നേരിട്ടത് കൊടിയ മാനസിക പീഡനം; കമൽ ഹാസനുമായുള്ള തകർന്ന ബന്ധത്തെ കുറിച്ച് ഗൗതമിയുടെ വാക്കുകൾ
കമൽ ഹാസനും ഗൗതമിയും തമിഴ് സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ജോഡികളായിരുന്നു. ഒരുമിച്ച് അഭിനയിച്ചിരുന്ന കാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും, വളരെ വർഷങ്ങൾക്ക് ശേഷം, 2005ലാണ് പ്രണയത്തിലായത്. അധികം വൈകാതെ ഒരുമിച്ച് ജീവിതം തുടങ്ങിയ ഇരുവരും, വിവാഹത്തിന് താത്പര്യമില്ല എന്ന നിലപാടിലായിരുന്നു. എന്നാൽ, ആരാധകരെ ഞെട്ടിച്ചു കൊണ്ട്, 2016ൽ താനും കമൽ ഹാസനും വേർപിരിഞ്ഞതായി ഗൗതമി പ്രഖ്യാപിച്ചു. പിന്നീട് പലപ്പോഴായി നടനെതിരെ പല ആരോപണങ്ങളും മുൻ കാമുകി ഉന്നയിച്ചിരുന്നു.
കമൽ ഹാസനിൽ നിന്ന് നേരിട്ടത് കൊടിയ മാനസിക പീഡനം: ഗൗതമി
കമൽ ഹാസൻ 2018ൽ തന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മൈയ്യം സ്ഥാപിച്ചതിന് തൊട്ടു പിന്നാലെ, നടനെതിരെ ഞെട്ടിക്കുന്നൊരു ബ്ലോഗ് പോസ്റ്റുമായി ഗൗതമി എത്തിയിരുന്നു. മുൻപ്, കമൽ ഹാസന്റെ മക്കളും, നടിമാരുമായ ശ്രുതി ഹാസനും, അക്ഷര ഹാസനുമായിട്ടുള്ള അഭിപ്രായ വ്യാത്യാസങ്ങളാണ് ഗൗതമിയും നടനും വേർപിരിയാൻ കാരണം എന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ, ശ്രുതിയും അക്ഷരയും വളരെ നല്ല വ്യക്തികളാണ് എന്നാണ് റൂമറുകൾ തള്ളിക്കളഞ്ഞ നടി തന്റെ പോസ്റ്റിൽ പറഞ്ഞത്.

"ഞാൻ എന്നും വിലമതിച്ച മൂല്യങ്ങളും ആശയങ്ങളും ഞങ്ങൾ പങ്കുവെക്കുന്നു എന്നായിരുന്നു എന്റെ വിശ്വാസം. പരസ്പര ബഹുമാനം, സ്നേഹം, പ്രതിബദ്ധത, സത്യസന്ധത എന്നിവ ഏതൊരു ബന്ധത്തിലും, പ്രത്യേകിച്ച് ജീവിതം പങ്കിടുമ്പോൾ, അത്യാവശ്യമാണ്. ഇവ ഇല്ലാതാകുമ്പോൾ, തകർന്ന ആത്മാഭിമാനത്തോടു കൂടിയുള്ള ഓരോ ദിവസവും തരുന്നത് കൊടിയ മാനസിക പീഡനം മാത്രമാണ്," നടി തന്റെ ബ്ലോഗിൽ കുറിച്ചു. കമൽ സൃഷ്‌ടിച്ച അങ്ങേറ്റം സമ്മർദ്ദം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന്, ഒരമ്മയെന്ന നിലയിൽ തന്റെ മകളെ സംരക്ഷിക്കാൻ വേണ്ടി കൂടിയാണ് ഈ തീരുമാനമെന്നും ഗൗതമി വെളിപ്പെടുത്തി.
"മൂന്നാമതൊരാൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, ഒരിക്കലും പ്രായപൂർത്തിയായവരുടെ വ്യക്തി ബന്ധത്തിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദികളാകാൻ കഴിയില്ല. ശ്രുതിയും അക്ഷരയും ഞാൻ വളരെ കാലമായി അറിയുന്ന വളരെ നല്ല കുട്ടികളാണ്. ഇന്നും ഞാൻ അവരെ അങ്ങനെ തന്നെ കാണുന്നു. ഞങ്ങളുടെ ബന്ധം തകർന്നതിന് അവർക്കൊന്നും ഉത്തരവാദിത്വമില്ല. അതിന് കാരണം ഹാസൻ സാറിനുണ്ടായ മാറ്റത്തിനും, ആ വിട്ടുവീഴ്ച അംഗീകരിക്കാൻ എന്റെ ആത്മാഭിമാനം സമ്മതിക്കാത്തതുമാണ്," ഗൗതമി കൂട്ടിച്ചേർത്തു.
ജോലി ചെയ്തതിന് പ്രതിഫലം പോലുമില്ല
ഇതിന് പുറമെ, നിരവധി ചിത്രങ്ങളിൽ താൻ ചെയ്ത ജോലികൾക്ക് മാന്യമായ പ്രതിഫലം തരാൻ പോലും കമൽ തയ്യാറായില്ലെന്ന് കൂടി ഗൗതമി തന്റെ ബ്ലോഗ് പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. മുൻ ഭാര്യമാരായ വാണി ഗണപതിയും, സരികയും കമലിനെതിരെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. മൂവരും ഉലകനായകന്റെ പല ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനർമാരായിട്ടാണ് ജോലി ചെയ്തിരുന്നത്.

"ഏകദേശം പതിമൂന്ന് വർഷം ഞങ്ങൾ ഒരുമിച്ച് ജീവിച്ച കാലയളവിൽ, ഞാൻ വസ്ത്രാലങ്കാരം ചെയ്ത ജോലി രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച സിനിമകൾക്കും ഹാസൻ സാർ മറ്റ് നിർമ്മാതാക്കൾക്കായി നിർമ്മിച്ച സിനിമകൾക്കും മാത്രമായിരുന്നു. മറ്റുള്ളവരുടെ പ്രോജക്ടുകളിൽ ക്യാമറയ്ക്ക് മുന്നിലും പിന്നിലും ജോലി ചെയ്യുന്നത് നിരുത്സാഹപ്പെടുത്തപ്പെട്ടിരുന്നതുകൊണ്ട്, ഇതായിരുന്നു എന്റെ പ്രധാന വരുമാന മാർഗം. ഇതിന് പുറമെ, ഒക്ടോബർ 2016-നുള്ളതോടെ, ദശാവതാരം, വിശ്വരൂപം തുടങ്ങിയ പഴയ സിനിമകളിൽ നിന്നുള്ള ശമ്പളബാക്കി ഇപ്പോഴും ലഭിചിട്ടില്ലെന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് ദുഃഖമുണ്ട്," ഗൗതമി പറഞ്ഞു നിർത്തി.


Click it and Unblock the Notifications











