ഭർത്താവിന്റെ പങ്കാളിയുമായി സൗഹൃദ സംഭാഷണം, അവകാശ ബോധത്തിൽ അല്ല പിടിച്ച് നിർത്തേണ്ടത്; ജോളി ചിറയത്ത്
അടുത്ത കാലത്താണ് സിനിമാ രംഗത്ത് നടി ജോളി ചിറയത്ത് ശ്രദ്ധിക്കപ്പെടുന്നത്. വ്യക്തി ജീവിതത്തിലെ കാഴ്ചപ്പാടുകളിൽ ജോളി പലപ്പോഴും വ്യത്യസ്തയാണ്. നിന്ന് കത്തുന്ന കടൽ എന്ന ജോളി ചിറയത്തിന്റെ ആത്മകഥയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഭർത്താവ് മറ്റൊരു ബന്ധത്തിലേക്ക് കടന്നതിനെക്കുറിച്ചും അദ്ദേഹവുമായി പിരിയേണ്ടി വന്നതിനെക്കുറിച്ചും ജോളി തുറന്നെഴുതിയിട്ടുണ്ട്. ഫിൽമിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടി.
ഭർത്താവ് മറ്റൊരാളുമായി അടുത്ത ശേഷം അതിനകത്ത് ഞാൻ പ്രശ്നമുണ്ടാക്കിയിട്ട് എന്ത് ലഭിക്കാനാണെന്ന് ജോളി ചിറയത്ത് ചോദിക്കുന്നു. സ്നേഹിക്കുക എന്നത് മനുഷ്യരുടെ അവകാശം തന്നെയാണ്. ഒരാൾക്ക് എല്ലാ നിലയ്ക്കും ഒരാളിൽ നിന്നും എല്ലാ കാര്യങ്ങളും നേടാൻ കഴിയണം എന്നില്ല. സോഷ്യൽ മൊറാലിറ്റിയിൽ നോക്കുമ്പോൾ അവിഹിതമാണത്. പക്ഷെ കുറച്ച് കൂടെ സത്യസന്ധരാകണം. പുള്ളിക്ക് നമ്മൾക്കൊപ്പമുള്ള ജീവിതം പറ്റില്ലെന്ന് പറയുന്നു.

അവരുടെ കൂടെയാണ് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുമ്പോൾ കേൾക്കുമ്പോൾ സുഖമൊന്നുമില്ല. അസൂയ തോന്നും. കാരണം ഭാര്യയും ഭർത്താവും എന്ന സ്ഥാനത്തിരിക്കുമ്പോൾ നമ്മുടെ അവകാശവും അധികാരവുമാണല്ലോ. എനിക്ക് അവകാശപ്പെട്ട ഒന്ന് പോകുന്നു എന്നത് പ്രശ്നം തന്നെയാണ്. പക്ഷെ മനുഷ്യരെ നമ്മളങ്ങനെ അവകാശ ബോധത്തിൽ അല്ല പിടിച്ച് നിർത്തേണ്ടത് എന്ന തിരിച്ചറിവുള്ളതിനാൽ അതിനെ അഡ്രസ് ചെയ്യാൻ തീരുമാനിച്ചെന്നും ജോളി ചിറയത്ത് ഓർത്തു.
ഭർത്താവിന്റെ പങ്കാളിയെ മുമ്പ് കണ്ടിട്ടുണ്ട്. സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവരാണ് താൽപര്യമില്ലാതെ വിട്ട് പോകുന്നത്. രണ്ടര വർഷം കഴിഞ്ഞ് അവരുള്ള സ്പേസിൽ പോയി അവരെ കണ്ട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. ചായയൊക്കെ കുടിച്ച് വളരെ നോർമലായി പിരിഞ്ഞു. അതോടെ മനസിലെ ഭാരം കുറഞ്ഞു. എനിക്ക് വേറൊരു സ്നേഹത്തിനും ജീവിതത്തിനുമുള്ള സ്പേസ് കൊടുക്കാൻ പറ്റും. അതുകൊണ്ട് കൂടിയാണ് നേരിൽ കണ്ട് സംസാരിച്ചതെന്ന് ജോളി ചിറയത്ത് പറയുന്നു.

