ഒട്ടും പ്രതീക്ഷിക്കാതെ വന്ന അവസരം, എല്ലാം പെട്ടെന്നായിരുന്നു; ഭരതനാട്യത്തിലെ അജയ് ഘോഷും അരുൺ ഘോഷും
ഒടിടി റിലീസിന് ശേഷം പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ് സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭരതനാട്യം. രസകരമായ നിമിഷങ്ങൾ സമ്മാനിച്ച് മുന്നോട്ട് പോയ സിനിമ അവസാന ഭാഗങ്ങളിൽ പ്രേക്ഷകരെ വൈകാരികമായി ഏറെ സ്പർശിച്ചു. ഭരതനാട്യത്തിൽ ഏവരുടെയും ശ്രദ്ധ നേടിയ രണ്ട് കഥാപാത്രങ്ങളാണ് അരുൺ ഘോഷും അജയ് ഘോഷും.
ഇരട്ട സഹോദരൻമാരായ ജിവിൻ റെക്സയും ജിനിൽ റെക്സയുമാണ് ഈ കഥാപാത്രങ്ങൾ ചെയ്തത്. നേരത്തെ വിശേഷം ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷങ്ങൾ ഇരുവരും ചെയ്തിട്ടുണ്ട്. ആദ്യമായി ചെയ്ത മുഴുനീള വേഷം ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഫിൽമിബീറ്റ് മലയാളവുമായി ഈ സന്തോഷവും ഭരതനാട്യത്തിലെ അനുഭവങ്ങളും പങ്കുവെക്കുകയാണ് ജിവിനും ജിനിലും.
ഭരതനാട്യത്തിലേക്കുള്ള കോൾ
സിനിമാ രംഗത്തേക്ക് വരുന്നത് നിസാം എന്ന തിരക്കഥാകൃത്ത് മുഖേനയാണ്. അദ്ദേഹം തന്നെയാണ് ഭരതനാട്യത്തിലേക്ക് കണക്ട് ചെയ്തു. രണ്ട് മൂന്ന് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ വന്ന അവസരമാണിത്. ഓഡിഷന് വിളിച്ച് പിറ്റേ ദിവസം സെലക്ടായി. എല്ലാം പെട്ടെന്നായിരുന്നു. ഭരത്യനാട്യത്തിന്റെ കഥയുടെ കൗതുകം പോകാതിരിക്കാൻ വേണ്ടി റിലീസിന് മുമ്പുള്ള പ്രൊമോഷനുകളിൽ ഞങ്ങൾ പങ്കെടുത്തിരുന്നില്ല. ഇന്ന് പ്രേക്ഷക പ്രതികരണം അറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.

അനിയൻമാരെ പോലെ കണ്ട സൈജു ചേട്ടൻ
വളരെ പോസിറ്റിവായ സെറ്റായിരുന്നു ഭരതനാട്യത്തിലേത്. സീനിയർ താരങ്ങളാണ് ഒപ്പം അഭിനയിക്കുന്നത്. അവർ നന്നായി സപ്പോർട്ട് ചെയ്തു. അതുകൊണ്ടാണ് നന്നായി ചെയ്യാനായത്. എനിക്ക് (ജിവിൻ റെക്സ) കൂടുതൽ സീനുകളുള്ളത് ശ്രീജ മാമിനൊപ്പമാണ് (ശ്രീജ രവി). അവർ ഫുൾ സപ്പോർട്ടായിരുന്നു. ഒപ്പം അഭിനയിച്ച എല്ലാവരും നല്ല രീതിയിൽ പിന്തുണച്ചു. സൈജു ചേട്ടൻ (സൈജു കുറുപ്പ്) അനിയൻമാരോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറിയത്.
ഞങ്ങൾ ശരിക്കും ഇരട്ടകൾ
ഞങ്ങൾ ശരിക്കും ഇരട്ടകളാണെന്ന് പ്രേക്ഷകർ പലരും കരുതിയില്ല. തിയറ്റർ വിസിറ്റിന് പോയപ്പോൾ സിനിമ കണ്ടിറങ്ങിയവർ നിങ്ങൾ ഇരട്ടകളായിരുന്നോ എന്ന് ചോദിച്ചു. അവർ കരുതിയത് ഒരാൾ തന്നെയാണ് രണ്ട് കഥാപാത്രങ്ങളും ചെയ്തതെന്നാണ്. സോഷ്യൽ മീഡിയയിലൂടെ ആളുകൾ ഒരുപാട് സ്നേഹം പ്രകടിപ്പിക്കുന്നു. അതിലൊരുപാട് സന്തോഷമുണ്ട്. പരിചയമില്ലാത്തവർ വിളിച്ച് സംസാരിക്കുന്നു. ആരും മോശം അഭിപ്രായം ഇതുവരെയും പറഞ്ഞിട്ടില്ല.

