എന്നെ എന്തിനാണ് ചീമുട്ട എറിയുന്നത്, ഞാൻ ആരെയെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ? ഹണി റോസ് ചോദിക്കുന്നു...
ബോബി ചെമ്മണ്ണൂരിന് എതിരെ പരാതിയുമായി വന്നതിന്റെ പേരിൽ നടി ഹണി റോസിന് വ്യാപകമായ സൈബർ ആക്രമണം നേരിടേണ്ടതായി വന്നിരുന്നു. പരാതി നൽകിയതിന്റെ പേരിലാണ് ഹണി വിമർശിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ മാത്രമാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നും ശരിക്കുമുള്ള ലോകത്ത് ആളുകളുടെ പ്രതികരണം അങ്ങനെയല്ലെന്നും പറയുകയാണ് നടി ഇപ്പോൾ.
പരാതി കൊടുത്തത് എന്തിനാണെന്ന് മനസ്സിലാക്കാതെയാണ് പലരും പ്രതികരിച്ചത്. മാത്രമല്ല എനിക്ക് നേരെ ചീമുട്ട എറിയുമെന്ന് പറഞ്ഞവർ പോലും ഉണ്ട്. ഇവിടെയും ചില സ്ത്രീകളുടെ അഭിപ്രായങ്ങൾ പോലും തന്നെ ഞെട്ടിച്ചു എന്ന് പറയുകയാണ് നടി ഇപ്പോൾ. വിവാദങ്ങൾക്ക് ശേഷം ആദ്യമായി ഉദ്ഘാടനത്തിന് പോയതിന്റെ വിശേഷങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ പ്രതികരണത്തിലൂടെ പങ്കുവെക്കുകയായിരുന്നു ഹണി.

വിവാദങ്ങൾക്ക് ശേഷം ആദ്യമായി പാലക്കാടാണ് ഉദ്ഘാടനത്തിന് പോകുന്നത്. അവിടെ എത്തിയപ്പോൾ നിറയെ കോളേജ് കുട്ടികൾ ക്ലാസ് കട്ട് ചെയ്ത് വന്നിരുന്നു. അത് വലിയ സന്തോഷമുള്ള കാര്യമാണ്. പലപ്പോഴും സോഷ്യൽ മീഡിയ അറ്റാക്കിങ്ങ് ഉണ്ടായതിനു ശേഷം ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ പൊതുജനങ്ങളും അതുംതമ്മിൽ യാതൊരു കണക്ഷനും തോന്നില്ല. അതൊരു വേറെ ലോകം തന്നെയാണ്. അവിടെ വരുന്നത് സാധാരണ മനുഷ്യരാണ്. അവർ ഇപ്പോഴും ഏറ്റവും സ്നേഹത്തോടെയാണ് നമ്മളോട് പെരുമാറുന്നത്.
പലരും അവരുടെ ഏറ്റവും വിലപ്പെട്ട സമയമാണ് നമ്മൾക്ക് വേണ്ടി ചെലവഴിക്കുന്നത്. ചിലപ്പോൾ പൊരി വെയിലത്താണ് മണിക്കൂറോളം നിൽക്കുന്നത്. അത് ചെറിയ കാര്യമല്ല. ആണുങ്ങൾ മാത്രമേ ഇതിനൊക്കെ വരുള്ളൂ എന്നാണ് ചിലർ പറയുന്നത്. പക്ഷേ എന്റെ വീഡിയോ എടുത്തു നോക്കിയാൽ അതിനകത്ത് പ്രായമായവരും കുട്ടികളും സ്ത്രീകളുമൊക്കെ വരാറുണ്ട്. അത്രയും സ്നേഹമാണ് എല്ലാവരും കാണിക്കുന്നത്.
ഇത്രയും വിവാദങ്ങൾ ഉണ്ടായപ്പോൾ ഒരു ക്യംപെയിൻ പോലെ ചിലർ വന്നിരുന്നു. എനിക്ക് നേരെ ചീമുട്ട എറിയും, ആരും ഇനി ഉദ്ഘാടനം കാണാൻ വരില്ല എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അങ്ങനെ അല്ല സംഭവിച്ചത്. സോഷ്യൽ മീഡിയയിലും ഓൺലൈനുകളിലും നടക്കുന്നതല്ല യഥാർത്ഥ ലോകമെന്ന് ഇതിൽ നിന്ന് മനസ്സിലാകും.
ഞാൻ പറഞ്ഞ പരാതി 100% ജെനുവിൻ ആണെന്ന് എനിക്ക് തന്നെ ഉറപ്പുണ്ട്. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഞാനായിട്ട് ഒരു വാക്ക് പോലും അതിൽ ക്രിയേറ്റ് ചെയ്തിട്ടില്ല. പക്ഷേ എന്നിട്ടും പരാതിപ്പെട്ട ആൾക്ക് നേരെയാണ് അറ്റാക്കിങ് വരുന്നത്. എത്ര വിചിത്രമായ കാര്യമാണിത്. എന്റെ അടുത്താണ് നിന്റെ ജോലി നശിപ്പിക്കും, നീ വരുന്നിടത്തു ആരും ഉണ്ടാവില്ല എന്നൊക്കെ പറയുന്നത്.
എന്നെ എന്തിനാണ് ചീമുട്ട എറിയുന്നത്? ഞാൻ ആരോടെങ്കിലും തെറ്റായിട്ട് പെരുമാറിയിട്ടുണ്ടോ? എനിക്കിത് സപ്പോർട്ട് ലഭിച്ചിട്ടും ഇങ്ങനെയാണെങ്കിൽ വീട്ടുകാരുടെ പോലും പിന്തുണയില്ലാത്ത പെൺകുട്ടികളുടെ അവസ്ഥ എന്താണ് എന്നത് എന്നെ അത്ഭുതപ്പെടുത്തി.