ഭർത്താവുമായി പിരിഞ്ഞപ്പോൾ അദ്ദേഹത്തെ അവസാനമായി കെട്ടിപ്പിടിച്ചതിനെക്കുറിച്ചും ജോളി ചിറയത്ത് സംസാരിച്ചു. ഞാൻ കംപാനിയൻഷിപ്പ് ആഗ്രഹിക്കുന്ന ആളാണ്. ഏറ്റവും കൂടുതൽ എനിക്ക് അങ്ങോട്ട് പ്രണയം തോന്നിയ ആളാണ് അദ്ദേഹം. അത് എക്സ്പ്രസ് ചെയ്യാതെ മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം എക്സ്പ്രസ് ചെയ്തപ്പോൾ ആ പ്രണയത്തെ ഏറ്റെടുത്ത ആളാണ് ഞാൻ.
ഞാൻ ജീവിതത്തിൽ കാണുകയും തൊടുകയും ചെയ്ത ആദ്യത്തെ പുരുഷനാണ്. അതിനപ്പുറം എന്റെ മക്കളുടെ അച്ഛനാണ്. അയാൾക്ക് മറ്റൊരു ജീവിത പങ്കാളി വന്നത് കൊണ്ട് അതൊന്നും റദ്ദ് ചെയ്യേണ്ട കാര്യങ്ങളല്ല. ഇനി ഒരിക്കലും കാണില്ലായിരിക്കും എന്ന് തോന്നിയതിനാലാണ് പിരിയുമ്പോൾ കെട്ടിപ്പിടിച്ചതും കവിളത്ത് ഉമ്മ വെച്ചതെന്നും ജോളി ചിറയത്ത് വ്യക്തമാക്കി.
മലയാള സിനിമാ രംഗത്തെ ഇപ്പോഴത്തെ വിവാദങ്ങളെക്കുറിച്ചും നടി സംസാരിച്ചു. നിലപാടുകളിൽ ഉറച്ച് നിന്ന നടി പാർവതി തിരുവോത്തിനെ ജോളി ചിറയത്ത് അഭിനന്ദിച്ചു. പാർവതി ഒരിക്കലും അവരുടെ നിലപാടിൽ നിന്ന് പിന്മാറിയില്ല. അവർ അവരുടെ സ്വന്തം നേട്ടത്തിന് വേണ്ടിയല്ല സംസാരിച്ചത്. പൊളിറ്റിക്കൽ ശരിയെക്കുറിച്ചെല്ലാം അന്വേഷിക്കുന്ന വ്യക്തി ആയത് കൊണ്ട് അവർ അവരുടെ ജീവിതത്തിലെ ഓൺ ഗോയിംഗ് പ്രോസസിൽ തന്റെ വർക്ക് സ്പേസിൽ ഉണ്ടാകേണ്ട മര്യാദകളെക്കുറിച്ചാണ് സംസാരിച്ചത്. അവരുടെ ഉദ്ദേശ്യം വ്യക്തമായതിനാൽ അവർക്ക് കൺഫ്യൂഷനില്ല.
കഴിവുള്ളതിനാൽ അന്യ ഭാഷകളിൽ നിന്നും അവർക്ക് വർക്ക് വരുന്നുണ്ട്. അതുകൊണ്ടാണ് അവർ പിടിച്ച് നിന്നത്. അല്ലാതെ മലയാള സിനിമാ രംഗം സപ്പോർട്ട് ചെയ്തത് കൊണ്ടല്ലെന്നും ജോളി ചിറയത്ത് ചൂണ്ടിക്കാട്ടി. ഫാൻസ് അസോസിയേഷനുണ്ടാകുന്നത് സന്തോഷമുള്ള കാര്യമാണ്. പക്ഷെ സെൻസിബിളായ മനുഷ്യരായിരിക്കണം എന്റെ ഫാൻസ് എന്ന് താരങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്നും ജോളി ചിറയത്ത് വ്യക്തമാക്കി.


Click it and Unblock the Notifications