ആദ്യമായി ലഭിച്ച മുഴുനീള വേഷം
അഭിനയത്തിൽ ഒന്നും അറിയില്ലായിരുന്നു. തിയറ്റർ ആർട്ടിസ്റ്റായ രാകേഷ് പള്ളിശേരിയാണ് ഞങ്ങളെ തയ്യാറെടുപ്പിച്ചത്. അദ്ദേഹം മ്യൂസിക് തെ റാപ്പിയൊക്കെ തന്നാണ് വൈകാരികമായ സീനുകളിലേക്ക് എത്തിച്ചത്. ഒപ്പം സംവിധായകൻ ദാസേട്ടന്റെയും (കൃഷ്ണദാസ് മുരളി) മിടുക്കാണ് പുള്ളി പറഞ്ഞത് പോലെ ഞങ്ങൾ ചെയ്തു. ഞങ്ങളുടെ കഥാപാത്രങ്ങങ്ങൾ ഇത്രയും ക്ലിക്കാകുമെന്ന് കരുതിയില്ല. ഇങ്ങനെയാരു കഥ പ്രേക്ഷകർ അംഗീകരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. ഇത്ര പ്രാധാന്യമുള്ള റോളായിരിക്കുമെന്ന് ഞങ്ങളുടെ കുടുംബവും കരുതിയില്ല. ചെറിയ കഥാപാത്രങ്ങളാണെന്നാണ് പറഞ്ഞത്. സിനിമ കണ്ടപ്പോൾ അവർക്ക് സന്തോഷമായി. കൂട്ടുകാരും നാട്ടുകാരുമെല്ലാം വിളിച്ചു.
തിയറ്ററിൽ ശ്രദ്ധ കിട്ടാതെ പോയപ്പോൾ...
വയനാട് ദുരന്തം കാരണം ഭരതനാട്യത്തിന്റെ റിലീസ് മാറ്റി വെച്ചിരുന്നു. പിന്നീട് ഗോട്ട് പോലുള്ള വലിയ സിനിമകൾക്കിടയിൽ ഭരതനാട്യത്തിന് വേണ്ടത്ര പബ്ലിസിറ്റി കിട്ടിയില്ല. തിയറ്ററിൽ സിനിമ സ്വീകരിക്കപ്പെടാതെ പോയതിന് ഇതൊരു കാരണമാണെന്ന് കരുതുന്നു.
ഇന്റീരിയർ ഡിസൈനിംഗാണ് ജിനിൽ റെക്സ് പഠിച്ചത്. ജിവിൻ എഡിറ്റിംഗും. സിനിമാ രംഗത്ത് എഡിറ്ററായി ശ്രദ്ധിക്കപ്പെടാനാണ് ജിനിൽ ആഗ്രഹിച്ചത്. സിനിമാ എഡിറ്റർ ആകണമെന്ന് തന്നെയാണ് ഇപ്പോഴും ആഗ്രഹം. സിനിമകൾ വന്നാൽ ചെയ്യും. രണ്ടും ഒരുമിച്ച് കൊണ്ട് പോകാനാണ് താൽപര്യപ്പെടുന്നതെന്നും ജിവിൻ റെക്സ പറയുന്നു.


Click it and Unblock the Notifications