സംഭവം നടന്ന ഉടനെ പ്രതികരിക്കാത്തതെന്താണെന്ന് ചോദിക്കുമ്പോൾ ഇതുപോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് കൊണ്ടാണ്. അങ്ങനെയുള്ളപ്പോൾ എങ്ങനെയാണ് ആളുകൾ പരാതിയുമായി മുന്നോട്ടു വരിക.
ഞാൻ മാന്യമായിട്ടല്ല വസ്ത്രം ധരിച്ചത് എന്ന് പറഞ്ഞാണ് എന്നെ വിമർശിക്കുന്നത്. പിന്നെ കൃത്യസമയത്ത് തന്നെയാണോ നിങ്ങൾ പരാതി പറഞ്ഞത് എന്നാണ് മറ്റ് ചോദ്യങ്ങൾ. ഞാൻ പരാതിപ്പെട്ടത് എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് പലരും ഇതൊക്കെ പറയുന്നത്. ഞാൻ പരാതി കൊടുക്കുന്നതിന്റെ തലേദിവസം പോലും ഇത് നേരിടേണ്ടി വന്നിരുന്നു.
ഇതൊന്നും മനസ്സിലാക്കാതെയാണ് പരാതി പറഞ്ഞതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം നടക്കുന്നത്. എനിക്ക് ഉണ്ടായത് പോലെ പല സ്ത്രീകൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ പരാതി പറഞ്ഞാൽ ആളുകളുടെ ജഡ്ജ്മെന്റുകൾ സഹിക്കാൻ പറ്റില്ല. അവിടെ സ്ത്രീകളും മുൻപിൽ തന്നെയാണ്.
ഒരു വർഷം മുൻപ് നടന്ന കാര്യം ഇപ്പോഴാണോ പറയാൻ കണ്ടത്, എന്നൊക്കെ ചോദിച്ചു സ്ത്രീകൾ തന്നെ വരുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. എല്ലാവർക്കും ഒരുപോലെ പ്രതികരിക്കാൻ സാധിക്കില്ലല്ലോ. അത് എന്തൊരു ജഡ്ജ്മെന്റ് ആണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും ഹണി പറയുന്നു.


Click it and Unblock the Notifications