കാഴ്ചക്കാരന്റെ ഇഷ്ടം പോലെ മാലിക്കിനെ വ്യാഖ്യാനിക്കാം, അവരുടെ സ്വാതന്ത്ര്യമാണ്, സനൽ അമൻ പറയുന്നു

നിരന്തരം രാഷ്ട്രീയം സംസാരിക്കുന്ന മലയാള സിനിമക്ക് കിട്ടിയ മറ്റൊരു കരുത്തുറ്റ ചിത്രമാണ് മാലിക്. കേരളത്തിന്റെ സാമൂഹ്യ മനസ്സിനെ മുറിപ്പെടുത്തിയ ദാരുണ സംഭവങ്ങളുടെ നിഴൽപറ്റിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ കൃത്യമായിത്തന്നെ രാഷ്ട്രീയ മത തീവ്രവാദത്തെ സിനിമ തുറന്നു കാട്ടുന്നുണ്ട്. മനുഷ്യത്വ രഹിതമായ അന്നത്തെ സംഭവങ്ങളെ കോർത്തിണക്കി ഭാവനയുടെ നിറം ചേർത്താണ് മാലിക് ഒരുക്കിയത്. ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ ഇത്തരമൊരു ആവിഷ്ക്കാരത്തിന് വലിയ പ്രസക്തിയാണ് ഉള്ളത്. ഭരണകൂടം ആസൂത്രണം ചെയ്ത കലാപമാണെന്ന് കൃത്യമായി പറഞ്ഞിട്ടും ഉയർന്നുവരുന്ന വിമർശനങ്ങൾ നിരന്തര ചർച്ചയിലേക്ക് സിനിമയെ നയിക്കുന്നുണ്ട്.

sanal aman

കടലോര ജനതയുടെ ജീവിതം മലയാള സിനിമ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ തീരപ്രദേശത്തെ മനുഷ്യരുടെ സ്വപ്നങ്ങൾ അടിമേൽ മറിച്ച രാഷ്ട്രീയ സംഭവം ബിഗ് സ്‌ക്രീനിൽ ആദ്യത്തെ അനുഭവമാണ്. വളരെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വിഷയമാണ് തന്മയത്വത്തോട് കൂടി കൈകാര്യം ചെയ്തത്. രാഷ്ട്രീയക്കാരുടെയും മത വർഗ്ഗീയവാദികളുടെയും മുഖംമൂടി വലിച്ചുകീറാൻ മാലിക്കിന് സാധിച്ചിട്ടുണ്ട്. പ്രത്യക്ഷമായിത്തന്നെ അത്തരം നിരീക്ഷണങ്ങൾ സിനിമയിൽ ഉടനീളമുണ്ട്. ഓരോ കാലങ്ങളെയും സസൂക്ഷ്മമായി പുനരാവിഷ്‌ക്കരിക്കുന്നതിലും സിനിമ മികച്ചു നിൽക്കുന്നുണ്ട്. വിഷയത്തിന്റെ പ്രാധാന്യം പോലെ അത് പറഞ്ഞ രീതിയും ഏറെ ശ്രദ്ധേയമാണ്. സിനിമക്ക് പുറകിൽ പ്രവർത്തിച്ച ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നതും അവിടെയാണ്.

മാലിക്കിൽ ഫ്രെഡി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച സനൽ അമൻ ചിത്രത്തിന്റെ രാഷ്ട്രീയത്തെയും സിനിമ സ്വപ്നങ്ങളെയും കുറിച്ച് മനസ്സുതുറക്കുകയാണ്. ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രം പ്രേക്ഷക മനസ്സിലേക്ക് കൃത്യമായി പ്രതിഫലിപ്പിക്കാൻ സനലിന് സാധിച്ചിട്ടുണ്ട്. സമൂഹത്തിൽ ചർച്ചയാവുക എന്നതാണ് ഒരു സിനിമയ്ക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമെന്നും പ്രേക്ഷകർക്ക് ഏതു രീതിയിൽ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുമാണ് ഫിൽമിബിറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സനൽ അമൻ വ്യക്തമാക്കുന്നത്.

