പച്ച മണക്കുന്ന കവിമുറ്റം
കവിതയുടെ ലോകത്ത് പച്ചപ്പു പടര്‍ന്നു നില്‍ക്കുന്നത്തിന്റെ കാരണമായി ഒപ്പം പിറന്ന സമഭാവമാണ് അദ്ദേഹം കാണുന്നത്. തന്റെ കവിതകളിലാകെ നിറയുന്ന ജലമെന്ന ബിംബത്തെക്കുറിച്ച് ബോധവാനാണദ്ദേഹം. മനസ്സിലെ ഹരിതത്തിന്റെ പ്രതിഫലനം മാത്രമാണ് ഭാവനയുടെ ജലജാലകങ്ങള്‍ അദ്ദേഹത്തിനായി തുറന്നു കൊടുക്കുന്നത്.പ്രകൃതിക്കങ്ങനെ കവിയെന്നോ സാധാരണക്കാരനെന്നോ ഉള്ള വകഭേദങ്ങളില്ലെന്ന് പറഞ്ഞ അദ്ദേഹം എഴുത്തിനപ്പുറം നീളുന്ന തന്റെ പ്രകൃതിചിന്തകള്‍ ഇടമുറിയാതെ പകര്‍ന്നുകൊണ്ടേയിരുന്നു.

ഇപ്പോള്‍ ചുറ്റുവട്ടങ്ങളിലേക്ക് വിരുന്നെത്തുന്ന മയിലിനെയും,കുറുക്കനെയുമൊക്കെ കാണുമ്പോള്‍ ശരിക്കും സങ്കടമാണ് ഉള്ളിലെന്ന് പറയുമ്പോള്‍ ആരും സംശയിക്കും. പക്ഷേ അങ്ങനെ പറയുന്നതിന് വ്യക്തമായ കാരണവും അദ്ദേഹത്തിനുണ്ട്.അവയുടെ സ്വച്ഛവും, സ്വാഭാവികവുമായ ആവാസവ്യവസ്ഥ തകര്‍ക്കപ്പെടുന്നതുകൊണ്ടാണ് അവയ്ക്ക് കാട് വിട്ട് നാട്ടിലിറങ്ങേണ്ടി വരുന്നത്. മനുഷ്യന്‍ പ്രകൃതിക്കു മേല്‍ നടത്തുന്ന ഓരോ കടന്നുകയറ്റങ്ങളെയും അങ്ങേയറ്റം ആശങ്കയോടെ കാണുന്ന ആ മനുഷ്യന്‍ തന്റെ എഴുത്തുകളിലൂടെയും,പ്രവൃത്തിയിലൂടെയും ബാക്കിനില്‍ക്കുന്ന നാമ്പുകള്‍ക്ക് തണലാകുകയാണ്.
വീടിനു ചുറ്റുമുള്ള ചുരുങ്ങിയ സ്ഥലത്ത് പാരിജാതവും, ഇലഞ്ഞിയും, പതിമുഖവും, അശോകവുമൊക്കെ പന്തലിച്ചു നില്‍ക്കുന്നു.അലങ്കാരച്ചെടികളേക്കാള്‍ മരങ്ങളോടാണ് അദ്ദേഹത്തിന് പ്രിയം. നട്ട പല തൈകളും ഒരുപക്ഷെ തന്റെ കാലശേഷമേ വളര്‍ന്നെത്തുകയുള്ളു എന്ന തിരിച്ചറിവോടെ തന്റെ ഭാവനാലോകത്തിനും തലമുറകള്‍ക്കുമപ്പുറത്തേക്ക് ചില്ലനീട്ടുകയാണദ്ദേഹം.
ഏതൊരാധുനിക സജ്ജീകരണത്തിനും പകരാന്‍ കഴിയുന്നതിനപ്പുറമുള്ള സ്വച്ഛത അനുഭവിച്ച് കുറച്ചുകാലം ജീവിക്കാനുള്ള കൊതി, അദ്ദേഹം ബാലസദൃശമായ കൌതുകത്തോടെ തുറന്നു പറഞ്ഞു. പിന്നെ രണ്ടാംനിലയില്‍ ബാല്‍ക്കണിയോളമെത്തുന്ന ഇലച്ചാര്‍ത്തിലെ 'ശലഭമഴ' കാണാന്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.ക്യാമറയുടെ സൂക്ഷ്മതയ്ക്കപ്പുറം നില്‍ക്കുന്ന പ്രകൃതിയുടെ വൈഭവവും, നിറങ്ങളും, കൌതുകങ്ങളും കണ്ടുനിന്നുപോയി ഞങ്ങളവിടെ. പലനിറത്തില്‍ 'വല്ലിയില്‍ നിന്നു ചെമ്മേ' പൂക്കള്‍ പറക്കുന്നതുപോലെ തോന്നി. അദ്ദേഹത്തിന്റെ ചുറ്റുപാടുകളില്‍ പോലും കവിതയുടെ പച്ചപ്പ്.
ചായ കുടിച്ചിട്ട് യാത്രപറഞ്ഞിറങ്ങുമ്പോള്‍, ഉമ്മറത്തെ കസേരയില്‍ ഇരിക്കുന്ന മനുഷ്യനെ ഒന്ന് തിരിഞ്ഞുനോക്കി. ഞങ്ങളുടെ കാഴ്ചയും ചിന്തകളും ഹരിതമായതുപോലെ തോന്നി. കക്ഷിഭേദമറ്റ ഒരു ഹരിതരാഷ്ട്രീയവാദിയെ കണ്ടറിഞ്ഞതിന്റെ നിറവ് ഒരു തണുപ്പായി മനസ്സില്‍ നിറഞ്ഞു നിന്നു, മടക്കയാത്രയിലുടനീളം. ഉള്ളിലെ ചിത്രം കൂടുതല്‍ മിഴിവാര്‍ന്നതായ് തോന്നി.പൂവാകയുടെ പ്രണയചോപ്പിനെ കാട്ടിത്തന്ന 'മനുഷ്യനോട്' ഒരു ഹരിതബന്ധം തളിര്‍ത്തപോലെ.
വീടെത്തിയയുടനെ,കുളത്തിലെ കളിമേളങ്ങള്‍ കണ്ടിരിക്കുന്ന റഫീക്ക് അഹമ്മദെന്ന കുഞ്ഞുവല്യ മനുഷ്യന്റെ ചിത്രത്തോടൊപ്പം ഒരു കുറിപ്പും ഫേസ്ബുക്കിലിട്ടു.' ശലഭച്ചിറകിലേറി പച്ചപ്പ് തേടുന്ന ഒരു കവിയെ കാണാന്‍ പോയി. പക്ഷെ കണ്ടത് ഉള്ളിലും പുറമെയും ഹരിതാഭ നിറഞ്ഞ ഒരു വെറും മനുഷ്യനെയാണ്. കവിയുടെ കാല്പനികതകളല്ല. മറിച്ച് മണ്ണും, മഴയും, മരവും, മാനവുമെല്ലാം തന്നില്‍ നിന്ന് വേറിട്ടതല്ലെന്ന തിരിച്ചറിവുള്ള ഒരു മനുഷ്യനെ...റഫീക്ക് അഹമദ് എന്നാണ് ആ മനുഷ്യന്റെ പേര്. നിങ്ങളറിയുന്ന കവി തന്നെ...പക്ഷെ നിലം തൊടാത്ത ചിറകുകളില്ല..'
ആദ്യപേജില്‍
ശലഭച്ചിറകേറി, പച്ചപ്പ് തൊട്ട്, ഒരു കവിപരിചയം


Click it and Unblock the Notifications











