സ്വന്തം ഭാര്യയുടെ അസുഖത്തെ കളിയാക്കിയവൻ്റെ ചെപ്പകുറ്റിക്ക് അയാൾ കൊടുത്തു; വിൽ സ്മിത്തിനെ പറ്റി ഹരീഷ് പേരടി
എല്ലാ കൊല്ലവും ഓസ്‌കാര്‍ പുരസ്‌കാര വേദി പല കാര്യങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയമാവുക. ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍ സ്മിത്തും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ശ്രദ്ധേയരായത്. ഓസ്‌കാര്‍ പുരസ്‌കാര വേദിയിലെ അവതാരകരില്‍ ഒരാളായ ക്രിസ് റോക്കിന്റെ വായില്‍ നിന്നും വന്ന ചില തമാശകളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്. അവാര്‍ഡുകളെ കുറിച്ചും നോമിനേറ്റ് ചെയ്യപ്പെട്ട താരങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുന്നതിനിടയില്‍ വില്‍ സ്മിത്തിനെയും ഭാര്യ ജാഡ പിങ്കെറ്റിനെ പറ്റിയും ക്രിസ് സംസാരിച്ചു.
പെട്ടെന്ന് തന്നെ ജാഡയുടെ മൊട്ടത്തലയെ പറ്റിയുള്ള ചില കമന്റുകളും അവതാരകന്‍ പങ്കുവെച്ചു. ആദ്യം കാണികളെ പോലെ വില്‍ സ്മിത്തും അത് കേട്ട് ചിരിച്ചു. എന്നിട്ടും വിടാന്‍ ഉദ്ദേശമില്ലാതെ ക്രിസ് സംസാരിച്ചതോടെ വേദിയിലേക്ക് കയറി വന്ന് മുഖമടച്ച് ഒരടി കൊടുക്കുകയായിരുന്നു. എന്നാല്‍ താന്‍ ചെയ്തത് ശരിയായില്ലെന്ന് മനസിലാക്കിയ വില്‍ സ്മിത്ത് പിന്നീടതിന് മാപ്പ് പറഞ്ഞു. എന്നാല്‍ ക്രിസ് മാപ്പ് പറയാന്‍ പോലും തയ്യാറാവാത്തതിനെ ചോദ്യം ചെയ്യുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'സ്വന്തം ഭാര്യയുടെ അസുഖത്തെ കളിയാക്കിയവന്റെ ചെപ്പകുറ്റിക്ക് അയാള്‍ ഒന്നു കൊടുത്തു.. എന്നിട്ടും അയാള്‍ ചെയ്തു പോയ തെറ്റ് മനസ്സിലാക്കി ലോകത്തെ മുഴുവന്‍ സാക്ഷി നിര്‍ത്തി എല്ലാവരോടും മാപ്പു പറഞ്ഞു. പക്ഷെ ഇപ്പോഴും ആ അസുഖ ബാധിതയായ സ്ത്രിയെ കളിയാക്കിയവന്‍ ഒരു മാപ്പും ഒരു കോപ്പും ലോകത്തോട് പറഞ്ഞിട്ടില്ല. എന്നിട്ടും സംഘാടകരായ അക്കാദമിക്ക് ഇപ്പോഴും വില്‍ സ്മിത്തിനോടുള്ള ചൊറിച്ചില്‍ മാറിയിട്ടില്ല.

അവരിപ്പോഴും ആ സ്ത്രിയെ ബോഡി ഷെയ്മിംങ്ങ് നടത്തിയ ആ പൊട്ടന്റെ കൂടെയാണ്. ലോകത്തില്‍ എത്ര യുദ്ധങ്ങള്‍ നടന്നാലും എത്ര നിരായുധരായ മനുഷ്യര്‍ കൊല്ലപ്പെട്ടാലും ഒരു അക്ഷരവും മിണ്ടാത്തവര്‍ വില്‍ സ്മിത്തിനെതിരെ പുതിയ നടപടികള്‍ക്കായി യോഗം ചേരാന്‍ പോവുകയാണ്. അതുകൊണ്ട് പ്രിയപ്പെട്ട വില്‍ സ്മിത്ത് ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി നിങ്ങള്‍ക്ക് കിട്ടിയ ആ ഓസ്‌കാര്‍ എന്ന മനുഷ്യ വിരുദ്ധരുടെ അവാര്‍ഡു കൂടി നിങ്ങള്‍ കടലിലേക്ക് വലിച്ചെറിയണം. അത് ഈ ലോകത്തിന് നല്‍കുന്നത് മനുഷ്യത്വത്തിന്റെ വലിയ സന്ദേശമായിരിക്കും.. എന്നുമാണ് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേ സമയം വില്‍ സ്മിത്തിന്റെ ഭാര്യയും നടിയുമായി ജാഡ പിങ്കെറ്റ് സ്മിത്തിന് മുടി നഷ്ടമാകുന്ന അലോപേഷ്യ അരിയേറ്റ എന്ന അവസ്ഥയാണ്. മൊട്ടത്തലയുമായിട്ടാണ് ജാഡ ഓസ്‌കാര്‍ വേദിയില്‍ എത്തിയത്. ഇതിനെയാണ് അവതാരകനായ ക്രിസ് റോക്ക് കളിയാക്കിയത്. തന്റെ ഭാര്യയെ കളിയാക്കിയത് സഹിക്കാന്‍ പറ്റാതെ വന്നതോടെ വില്‍ സ്മിത്ത് വേദിയില്‍ വന്ന് അവതാരകനെ തല്ലുകയായിരുന്നു. ശേഷം സീറ്റില്‍ വന്നിരുന്ന താരം ഇനി മേലാല്‍ എന്റെ ഭാര്യയെ പറ്റി ഒരക്ഷരം മിണ്ടരുതെന്ന മുന്നറിയിപ്പും നല്‍കി.
Recommended Video

വില്‍ സ്മിത്തിന്റെ പ്രവൃത്തി ഓസ്‌കാര്‍ വേദിയില്‍ തടിച്ച് കൂടിയ കാണികളെയും സിനിമാ പ്രവര്‍ത്തകരെയുമെല്ലാം ഞെട്ടിച്ചു. ഇതിന് പിന്നാലെ ജാഡ പിങ്കെറ്റിനെ ബാധിച്ച അസുഖത്തെ കുറിച്ചുള്ള വിവരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങി. ഓട്ടോ ഇമ്യൂണ്‍ ഡിസോഡറാണ് അലോപേഷ്യ. ആധുനിക വൈദ്യശാസ്ത്രം ഇന്നും പ്രതിവിധി കണ്ടെത്താത്ത അവസ്ഥ. അത് വന്നാല്‍ മുടി തിരികെ വരാനും വരാതിരിക്കാനും സാധ്യതയുണ്ട്. അതുവരെ കണ്ടിരുന്ന ആളുകളില്‍ നിന്നും വളരെ വ്യത്യസ്തമായൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയേക്കുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കുറിപ്പുകളില്‍ പറയുന്നു.


Click it and Unblock the Notifications