അഭിനയജീവിതം തുടങ്ങുന്നത്

അഭിനയജീവിതം തുടങ്ങുന്നത്

ചെറുപ്പം മുതലെ നാടകത്തിനോട് വല്ലാത്ത താൽപര്യമായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് നാടകത്തിലേയ്ക്ക് കൂടുതൽ അടുക്കുകയായിരുന്നു. സ്കൂളിൽ തന്റെ നേതൃത്വത്തിൽ നാടകത്തിനായി ഒരു ഗ്രൂപ്പൊക്കെ ആരംഭിച്ചിരുന്നു. വളരെ ആക്ടീവായിരുന്നു. പത്താം ക്ലാസ് എത്തിയപ്പോൾ സ്വന്തമായി ഒരു നാടകം എഴുതി സംവിധാനം ചെയ്തു. അങ്ങനെ നാടകം ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഡിഗ്രിയ്ക്ക് ശേഷമാണ് തന്റെ വഴി എന്താണെന്ന് മനസ്സിലായത്. കൊല്ലം എസ് എൻ കോളേജിലാണ് ഡിഗ്രി ചെയ്തത്. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷനാണ് പഠിച്ചത്. കോഴ്സ് കഴിഞ്ഞതോടെ അഭിനയമാണ് തന്റെ മേഖലയെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് തൃശ്ശൂർ ഡ്രാമസ്കൂളിൽ ജോയിൻ ചെയ്തു. അവിടെ രണ്ട് വർഷം പഠിച്ചു കുറെ നാടകങ്ങളിലൊക്കെ അഭിനയിക്കാൻ സാധിച്ചു. ആ സമയത്താണ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ആപ്ലിക്കേഷൻ അയക്കുന്നത്. എന്നാൽ അന്ന് അവിടെ അഡ‍്മിഷൻ കിട്ടില്ല. പിന്നീട് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പോയി . അവിടെ എത്തിയതോടെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ കാര്യം തന്നെ മറക്കുകയായിരുന്നു. എന്നാൽ തന്റെ സുഹൃത്താണ് നിർബന്ധിച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലേയ്ക്ക് അയക്കുന്നത്.

ആദ്യ ചിത്രം

ആദ്യ ചിത്രം

ബിരിയാണി സിനിമയുടെ സംവിധായകൻ സജിൻ ബാബുവിന്റെ ആദ്യ ചിത്രമായ അസ്തമയം ആണ് എന്റേയും ആദ്യ സിനിമ. ഓഡീഷനിലൂടെയാണ് ചിത്രത്തിലെത്തുന്നത്. ഒരു ക്യാംപസിൽ വച്ചായിരുന്നു ഓഡീഷൻ. തനിക്ക് സിനിമയിൽ അവസരം ലഭിക്കുകയും ചെയ്തു. ഈ സിനിമ കണ്ടിട്ട് ജിജോ ആന്റണി എന്നൊരു സംവിധായകൻ അദ്ദേഹത്തിന്റെ സിനിമയ്ക്കായി ക്ഷണിച്ചു. അതൊരു മറാഠി ചിത്രമായിരുന്നു. ബോംബെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു. അത് കഴിഞ്ഞ് മറ്റൊരു സിനിമയും ചെയ്തിരുന്നു.

