'കുറുപ്പിൽ' വലിയ ബുദ്ധിമുട്ട് അതായിരുന്നു,സമയം എടുക്കാനുള്ള കാരണം വെളിപ്പെടുത്തി ദുൽഖർ
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കുറുപ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് കുറുപ്പിന് ലഭിക്കുന്നത്. റിയൽ ലൈഫ് കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
Recommended Video
ദുൽഖറിനോടെപ്പം ശോഭിത ധുലിപാല, ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ എന്നിങ്ങനെ വലിയ താരനിരയാണ് കുറുപ്പിൽ അണിനിരനിന്നിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കഴ്ച വെച്ചത്. തിയേറ്ററുകളിൽ കുറുപ്പ് വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. കുറുപ്പിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് താരം നന്ദി അറിയിച്ചിരിക്കുന്നത്.
'നിങ്ങള്‍ ഓരോരുത്തരുടെയും സ്‌നേഹത്തിന് നന്ദി! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്, പ്രതികരണങ്ങള്‍ക്ക് എല്ലാം നന്ദി. സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയതിന്റെ ആഘോഷവും ആവേശവുമാണ് ഇപ്പോള്‍. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്.കുറുപ്പിന്റെ ഓരോ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ സ്‌നേഹവും സിനിമയോടുള്ള പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമായത്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനമാണ് സിനിമയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും 'കുറുപ്പി'നെ എത്തിച്ച എല്ലാ നല്ലവരായ വിതരണക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. കുറുപ്പിനെ സ്‌നേഹിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി'; ദുല്‍ഖര്‍ ഫേസ്ബുക്കിൽ കുറിച്ചു. നടന്റെ വാക്കുകൾ ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. ദുൽഖറിനും കുറുപ്പ് ടീമിനും ആശംസകളുമായി പ്രേക്ഷകർ എത്തിയിട്ടുണ്ട്.

ഇപ്പോഴിത കുറുപ്പിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് ദുൽഖർ എത്തിയിരിക്കുകയാണ്. സിനിമ കാണാത്തവർ തിയേറ്ററിൽ തന്നെ പോയി സിനിമ കാണണമെന്നാണ് നടൻ പറയുന്നത്. ഫിൽമീബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത് . കൂടാതെ കുറുപ്പ് സിനിമ ചിത്രീകരിക്കുമ്പോഴുണ്ടായ വെല്ലുവിളികളെ കുറിച്ചും സിനിമയിൽ തന്നെ ആകർഷിച്ച ഘടകത്തെ കുറിച്ചും നടൻ പറയുന്നുണ്ട്.

കുറുപ്പിലേയ്ക്ക് ആകർഷിച്ചത്
സംവിധായകൻ ശ്രീനാഥ്, കുറുപ്പിനെ കുറിച്ച് തന്നോട് പറഞ്ഞപ്പോൾ എന്താണ് അതിൽ പുതിയതായി ചെയ്യാൻ പറ്റുക എന്നാണ് താൻ ചോദിച്ചത്. കാരണം കുറുപ്പിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ചിത്രത്തിന്റെ തിരക്കഥയും നരേറ്റീവ് സ്റ്റൈലുമെല്ലാം വളരെ രസകരമായി തോന്നി. അതേസമയം സിനിമയിലെ കഥാപാത്രം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ വില്ലനാണോ നായകനാണോ എന്ന് ചിന്തിക്കാത്ത ആളാണ് താൻ എന്നും ദുൽഖർ സൽമാൻ അഭിമുഖത്തിൽ പറയുന്നു.

