അച്ഛനെതിരെ നിയമയുദ്ധം നടത്തിയ വിജയ്; മകനോട് പിണക്കമില്ലെന്ന് ചന്ദ്രശേഖർ
ദളപതി വിജയ് എന്ന തമിഴ് സിനിമയുടെ ഏറ്റവും വിലപ്പിടിപ്പുള്ള താരം, ഇൻഡസ്ട്രിയോട് വിട പറയാനൊരുങ്ങുകയാണ്. തന്റെ അറുപത്തിയൊമ്പതാം ചിത്രമായ ജന നായകൻ റിലീസാവുന്നതോട് കൂടി, അഭിനയം നിർത്താനാണ് വിജയുടെ തീരുമാനം. ടി.വി.കെ.വിജയ് എന്ന പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നടൻ ലക്ഷ്യം വയ്ക്കുന്നത് 2026ൽ നടക്കാനിരിക്കുന്ന ഇലെക്ഷനാണ്. എന്നാൽ ഇപ്പോഴും, രാഷ്ട്രീയത്തെക്കാൾ ചർച്ച ചെയ്യപ്പെടുന്നത് വിജയുടെ വ്യക്തിജീവിതമാണ്.
വിജയ്‌യും, നടന്റെ അച്ഛനും പ്രമുഖ സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമാണ്. മുൻപ്, വിജയ് ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ ചന്ദ്രശേഖർ നീക്കങ്ങൾ നടത്തിയപ്പോൾ, തന്റെ പിതാവിനെതിരെ ഒരു തുറന്ന നിയമയുദ്ധത്തിന് വരെ ലിയോ നായകൻ തയ്യാറായിരുന്നു.
അച്ഛനെതിരെ വിജയ്‍യുടെ നിയമപോരാട്ടം
2021-ൽ, തന്റെ ആരാധകരെയും മാധ്യമങ്ങളെയും ഞെട്ടിച്ചു കൊണ്ട് വിജയ് തന്റെ മാതാപിതാക്കളായ സംവിധായകൻ എസ്.എ. ചന്ദ്രശേഖർ, ശോഭ എന്നിവരുള്‍പ്പെടെ 11 പേരെതിരെ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. വളരെ നാളുകളായി അച്ഛനുമായി നിലനിന്നിരുന്ന അഭിപ്രായവ്യതാസങ്ങൾക്ക് ഒടുവിലാണ് നടൻ ഈ നീക്കം നടത്തിയത്. തന്റെ കരിയറിലും വ്യക്തിജീവിതത്തിലും ചന്ദ്രശേഖർ നടത്തുന്ന അമിതമായ ഇടപെടലുകളും, ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും, വിജയെ ചൊടിപ്പിച്ചു എന്നാണ് വിവരം.

ചെന്നൈ സിറ്റി കോടതിയിൽ ഫയൽ ചെയ്ത കേസനുസരിച്ച്, വിജയ് തന്റെ പേരിൽ പൊതുയോഗങ്ങളും കൂടിച്ചേരലുകളും സംഘടിപ്പിക്കാൻ ആരെയും അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി. എസ്.എ.ചന്ദ്രശേഖർ മകൻ ഉടൻ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തുകയും, വിജയിയുടെ പേരിൽ ഒരു പാർട്ടി രജിസ്റ്റർ ചെയ്യാൻ നീക്കം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊന്നും തന്റെ അറിവോടെയോ സമ്മതത്തോടെയോ നടത്തിയ നീക്കങ്ങൾ അല്ലെന്ന് കാണിച്ചാണ് വിജയ് നിയമപോരാട്ടത്തിന് ഇറങ്ങിയത്.
വിജയ്‌യോട് ആലോചിക്കാതെ, നടന്റെ ഫാൻസ് അസോസിയേഷൻ ഒരു പൊളിറ്റിക്കൽ പാർട്ടിയായി രജിസ്റ്റർ ചെയ്യാനായിരുന്നു ചന്ദ്രശേഖർ ശ്രമിച്ചത്. ഇതിന് പുറമെ, തന്റെ ഭാര്യയും, വിജയ്‍യുടെ അമ്മയുമായ ശോഭയെ പാർട്ടി ട്രെഷറർ ആയും, ബന്ധുവായ പദ്മനാഭൻ എന്ന വ്യക്തിയെ, പാർട്ടി പ്രസിഡന്റ് ആയും നിയോഗിക്കുക കൂടി ചെയ്തു സീനിയർ സംവിധായകൻ. ഇതറിഞ്ഞ വിജയ്, താൻ ഒരു പാർട്ടി ആരംഭിക്കാൻ അനുമതി നൽകിയിട്ടില്ലെന്നും തന്റെ പേരുപയോഗിക്കുന്നത് തടയുന്നതിനായി 11 പേരെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.

വിജയ്‌യെ കുറിച്ച് ചന്ദ്രശേഖർ പറഞ്ഞത്
പിന്നീട് ഒരു അഭിമുഖത്തിൽ വിജയ്‌യുമായുള്ള പിണക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ എസ്.എ ചന്ദ്രശേഖർ അങ്ങനെ ഒരു അകൽച്ച ഇരുവരും തമ്മിൽ ഇല്ല എന്നാണ് പറഞ്ഞത്. "ഞാൻ ഒരിക്കലും വിജയ്‌യെ നിരാശപ്പെടുത്തിയിട്ടില്ല. പൊതുവെ, ആൺമക്കൾക്ക് അച്ഛനെക്കാൾ അമ്മമാരെയാണ് ഇഷ്ടം എന്ന് പറയാറുണ്ട്. എന്നാൽ വിജയ് അതിൽ നിന്ന് വ്യത്യസ്തനാണ്, അയാൾക്ക് എന്നെയാണ് കൂടുതൽ ഇഷ്ടം. എന്നിരുന്നാലും, ഞങ്ങൾ തമ്മിൽ അധികം സംസാരിക്കാറില്ല. പക്ഷെ ഞങ്ങൾ രണ്ടുപേർക്കും ഇപ്പോഴും പരസ്പരം സ്നേഹം അറിയാം," സംവിധായകൻ പറഞ്ഞു.
"എന്റെ പ്രശ്നം എന്തെന്നാൽ... നിങ്ങളെല്ലാവരും അവൻ ഈ ദളപതിയായി മാറിയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു, പക്ഷേ എനിക്ക്, അവൻ ഇപ്പോഴും ആ 5 വയസ്സുള്ള കുട്ടിയെപ്പോലെയാണ്. നിങ്ങളുടെ കാഴ്ചപ്പാടിൽ അത് തെറ്റാണെന്ന് തോന്നാം, അത് തെറ്റായിരിക്കാം, പക്ഷേ അവനോടുള്ള എന്റെ സ്നേഹം മൂലമാണ് എനിക്ക് ചില തെറ്റുകൾ സംഭവിച്ചിരിക്കുക. നമുക്ക് അത് മറക്കാം," എസ്.എ. ചന്ദ്രശേഖർ ഒരു പ്രശസ്ത മാധ്യമത്തിന് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