മാലിക്കിലേയ്ക്കുള്ള അവസരം

മാലിക്കിലേയ്ക്കുള്ള അവസരം

സിനിമ ചെയ്യുന്നതിനിടെ ദ് ലവർ എന്നൊരു നാടകം ചെയ്തിരുന്നു. ഞാൻ തന്നെയാണ് ആ നാടകം സംവിധാനം ചെയ്തത്. ജെല്ലിക്കെട്ട് താരം ശാന്തി ബാലചന്ദ്രനായിരുന്നു തന്നോടൊപ്പം അഭിനയിച്ചിരുന്നത്. ഈ നാടകം കാണാൻ മഹേഷ് നാരായണൻ എത്തിയിരുന്നു. അദ്ദേഹത്തിന് നാടകം ഇഷ്ടപ്പെട്ടു. അന്ന് തന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് 2019 ആണ് അദ്ദേഹം എന്നെ വിളിക്കുന്നത്. കൊച്ചിയിലേയ്ക്ക് വരാൻ പറഞ്ഞു. ഉയരെയുടെ എഡിറ്റിങ്ങ് നടക്കുന്ന സമയമായിരുന്നു. അന്ന് അദ്ദേഹം മാലിക്കിന്റെ കഥ മുഴുവൻ എന്നോട് പറഞ്ഞു. സിനിമ കാണുന്നത് പോലെ ആ കഥയും ഞാൻ കണ്ടു. പിന്നീടാണ് എന്റെ കഥാപാത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. എന്നാൽ ആ സമയത്ത് എനിക്കൊരു ആശങ്കയുണ്ടായിരുന്നു. 17 വയസ്സുള്ള ഫ്രെഡ്രിയെ 34 വയസ്സുള്ള ഞാൻ അഭിനയിച്ചാൽ ആളുകൾ അംഗീകരിക്കുമോ എന്ന്. എന്റെ ആശങ്ക ഞാൻ മഹേഷേട്ടനോട് അറിയിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന് ഞാൻ ഓക്കെ ആയിരുന്നു. ഒരു 17 കാരന്റെ കയ്യിൽ നിൽക്കുന്ന കഥാപാത്രമല്ല ഫ്രെഡി. അതുകൊണ്ട് നീ അഭിനയിച്ചാൽ മതിയെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഫ്രെഡിക്കായി വണ്ണം കുറയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

രൂപമാറ്റം

രൂപമാറ്റം

തിരുവനന്തപുരത്തെ ഒരു യോഗ സെന്ററിൽ ജോയിൻ ചെയ്യാൻ പോകുന്ന സമയത്തായിരുന്നു മഹേഷ് ഏട്ടൻ മാലിക്കിന്റെ കഥ പറയാൻ വിളിക്കുന്നത്. യോഗ ക്ലാസിന് പോകുന്നതിന്റെ ഭാഗമായി നേരത്തെ ഡയറ്റൊക്കെ നോക്കിയിരുന്നു. രണ്ട് നേരം മാത്രം ഭക്ഷണമാക്കി.സിനിമയുടെ ആവശ്യം കൂടിയുള്ളത് കൊണ്ട് വളരെ ആത്മാർത്ഥമായി തന്നെ ഒരു മാസത്തെ കോഴ്സ് പൂർത്തിയാക്കി. കഥാപാത്രത്തിന് ആവശ്യമായ രീതിയിൽ മെലിയുകയും ചെയ്തു.

തിരുവനന്തപുരം ഭാഷ

തിരുവനന്തപുരം ഭാഷ

ചിത്രത്തിൽ തിരുവനന്തപുരം ഭാഷയാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അവിടുത്തെ ഭാഷ മനസ്സിലാക്കേണ്ടതുണ്ട്. തന്റെ തിരുവനന്തപുരത്തുള്ള സുഹൃത്ത് വഴിയാണ് ഭാഷ കൂടുതൽ പഠിക്കുന്നത്. എന്നാൽ അവനോട് സിനിമയെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഇതെല്ലാം കഴിഞ്ഞിട്ടാണ് മാലിക്കിന്റെ ലൊക്കേഷനിലേയ്ക്ക് പോകുന്നത്. ചെറിയ സമയം ലഭിച്ചത് കൊണ്ട് ഭാഷ പഠിക്കാൻ കഴിഞ്ഞിരുന്നു. ഇതെല്ലാം തന്റെ ജീവിതത്തിൽ യാദൃശ്ചികമായി വന്ന് ചേർന്ന സംഭവങ്ങളാണ്.

