ആദ്യ സിനിമ റിലീസാവുന്നതിന് മുൻപേ താരം: സായി അഭ്യാങ്കർ അനിരുദ്ധ് യുഗം അവസാനിപ്പിക്കുമോയെന്ന് സോഷ്യൽ മീഡിയ
2012ൽ 'വൈ ദിസ് കൊലവെറി' എന്ന ഒറ്റ പാട്ടിലൂടെ, അനിരുദ്ധ് രവിചന്ദർ ഇന്ത്യൻ സംഗീത രംഗത്ത് വലിയ തരംഗമാണ് ഉണ്ടാക്കിയത്. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി അനിരുദ്ധ് ചിട്ടപ്പെടുത്തിയ ഹിറ്റ് ഗാനങ്ങൾ എത്തിയപ്പോൾ, തമിഴ് സിനിമ സംഗീത രംഗത്ത് ഒരു പുതിയ യുഗം തുടങ്ങുകയായിരുന്നു. ഇന്ന്, അന്നത്തെ ആ താരോദയത്തെ ഓർമിപ്പിച്ചു കൊണ്ട്, തമിഴ് സിനിമയിൽ ഒരു പുതിയ പ്രതിഭ അരങ്ങേറിയിരിക്കുകയാണ്. അത് മറ്റാരുമല്ല, ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകൻ, സായ് അഭ്യാങ്കർ ആണത്.
വെറും 20 വയസ്സ് മാത്രം പ്രായമുള്ള സായ് അഭ്യാങ്കർ, 2023ൽ 'വലം വരവേണ്ടും' എന്ന ആൽബത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ, 2024 പുറത്തിറങ്ങിയ 'കട്ച്ചി സേര', 'ആസ കൂട' എന്നീ സൂപ്പർ ഹിറ്റ് സിംഗിൾസിലൂടെ, സായ് തന്റെ വരവറിയിറച്ചു. ആകെ ഇത് വരെ അഞ്ചു പാട്ടുകൾ മാത്രമേ പുറത്തിറക്കിയിട്ടുള്ളുവെങ്കിലും, യുവ ഗായകൻ ഇന്ന് തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സംഗീതാതഞ്ജൻ ആയിക്കഴിഞ്ഞു.

സൂര്യ നായകനായി ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തിൽ നിന്ന് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് സാക്ഷാൽ എ.ആർ റഹ്മാൻ പിന്മാറിയപ്പോൾ, പകരക്കാരനായി എത്തിയത് വെറും അഞ്ചു പാട്ടുകളുടെ പിൻബലമുള്ള ഇരുപതുകാരൻ സായി അഭ്യാങ്കർ ആണ്. അവിടെ തീർന്നില്ല കാര്യങ്ങൾ. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ, യുവ പ്രതിഭയെ തേടി എത്തിയത് മാറ്റ് ഏഴ് പ്രൊജെക്ടുകൾ കൂടിയാണ്. ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും തിരക്കുള്ള മ്യൂസിക് ഡയറക്ടർ അനിരുദ്ധ് അല്ല, മറിച്ച് സായിയാണ്.
അമ്പരപ്പിക്കുന്ന തരത്തിലുള്ള യുവ സംഗീതജ്ഞന്റെ വളർച്ച കണ്ട് ഞെട്ടിയിരിക്കുന്ന സോഷ്യൽ മീഡിയ പ്രേക്ഷകർ, ഇന്ന് കരുതുന്നത് സായിയുടെ വരവോടെ അനിരുദ്ധ് രവിചന്ദ്രൻ യുഗത്തിന് മങ്ങൽ ഏറ്റു തുടങ്ങുമെന്നാണ്. പ്രത്യേകിച്ച്, ആവർത്തനവിരസതയുടെ വലിയ ആഴങ്ങളിലേക്ക് അനിരുദ്ധിന്റെ സംഗീതം വീണു കൊണ്ടിരിക്കുകയാണ് എന്ന ആരോപണങ്ങൾക്ക് ഇടയിലാണ് സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് റെഡിറ്റിൽ പ്രേക്ഷകർ ഈ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വയം വീണ്ടെടുക്കാൻ അനിരുദ്ധ് തയ്യാറായില്ലെങ്കിൽ, ഇന്ന് അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തേക്ക് സായ് എത്തുമെന്നും ഇവർ ഉറപ്പിക്കുന്നു.

"എങ്ങനെ? എനിക്ക് അത്ഭുതമാണ്. സായ് അഭ്യാങ്കർ ചെയ്ത ആദ്യ രണ്ട് ഗാനങ്ങൾ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു, അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്യാൻ ഇതുവരെ ഒന്നുമില്ല, പക്ഷേ ആൽബം ഗാനങ്ങൾ സിനിമാ ബാക്ക്ഗ്രൗണ്ട് സ്‌കോറിൽ നിന്നും, സൗണ്ട് ട്രാക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പൊതുജന സ്വീകാര്യത അറിയാതെ തന്നെ ഈ സിനിമാ സംഘങ്ങൾ ഇവിടെ അദ്ദേഹത്തിന്റെ കഴിവുകൾ എങ്ങനെ അളക്കുന്നുവെന്ന് എനിക്ക് മനസ്സിലായില്ല," ഒരു പ്രേക്ഷകൻ റെഡിറ്റിൽ കുറിച്ചു.
എന്നാൽ സായ് അഭ്യാങ്കറിന്റെ ഈ വേഗത്തിലുള്ള വളർച്ച, യഥാർത്ഥത്തിൽ നെപോട്ടിസം തമിഴ് സിനിമ രംഗത്ത് നിലനിൽക്കുന്നു എന്നതിന്റെ തെളിവാണെന്നാണ് ഒരു വലിയ വിഭാഗം പ്രേക്ഷകരും കരുതുന്നത്. സായിയുടെ അച്ഛൻ ടിപ്പുവും, അമ്മ ഹരിണിയും, തമിഴിലെ ഏറെ തിരക്കുള്ള പിന്നണി ഗായകരാണെന്നും, അങ്ങനെ ഉള്ള അവരുടെ മകന് ആദ്യ ചിത്രത്തിന് മുൻപേ ഇത്രയും അവസരങ്ങൾ ലഭിച്ചതിൽ അത്ഭുതം ഇല്ലെന്നുമാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും, സായിയുടെ ആദ്യ ചിത്രം പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ.


Click it and Unblock the Notifications











