കംപ്യൂട്ടര്‍ അറിയില്ലാത്തവര്‍ക്ക് പാസ് ഇല്ല,സമാപനത്തിലെത്തുമ്പോള്‍ മേളയുടെ ദു:ഖമായി മുഹമ്മദ്!!

എവി ഫര്‍ദിസ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന എവി ഫര്‍ദിസ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേള സമാപനത്തിലേക്ക് നടന്നടുക്കുമ്പോള്‍ അങ്ങകലെ കോഴിക്കോട് നരിക്കുനിയെന്നൊരു ഗ്രാമത്തിലിരുന്ന് സങ്കടപ്പെടുന്ന ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഈ മേളയുടെ ദു:ഖമായി മാറുകയാണ്. കേരളത്തില്‍ നടന്ന ഇരുപത്തിരണ്ട് ഫെസ്റ്റിവലുകളില്‍ ഇരുപതെണ്ണത്തിലും പ്രതിനിധിയായി പങ്കെടുത്ത വ്യക്തിയായിരുന്നു മുഹമ്മദ്. ശബരിമലയിലേക്ക് പോകുവാന്‍ ഭക്തര്‍ എല്ലാ കൊല്ലവും മാലയിടുന്നതു പോലെ ഒക്ടോബര്‍, നവംബര്‍ മാസമാകുമ്പോള്‍ ഐ എഫ് എഫ് കെയിലേക്ക് പോകാന്‍ മുഹമ്മദും മാലയിടും. എന്നാല്‍ ഈ പ്രാവശ്യം മുഹമ്മദിന് പ്രവേശന പാസ് കിട്ടിയില്ല. കാരണം വിവര സാങ്കേതിക വിദ്യാ വിസ്‌ഫോടനത്തില്‍ ഈ പാവം ഓട്ടോ തൊഴിലാളി തള്ളപ്പെടുകയായിരുന്നു. ഐഎഫ്എഫ്‌കെ എന്നുപേരുകൊണ്ടു മാത്രം കേട്ടിരുന്ന കംപ്യൂട്ടര്‍ വിദഗ്ദധരെല്ലാം ആ കിടക്കട്ടെ ഞമ്മക്കും ഒരു പാസ് എന്ന രീതിയില്‍ കംപ്യൂട്ടര്‍ പരിജ്ഞാനംകൊണ്ട് ഡെലിഗേറ്റുകളായപ്പോള്‍, ലോക സിനിമയെക്കുറിച്ച് നല്ല ധാരണയുള്ള മുഹമ്മദിന് ഐഎഫ്എഫ്‌കെ യില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ദിവസങ്ങള്‍ കുത്തിയിരുന്നിട്ടും സാധിച്ചില്ല. വീടിനടുത്തുള്ള ഇന്റര്‍നെറ്റ് ബൂത്തുകാരന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.

പക്ഷേ ഇതുവായിക്കുന്നവര്‍ക്ക് വെറുമൊരു ഓട്ടോക്കാരന്‍ തള്ളപ്പെട്ടതിലെന്ത് കാര്യമെന്ന സംശയമുയര്‍ന്നേക്കാം. എന്നാല്‍ അതിനപ്പുറമാണ് ഈ തിരസ്‌ക്കാരമെന്ന് മുഹമ്മദിനെ അടുത്തറിയുന്നവര്‍ക്കേ അറിയുകയുള്ളൂ. മുന്‍ വര്‍ഷങ്ങളിലെല്ലാം കേരളത്തിന്റെ രാജ്യാന്തരമേളയില്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് പലപ്പോഴും വഴികാട്ടിയാണ് ഈ സാധാരണക്കാരന്‍ . ഈ സിനിമ നന്നാകുമെന്ന് മുഹമ്മദ് പറഞ്ഞാല്‍ പിന്നെ അതില്‍ മറ്റൊരു അഭിപ്രായത്തിന്റെ ആവശ്യമേയില്ല. തൃശൂര്‍, കോഴിക്കോട് അന്തര്‍ദേശീയ ചലച്ചിത്രമേളകളടക്കം മലബാറില്‍ എവിടെ ഫെസ്റ്റിവലുണ്ടോ, അവിടെയെല്ലാം ആദ്യത്തെ പ്രതിനിധികളില്‍ ഒരാള്‍ മുഹമ്മദാണ്.

 muhammad

ഓട്ടോ ഓടിച്ചുണ്ടാക്കുന്ന കാശില്‍ നിന്ന് മിച്ചം വെച്ചാണ് ഇദ്ദേഹം പ്രതിനിധിയാകുന്നതെന്നുകൂടി അറിയുമ്പോഴാണ് അതിന്റെ ഗൗരവം കൂടുന്നത്. സിനിമയെക്കുറിച്ച് പ്രത്യേകിച്ച് ലോക സിനിമയെക്കുറിച്ച് മുഹമ്മദിനെ അപേക്ഷിച്ച് തുലോം പരിജ്ഞാനമുള്ളവര്‍ പ്രതിനിധികളായപ്പോള്‍, അര്‍ഹതപ്പെട്ട ഒരാള്‍ ഈ പ്രാവശ്യം പുറത്തിരിക്കുകയായിരുന്നു. വെറും മുഹമ്മദ് മാത്രമല്ല, കേരളത്തിന്റെ പല ഭാഗങ്ങളിലും സാങ്കേതികജ്ഞാനം കുറവായതുകൊണ്ട് ഇതുപോലെ പാസ് കിട്ടാതെ പുറത്തിരുന്നവരുടെ മേളകൂടിയായിരുന്നു ഇപ്രാവശ്യത്തേത്.

പ്രതിനിധി രജിസ്‌ട്രേഷനായി തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ സംഘാടകരെ ഇപ്രാവശ്യം ഏറെയാണ് വലച്ചത്. മേളയുടെ ഇരുപത്തിരണ്ടു കൊല്ലത്തെ ചരിത്രമെടുക്കുമ്പോള്‍ ഈ പ്രാവശ്യമാണ് ഡെലിഗേറ്റ് രജിസ്‌ട്രേഷനില്‍ ഇത്രത്തോളം വ്യാപക പരാതി വന്നിരിക്കുന്നതെന്ന് സംഘാടകര്‍ തന്നെ സമ്മതിച്ച കാര്യമാണ്. ഇതിനെപ്പറ്റി ചോദിക്കുമ്പോള്‍ ആര്‍ക്കും വ്യക്തമായ മറുപടിയില്ലായിരുന്നു. എല്ലാവരും സാങ്കേതികത്വത്തെ കുറ്റം പറഞ്ഞ് ഒഴിഞ്ഞു മാറുന്ന കാഴ്ചയായിരുന്നു ഇപ്രാവശ്യം. എന്തായാലും വരും വര്‍ഷങ്ങളിലെങ്കിലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഉണ്ടാകണമെന്നേയാണ് മുഹമ്മദ് അടക്കമുള്ളവര്‍ക്ക് സംഘാടകരോട് അപേക്ഷിക്കാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X