധനുഷാണ് ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചതെന്ന് പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം നയൻതാരയുടെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായപ്പോഴും മറ്റ് താരങ്ങളുടെ ദാമ്പത്യങ്ങളിൽ ധനുഷ് നടത്തിയ ഇടപെടൽ ചർച്ചയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഗായിക സുചിത്രയും ധനുഷിന് എതിരെ രംഗത്ത് എത്തിയിരുന്നു.
തന്റെ വിവാഹ ജീവിതം തകരാൻ കാരണക്കാരിൽ ഒരാൾ ധനുഷാണെന്ന തരത്തിലാണ് സുചിത്ര അന്ന് സംസാരിച്ചത്. ഇതെല്ലാം കൂട്ടി വായിച്ചാണ് റഹ്മാൻ-സൈറ ഭാനു വിവാഹമോചന വാർത്ത വൈറലായപ്പോൾ സോഷ്യൽമീഡിയ ട്രോളുകളിലേക്കും മീമുകളിലേക്കും ധനുഷിനെ കൂടി വലിച്ചിടുന്നത്.


Click it and Unblock the Notifications