സന്യാസിയാകാൻ പോയ അച്ഛൻ ക്രിസ്ത്യാനിയായി; പക്ഷെ എനിക്കങ്ങനെ ജീവിക്കേണ്ടായിരുന്നു; പ്രകാശ് പോൾ
കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിലൂടെ വൻ ജനപ്രീതി നേടിയ നടനാണ് പ്രകാശ് പോൾ. ടിആർപി റേറ്റിംഗിൽ മുന്നിൽ നിന്ന ഈ സീരിയൽ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത മുഖമാക്കി ജോൺ പോളിനെ മാറ്റി. അധികം കഥാപാത്രങ്ങൾ പ്രകാശ് പോൾ കരിയറിൽ ചെയ്തിട്ടില്ല. ഇപ്പോഴിതാ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് പോൾ. തന്റെ പിതാവ് ഹിന്ദ മതത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് മാറിയതാണെന്ന് പ്രകാശ് പോൾ പറയുന്നു.
അച്ഛൻ സന്യാസിയാവാൻ വേണ്ടി ഇറങ്ങിയ ആളാണ്. അതായിരുന്നു ലക്ഷ്യം. ചെല്ലുന്നിടത്തുള്ളവരെ സന്യാസിയായി അംഗീകരിക്കാൻ പുള്ളിക്ക് സാധിച്ചില്ല. അവസാനം എത്തിയത് ഗാന്ധിജിയുടെ അടുത്താണ്. രണ്ട് വർഷം അദ്ദേഹത്തിന്റെ ആശ്രമത്തിൽ താമസിച്ചു. ഗാന്ധിജിയുമായി വളരെ അടുത്തിടപഴകുന്ന ആളായാണ് അവിടെ അച്ഛൻ നിന്നത്. രണ്ട് വർഷം കഴിഞ്ഞപ്പോൾ തിരിച്ച് കേരളത്തിലേക്ക് പോകാൻ അദ്ദേഹം പറഞ്ഞു. രണ്ട് പുസ്തകങ്ങൾ വായിക്കാൻ കൊടുത്തു. വേദ പുസ്തകവുമുണ്ടായിരുന്നു.

പുള്ളി വേദ പുസ്തകം കാണുന്നത് ആദ്യമായാണ്. ഗാന്ധിജിയുടെ കൂടെ പഠിച്ച ഡോ. കെകെ കുരുവിളയുണ്ട്. അദ്ദേഹത്തിന് കത്ത് കൊടുത്തയച്ചു. ഈ വരുന്നയാളെ വേദ പുസ്തകം പഠിപ്പിക്കണമെന്ന് കത്തിൽ പറഞ്ഞിരുന്നു. വേദ പുസ്തകം പഠിച്ചു. പക്ഷെ ഗാന്ധിജി ആവശ്യപ്പെടാത്ത ഒരു കാര്യം കൂടി പുള്ളി ചെയ്തു. ക്രിസ്ത്യാനിയാകാൻ ഗാന്ധിജി പറഞ്ഞിട്ടില്ല. പക്ഷെ പുള്ളി ക്രിസ്ത്യാനിയായി. പോൾ എന്ന് പേരിട്ടു. ഒരു ബിഷപ്പാണ് പുള്ളിയെ ക്രിസ്ത്യാനിയാക്കിയത്. ഒരുപാട് കാലം കഴിഞ്ഞാണ് ഞാനൊക്കെ ജനിക്കുന്നത്.
അന്ന് ക്രിസ്ത്യാനിയായി ജീവിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു. ക്രിസ്ത്യാനിയാണെന്ന് എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ലായിരുന്നു. അടുപ്പമുള്ളവരും ബന്ധുക്കളുമെല്ലാം ഹിന്ദുക്കളായിരുന്നു. ഗാന്ധിജി എന്റെ ശത്രുവായിരുന്നു. അദ്ദേഹമാണ് ആവശ്യമില്ലാത്ത പണി കാണിച്ച് അച്ഛനെ ക്രിസ്ത്യാനിയാക്കിയതെന്ന് കരുതി. പക്ഷെ അത് പിന്നീട് മാറി. അച്ഛൻ ക്രിസ്ത്യാനി ആയതിൽ പുള്ളിക്ക് യാതൊരു പങ്കും ഇല്ലെന്നും പ്രകാശ് പോൾ വ്യക്തമാക്കി. സീരിയൽ രംഗത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ചും പ്രകാശ് പോൾ സംസാരിച്ചു.
സീരിയലുകളിൽ ആദ്യം അഭിനയിച്ചപ്പോൾ തനിക്ക് പറ്റിയ പണി അല്ല ഇതെന്ന് മനസിലാക്കിയെന്ന് പ്രകാശ് പോൾ പറയുന്നു. സീരിയലിൽ ആദ്യം പറഞ്ഞ ഡയലോഗ് കേട്ട് എനിക്ക് തന്നെ വെറുപ്പ് തോന്നി. ഇതാണോ ഇത്രയും വർഷങ്ങൾ സ്വപ്നത്തിൽ കൊണ്ട് നടന്നതെന്ന് നോക്കി. ഈ പണി നിർത്തിയപ്പോൾ എന്റെ രൂപത്തെ മാത്രം ആളുകൾ വിളിക്കാൻ തുടങ്ങി. യേശു ക്രിസ്തുവായി നിന്നാൽ മതി. ഈസ്റ്ററും ക്രിസ്മസും ആവുമ്പോൾ എനിക്ക് ഭയങ്കര ഡിമാന്റായിരിക്കും. പൈസ കിട്ടില്ലെങ്കിലും ഞാൻ ചെയ്യും.
അതിന് ശേഷം ക്യാരക്ടറായി ചെയ്യുന്നത് ശ്യാമപ്രസാദിന്റെ ശമളതാളത്തിലാണ്. ഞാൻ നന്നായി അഭിനയിച്ചു എന്നെനിക്ക് വിചാരമേ ഇല്ല. രണ്ടാമത് ക്യാരക്ടർ കിട്ടുന്നത് ഷാജി എമ്മിന്റെ നക്ഷത്രങ്ങൾ എന്ന സീരിയലിലാണ്. അതിലെ എന്റെ അഭിനയം വളരെ മോശമായിരുന്നു. ഇങ്ങനെയാണെങ്കിൽ പ്രകാശിനെ മാറ്റേണ്ടി വരുമെന്ന് പുള്ളി എന്നെ പേടിപ്പിക്കുകയും ചെയ്തു.
ആലോചിച്ചോ എന്ന് ഞാനും. പക്ഷെ എങ്ങനെയോ പിറ്റേ ദിവസം മുതൽ അത് ശരിയായി. അവസാനം ഷാജി എന്നോട് ഈ സീൻ എങ്ങനെയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് എന്നോട് ചോദിക്കുമായിരുന്നു. എനിക്ക് സന്തോഷമായി. അതിന് ശേഷമാണ് കത്തനാർ എന്ന സീരിയലിലേക്ക് വരുന്നതെന്ന് പ്രകാശ് പോൾ വ്യക്തമാക്കി.


Click it and Unblock the Notifications











