'അസിനെന്ന് കേട്ടതോടെ നയൻതാരയ്ക്ക് ടെൻഷൻ; അന്ന് അനുസരിച്ചത് ഒരു ഭാഷയിലും നിർത്തില്ലെന്ന ഭീഷണിയിൽ'
തെന്നിന്ത്യൻ സിനിമകളിലെ താരറാണിയാണ് നയൻതാര. തമിഴ്, തെലുങ്ക് സിനിമകളിൽ ഇന്ന് താരമൂലതത്തിൽ മുൻനിരയിൽ നയൻതാരയുണ്ട്. പ്രതിഫലക്കാര്യത്തിലും നടി മുന്നിൽ തന്നെയാണ്. മനസ്സിനക്കരെ എന് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിക്ക് മലയാളത്തേക്കാൾ സ്വീകാര്യത ലഭിച്ചത് തമിഴകത്തും തെലുങ്കിലുമാണ്. പൊതുവെ സത്യൻ അന്തിക്കാടിന്റെ നായികമാർ ഹോംലി കഥാപാത്രങ്ങളായിരിക്കും.
ആദ്യ സിനിമയിൽ ഇത്തരം ഒരു ഇമേജ് വന്നെങ്കിലും നയൻതാര ഇതിന് മാറ്റം വരുത്തി. തമിഴകത്തേക്ക് കടന്ന നടി അതീവ ഗ്ലാമറസാവാൻ മടി കാണിച്ചില്ല. തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കണായി നയൻതാര അക്കാലത്ത് അറിയപ്പെട്ടു. നടിക്ക് നേരെ വ്യാപക അധിക്ഷേപങ്ങളും അന്ന് വന്നിരുന്നു. എന്നാൽ നടി ഇതൊന്നും കാര്യമാക്കിയില്ല.

സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുക നയൻതാരയെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. നടിക്ക് മുൻപും ശേഷവും വന്ന ഒട്ടനവധി നടിമാർക്ക് കരിയറിൽ വീഴ്ച സംഭവിച്ചു. എന്നാൽ വീഴ്ചയിൽ നിന്നും എഴുന്നേൽക്കാൻ കാണിച്ച ധൈര്യമാണ് നയൻതാരയെ തുണച്ചത്. കരിയറിൽ ചില നിബന്ധനകളും നടിക്കുണ്ട്. തനിക്ക് പ്രാധാന്യമില്ലാത്ത സിനിമകൾ നയൻതാര ചെയ്യാറില്ല. പ്രത്യേകിച്ചും മറ്റൊരു നായികയ്ക്കും പ്രാധാന്യമുള്ള സിനിമയാണെങ്കിൽ. എന്നാൽ തുടക്ക കാലത്ത് പ്രധാന്യം കുറഞ്ഞ ചില വേഷങ്ങളും നയൻതാര ചെയ്തിട്ടുണ്ട്.
അതിലൊന്നാണ് ഗജിനി. സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമാണെങ്കിലും ഗജിനി എന്ന സിനിമ അസിന്റെ കഥാപാത്രത്തെ ചുറ്റിപറ്റിയായിരുന്നു. ഗജിനി ചെയ്യേണ്ടായിരുന്നെന്ന് തോന്നിയിരുന്നെന്നും നടി മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിരുന്നു. തന്നോട് പറഞ്ഞത് പോലെയായിരുന്നില്ല സിനിമ ഷൂട്ട് ചെയ്തത്. ഈ സിനിമയ്ക്ക് ശേഷം കൃത്യമായി തിരക്കഥ വായിക്കാൻ താൻ തീരുമാനിച്ചെന്നും നയൻതാര അന്ന് വ്യക്തമാക്കി. ഇപ്പോഴിതാ ഗജിനി സിനിമയ്ക്കിടെ നയൻതാര കാണിച്ച വാശിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ആർഎസ് അന്തനൻ എന്ന നിർമാതാവ്.
'ഗജിനി സിനിമയുടെ ഷൂട്ടിംഗ് റെയിൽവേ സ്റ്റേഷനിൽ നടക്കുകയായിരുന്നു. അവിടെ കാരവാനിൽ നയൻതാര ഇരിക്കുന്നു. ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നു. സംവിധായകൻ മുരുഗദാെസ് ചെന്നപ്പോൾ ഈ സിനിമയിൽ രണ്ട് പാട്ട് ഉണ്ടല്ലോ, രണ്ടാമത്തെ പാട്ട് എപ്പോൾ എടുക്കുമെന്ന് നടി ചോദിച്ചു'

'ആ പാട്ട് നിങ്ങൾക്കല്ല മാഡം, അസിനാണെന്ന് പറഞ്ഞു. നയൻതാര ടെൻഷനായി. ഷൂട്ടിംഗിന് വരാതെ കാരവാനിൽ ഇരുന്നു. അന്വേഷിച്ചപ്പോൾ സുഖമില്ല, ഷൂട്ടിംഗ് ക്യാൻസൽ ചെയ്യെന്ന് പറഞ്ഞു. കാരണമെന്തെന്ന് മുരുകദോസിന് മനസ്സിലായി. മുരുകദോസ് പോയി അസോസിയേറ്റ് ഡയരക്ടറെ വിളിച്ചു'
'ഇത്രയും പണം ചെലവാക്കിയതാണ്. പ്രൊഡ്യൂസറുടെ മുന്നിൽ എനിക്ക് പോയി നിൽക്കാൻ വയ്യ, അവരോട് സംസാരിച്ച് വിളിച്ച് കൊണ്ട് വാ എന്ന് പറഞ്ഞു. അസിസ്റ്റന്റ് പോയി സംസാരിച്ച ശേഷമാണ് നയൻതാര വന്ന് അഭിനയിക്കുന്നത്. അതിന് ശേഷം മുരുകദോസ് ഒരു തീരുമാനം എടുത്തു. നയൻതാരയുടെ ഒരു സീൻ പോലും എടുക്കില്ല, പകരം അതെടുക്കാൻ അസോസിയേറ്റിനെ ഏൽപ്പിക്കുമെന്ന്. നയൻതാരയ്ക്ക് ഇത്തരത്തിലൊരു ആറ്റിറ്റ്യൂഡ് ഉണ്ട്. ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്'
'ആർവി ചൗധരി ചിമ്പുവുമായി നിർമ്മിച്ച ഇ എന്ന സിനിമ. ആ സിനിമയ്ക്കിടെയാണ് നയൻതാരയും ചിമ്പുവും പ്രണയത്തിലാവുന്നത്. ഷൂട്ടിംഗ് സ്ഥലത്ത് പകുതി സമയവും നടി ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കും. ഷൂട്ടിംഗ് വേഗത്തിൽ നടന്നില്ല. ആർബി ചൗധരി എന്താണ് നടക്കുന്നതെന്ന് അറിഞ്ഞ് നയൻതാരയെ വിളിച്ചു. അഭിനയിച്ച് കൊടുത്താൽ പ്രശ്നമില്ല, ഇല്ലെങ്കിൽ ഒരു ഭാഷയിലും നിങ്ങൾക്ക് അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു' അതിന് ശേഷമാണ് നടി കൃത്യമായി അഭിനയിക്കുന്നതെന്നും അന്തനൻ പറഞ്ഞു.


Click it and Unblock the Notifications