തെറ്റിദ്ധാരണ കൊണ്ട് അപ്പുക്കുട്ടനെ എനിക്ക് നഷ്ടപ്പെട്ടേനെ; പാടിയതിന്റെ ട്രോളുകൾ ഞാൻ അർഹിക്കുന്നു; ജഗദീഷ്
മലയാളികളുടെ പ്രിയ നടൻ ജഗദീഷ് കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണിപ്പോൾ കടന്ന് പോകുന്നത്. ശ്രദ്ധേയ കഥാപാത്രങ്ങൾ ജഗദീഷിനെ തേടി തുടരെ എത്തുന്നു. ഒരു കാലത്ത് തുടരെ കോമഡി റോളുകൾ ചെയ്ത നടന് ഇന്ന് വ്യത്യസ്ത റോളുകൾ ലഭിക്കുന്നുണ്ട്. കിഷ്കിന്ധാ കാണ്ഡം ആണ് ജഗദീഷിന്റെ പുതിയ സിനിമ. ഫിൽമിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിൽ തന്റെ കരിയർ ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.
ക്യാരക്ടർ റോളുകളാണ് തനിക്കിപ്പോൾ ലഭിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. ലീലയ്ക്കും റോഷാക്കിനും ശേഷം എനിക്ക് കിട്ടുന്നതെല്ലാം ക്യാരക്ടർ റോളുകളാണ്. കാലത്തിന്റെ മാറ്റമുണ്ട്. യുവ സംവിധായകർ എന്നിലർപ്പിക്കുന്ന വിശ്വാസമാണ് എന്റെ കൈമുതൽ. ഒരു പടത്തിൽ ഞാൻ നന്നായിട്ടുണ്ടെങ്കിൽ അതിന് കാരണം സംവിധായകനും തിരക്കഥാകൃത്തുമാണെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.

കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ വിധി കർത്താവായിരുന്നപ്പോൾ തന്റെ പാട്ടുകൾക്ക് വന്ന ട്രോളിനെക്കുറിച്ചും ജഗദീഷ് സംസാരിച്ചു. ആ ട്രോളുകൾ താൻ അർഹിക്കുന്നതാണ്. തന്നിലെ ഗായകനിൽ മാറ്റം വരുത്താൻ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ജഗദീഷ് പറയുന്നു. ഇൻ ഹരിഹർ നഗർ എന്ന സിനിമയുടെ ഓർമകളും നടൻ പങ്കുവെച്ചു. അപ്പുക്കുട്ടനായി ആദ്യമേ എന്നെയാണ് തീരുമാനിച്ചത്.
പക്ഷെ എനിക്ക് ഡേറ്റില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ തെറ്റിദ്ധാരണ പരത്തി. അങ്ങനെ ആ റോളിലേക്ക് ഹാജ എന്ന നടനെ ആലോചിച്ചു. പിന്നീട് ഒരു ഫങ്ഷനിൽ സിദ്ദിഖും ലാലും എന്നെ കണ്ടു. ഡേറ്റില്ലേ, നല്ലൊരു പ്രൊജക്ടാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നതെന്ന് അവർ. ഡേറ്റില്ലെന്ന് ആരാണ് പറഞ്ഞതെന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ് ആ തെറ്റിദ്ധാരണ മാറിയത്. എന്തുകൊണ്ട് ആ പ്രൊഡക്ഷൻ കൺട്രോളർ അങ്ങനെ പറഞ്ഞെന്ന് തനിക്കറിയില്ല.

അപ്പുക്കുട്ടൻ എന്ന കഥാപാത്രം ചെയ്തില്ലായിരുന്നെങ്കിൽ കരിയറിലെ വലിയ നഷ്ടമായേനെയെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. കരിയർ ഗ്രാഫിനെക്കുറിച്ച് അഭിമുഖത്തിൽ പങ്കെടുത്ത നടൻ അശോകനും സംസാരിച്ചു. ഞാൻ ആദ്യ കാലങ്ങളിൽ മികച്ച സംവിധായകരുടെ കൂടെ വർക്ക് ചെയ്തതിന്റെ പ്രതിഫലനമാണ് ഇപ്പോൾ തനിക്ക് കിട്ടുന്ന അവസരങ്ങളെന്നും അശോകൻ പറയുന്നു.
ഇപ്പോൾ താൻ അഭിനയിക്കുന്നതെല്ലാം ചെറുപ്പക്കാരുടെ സിനിമകളിലാണ്. അത് ഭാഗ്യമായി കാണുന്നു. ഒരു നടനെന്ന നിലയിൽ ലൈവായി നിൽക്കാൻ സഹായിക്കുന്നെന്നും അശോകൻ ചൂണ്ടിക്കാട്ടി.
കിഷ്കിന്ധാ ഗാണ്ഡത്തിൽ അശോകനും അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലി, അപർണ ബാലമുരളി. വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ദിൻജിത്ത് അയ്യത്താൻ ആണ് സംവിധായകൻ. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ബാഹുൽ രമേശ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.


Click it and Unblock the Notifications