ഫഹദ് ഫാസിലിനോടൊപ്പം

ഫഹദ് ഫാസിലിനോടൊപ്പം

തനിക്കുള്ള ഉത്തരവാദിത്ത്വത്തെ കുറിച്ച് നല്ല ബോധം ആദ്യം തന്നെയുണ്ടായിരുന്നു.തിയേറ്റർ ചെയ്തതിന്റെ എക്സിപീരിയൻസ് വളരെ സഹായിച്ചിരുന്നു. ടെൻഷനടിച്ച് ചെയ്യാൻ പറ്റാത്ത അവസ്ഥയൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഫഹദ് ഫാസിലിൽ നിന്ന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. അദ്ദേഹം ഫഹദ് ആയിട്ടായിരുന്നില്ല ക്യാരക്ടറായിട്ടായിരുന്നു സെറ്റിൽ നിന്നത്. അതുകൊണ്ട് തന്നെ വലിയ ടെൻഷനൊന്നും ഇല്ലായിരുന്നു. വളരെ ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞു. ചിലത് സ്പോട്ടിൽ ചെയ്യാനും സാധിച്ചു. അത് ഫഹദ് ഇക്കായുമായുള്ള കെമിസ്ട്രി വർക്കൗട്ട് ആയത് കൊണ്ടാണ്. അതൊരു നല്ല അഭിനേതാവിന്റെ ഗുണമായിട്ടാണ് തനിക്ക് തോന്നിയത്. ഫഹദ് ഇക്കയുമായുള്ള സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. അതിനു മുൻപ് അദ്ദേഹവുമായി സംസാരിച്ചിരുന്നില്ല.

പ്രേക്ഷകരുടെ പ്രതികരണം

പ്രേക്ഷകരുടെ പ്രതികരണം

മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. നിരവധി മെസേജുകളാണ് വരുന്നത്. തനിക്ക് പലതും നോക്കാൻ കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ ആളുകൾ വിളിച്ചും നല്ല അഭിപ്രായം പറയുന്നുണ്ട് . ഫ്രെഡിയെ ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നതാണ് ഈ സ്നേഹത്തിന്റെ അർഥം. അതിൽ വളരെ അധികം സന്തോഷമുണ്ട്. അതുപോലെ നെഗറ്റീവ് കമന്റസ് അധികം തന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഈ കഥാപാത്രത്തിന്റെ സാഹചര്യങ്ങളെല്ലാം വളരെ കൃത്യമായി സിനിമയിൽ കാണിക്കുന്നുണ്ട്. ഫ്രെഡിയിലൂടെയാണ് കഥ തന്നെ മുന്നോട്ട് പോകുന്നത്

Recommended Video

Director Mahesh Narayan's reaction on criticism against fahadh faasil starrer malik movie
സിനിമയുടെ രാഷ്ട്രീയം

സിനിമയുടെ രാഷ്ട്രീയം

ഒരു സിനിമ ശ്രദ്ധിക്കപ്പെടുക, അത് ചർച്ചയാവുക എന്നത് ഏറ്റവും വലിയ കാര്യമാണ്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാൽ ആളുകൾ അതിനെ പലരീതിയിലാകും വ്യാഖ്യാനിക്കുക. അതിനെ നെഗറ്റീവ് പോസിറ്റീവ് എന്ന രീതിയിലല്ല ഞാൻ കാണുന്നത്. ആ പറയുന്നത് അവരുടെ അഭിപ്രായമാണ്. മാലിക്ക് കണ്ടതിന് ശേഷം ആളുകൾ പറയുന്നുണ്ട് സിനിമ ഇഷ്ടപ്പെട്ടു പക്ഷെ പൊളിറ്റിക്കലി ചെറിയ കുഴപ്പമുണ്ടെന്ന്. ആ പറയുന്നതിൽ തന്നെ ഒരു പ്രശ്നമുണ്ട്. ഒരു പടം ഇറങ്ങി കഴിഞ്ഞാൽ അത് പിന്നെ ജനങ്ങളുടെ കയ്യിലാണ്. അവർക്ക് ഏത് രീതിയിൽ വേണമെങ്കിലും വ്യാഖ്യാനിക്കാം. സമൂഹത്തിൽ ഒരു കഥ പറയുമ്പോൾ എല്ലാകാര്യങ്ങളും സിനിമയിൽ ഉൾപ്പെടുത്തണം. പൊളിറ്റിക്സും മതവുമെല്ലാം നമ്മുടെ റിയാലിറ്റിയുടെ ഭാഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X