ആസ്വദിച്ച് ചെയ്ത മോക്കോവർ
ചിത്രം പുറത്ത് ഇറങ്ങുന്നതിന് മുൻപ് തന്നെ ദുൽറഖിന്റെ ഗെറ്റപ്പും മേക്കോവറുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. വിവിധ ഗെറ്റപ്പുകളിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ഇത് വളരെ ആസ്വദിച്ചിരുന്നു എന്നാണ് താരം പറയുന്നത്. തനിക്ക് മേക്കോവറുകൾ ചെയ്യാൻ ഇഷ്ടമാണെന്നും താരം പറയുന്നു. '' ഞങ്ങൾ അഭിനേതക്കൾക്ക് കിട്ടുന്ന ഒരു അവസരമാണ് ഒരുപാട് ജീവിതങ്ങൾ കഥാപാത്രങ്ങളിലൂടെ ചെയ്യുക, ഒരുപാട് നാടുകൾ കാണുക എന്നത്. അതുകൊണ്ട് തന്നെ ഓരോ വേഷങ്ങളും കാലഘട്ടത്തിനൊത്തുള്ള രൂപമാറ്റവുമെല്ലാം ഒരുപാട് ആസ്വദിക്കുന്ന ആളാണ് ഞാൻ; ദുൽഖർ പറഞ്ഞു

വെല്ലുവിളി
പഴയ വാഹനങ്ങൾ ചിത്രത്തിലേയ്ക്ക് കൊണ്ട് വന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. ഗുജറാത്തിലാണ് പഴയ ബോംബൈ ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ പഴയ വാഹനങ്ങളെല്ലാം ബോംബെയിൽ നിന്ന് വരേണ്ടി വന്നു. അതുപോലെ തന്നെ എയർഫോഴ്സൊക്കെ ഷൂട്ട് ചെയ്യാമ്പോൾ അത്രയും പഴയ ആർമി വാഹനങ്ങൾ വേണ്ടിയിരുന്നു. ഇതൊക്കെ കൊണ്ട് വരാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടെക്കെ തന്നെ ഈ ചിത്രത്തിന് വിഷ്വലി ഭയങ്കര പ്രത്യേകതയുണ്ടെന്നും താരം പറയുന്നു.

ഒരു വർഷത്തെ തയ്യാറെടുപ്പ്
ഏകദേശം, ഒരു വർഷം എടുത്താണ് സിനിമ ചെയ്തത്. ഇനി ഇറങ്ങാൻ പോകുന്ന രണ്ട് ചിത്രങ്ങളിലും ഏകദേശം ഒരേ ലുക്കിലാണ് വരുന്നത്. ഈ അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു കഥാപാത്രം തനിക്ക് കിട്ടില്ല. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് തോന്നിയിരുന്നു. കൂടാതെ മുടിയും താടിയുമൊക്കെ വിഗ്ഗ് വയ്ക്കാൻ തനിക്ക് ചെറിയൊരു മടിയുണ്ടായിരുന്നുവെന്നും ദുൽഖർ പറയുന്നു.

മമ്മൂക്ക പറഞ്ഞത്
അച്ഛന്റെ ഫോൺ എടുത്ത് പോസ്റ്റ് ഇടേണ്ടിയിരുന്നില്ല എന്ന് തോന്നിയില്ല. എന്തൊക്കെ പറഞ്ഞാലും അദ്ദേഹം എന്റെ അച്ഛനാണ്. ഞാൻ അനുവാദം ചോദിച്ചിട്ടാണ് ഫോൺ എടുത്ത് പോസ്റ്റ് ഇട്ടത്. പെതുവെ തന്റെ സിനിമ കണ്ടിട്ട് അഭിപ്രായം പറയാത്ത ആളാണ് അദ്ദേഹം. എന്നാൽ കുറുപ്പ് കണ്ടിട്ട്, തിയേറ്ററിൽ തന്നെ ഇറക്കാൻ നോക്കു എന്ന് അദ്ദേഹം പറഞ്ഞു.

ജിതിൻ കെ ജോസാണ് കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കുറുപ്പിന് ലഭിക്കുന്നത്. തിയേറ്ററുകൾ ആഘോഷമാക്കുകയാണ് ചിത്രം. ആറു കോടിയിൽ അധികം രൂപയാണ് ചിത്രം ഒറ്റ ദിവസം കൊണ്ട് നേടിയിരിക്കുന്നത്. ഈ വര്‍ഷം ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആണിത്. 500ലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.


Click it and Unblock the Notifications











