റിയാസ് ഖാന്റെ സീനുകളിൽ തെറ്റിദ്ധാരണ വേണ്ട, ഒടിടി തീരുമാനിക്കും; സെൻസറിംഗിൽ പോയ സീനുകൾ: നിർമാതാവ്
ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയിൽ ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വയലൻസ് രംഗങ്ങളാണുള്ളത്. വയലൻസ് രംഗങ്ങളിൽ ചിലതിന് സെൻസർ ബോർഡ് കത്തി വെച്ചതാണ്. റിയാസ് ഖാന്റെ രംഗം മാർക്കോയിൽ പ്രേക്ഷകർ കണ്ടില്ല. ഒടിടിയിൽ വെട്ടിമാറ്റിയ സീനുകൾ ഉൾപ്പെടുത്തി മാർക്കോ വരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇപ്പോഴിതാ ഇതേക്കുറിച്ച് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് മാർക്കോയുടെ നിർമാതാവ് ഷരീഫ് മുഹമ്മദ്.
റിയാസ് ഖാന്റെ സീനുകൾ ഒടിടിയിൽ വരുമെന്ന് കഴിഞ്ഞ ദിവസം ഷരീഫ് മുഹമ്മദ് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ഇദ്ദേഹം വിശദീകരിച്ചു.
ഞാൻ പറഞ്ഞതിന്റെ ഒരുപാട് വീഡിയോകൾ കാണുന്നുണ്ട്. ഞാൻ പറഞ്ഞത് ബാക്ക്ഫയർ ആകാൻ പാടില്ല. റിയാസ് ഖാന്റേത് ബ്രൂട്ടൽ സീനുകൾ അല്ല. സിനിമയുടെ ദൈർഘ്യത്തിനും താളത്തിനും അനുസരിച്ച് എഡിറ്റ് ചെയ്ത് കട്ട് ചെയ്ത് വന്നപ്പോൾ ആ ഭാഗം തൽക്കാലത്തേക്ക് വേണ്ടെന്ന് സംവിധായകന്റെ തീരുമാനമായിരുന്നു.

റിയാസ് ഖാന്റേത് ക്രൂരമായ സീനുകളാണെന്ന് തെറ്റിദ്ധരിക്കരുത്. ഞാൻ പറഞ്ഞ കാര്യം തെറ്റിദ്ധരിക്കപ്പെട്ടാൽ നാളെ എനിക്ക് തന്നെ അത് മോശമായി മാറും.
പിന്നെ നമ്മളല്ല ഇത് തീരുമാനിക്കുന്നത് തിയറ്ററിൽ റിലീസ് ചെയ്ത സിനിമയാണ്. ഒടിടിയിലേക്ക് വരുമ്പോൾ നമ്മളെക്കാെണ്ട് പറ്റുന്ന സീനുകൾ ആഡ് ചെയ്ത് കൊടുക്കും. അവർ കൂടി സ്വീകരിച്ചാലെ വരൂ. ഒടിടിയെ നിർബന്ധിക്കാൻ പറ്റില്ല. നമ്മുടെ കൈയിൽ നിന്ന് ഒരു പ്രൊഡക്ട് വാങ്ങിയാൽ അവരുടെ തീരുമാനമാണ്.
മാർക്കോയിൽ ക്രൂരതയുടെ പീക്കടിക്കുന്ന ഭാഗത്തിൽ ഇന്റൻസിറ്റി കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. 13 സെക്കന്റുണ്ടെങ്കിൽ അത് അഞ്ച് സെക്കന്റ് ആക്കി. ഇപ്പോൾ കണ്ടതല്ല ഇന്റൻസിറ്റി. അതിനേക്കാൾ കൂടുതലുണ്ടായിരുന്നു. സീനിൽ മാറ്റമില്ല. ഒരേ സീനിൽ തന്നെ ഇന്റൻസിറ്റി കൂടുതലായിരുന്നു. ഞാനൊരാളെ കൊല്ലുകയാണെങ്കിൽ ഒറ്റ കുത്തിന് കൊല്ലാം, പത്ത് പ്രാവശ്യം കുത്തി കൊല്ലാം.
സിനിമയിൽ പത്ത് ഒന്നാക്കി. അതാണ് കട്ടായത്. കാണുന്നതിൽ ഒന്നും മാറിയിട്ടില്ല. ഒടിടിയിൽ മുഴുവൻ സീനുകളും ഉൾപ്പെടുത്തി കൊടുക്കാനാണ് തീരുമാനമെന്നും നിർമാതാവ് വ്യക്തമാക്കി. സെൻസറിംഗിൽ പരമാവധി അഭ്യർത്ഥിച്ചിരുന്നു. പക്ഷെ അവരെയും ഒന്നും പറയാൻ പറ്റില്ല. കാരണം അവരുടെ പരിധിയിലുള്ള കാര്യങ്ങൾ അവർ ചെയ്ത് തരുന്നുണ്ട്. കട്ട് ചെയ്യണം എന്ന് പറഞ്ഞത് കട്ട് ചെയ്ത് മാറ്റുകയായിരുന്നെന്നും ഷരീഫ് മുഹമ്മദ് പറയുന്നു.
ഉണ്ണി കണ്ണ് പൊത്തിയാണ് മാർക്കോയിലെ പല സീനുകളും കണ്ടത്. തല ഗ്യാസ് കുറ്റി കൊണ്ട് അടിക്കുന്ന സീനുകളൊക്കെ. ബ്രോ അല്ലെ ഇതെല്ലാം ചെയ്തതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. എനിക്ക് കാണാൻ പറ്റില്ല, ചെയ്യാനേ പറ്റൂയെന്ന് ഉണ്ണി തമാശയോടെ പറഞ്ഞെന്നും ഷരീഫ് മുഹമ്മദ് ഓർത്തു. മാർക്കോയ്ക്ക് മുമ്പിറങ്ങിയ വയലൻസ് സിനിമകളെക്കുറിച്ചും നിർമാതാവ് സംസാരിച്ചു. അനിമൽ ഞാൻ നാല് പ്രാവശ്യം കണ്ടിട്ടുണ്ട്. കിൽ ഞാനും ഭാര്യയും ഉണ്ണിയും കൂടെയാണ് കണ്ടത്. രണ്ട് സിനിമകളും പ്രേക്ഷകർ സ്വീകരിച്ചതാണെന്നും മാർക്കോ നിർമാതാവ് ചൂണ്ടിക്കാട്ടി.
ഉണ്ണി മുകുന്ദനെക്കുറിച്ചും ഷരീഫ് മുഹമ്മദ് സംസാരിച്ചു. ഉണ്ണി നായകനെന്നതിനപ്പുറം നമ്മുടെ സഹോദരനെ പോലെയായിരുന്നു. ഉണ്ണിയുടെ മെയിൻ അജണ്ട ഞങ്ങളെ സേഫ് ആക്കുക എന്നതായിരുന്നു. അപ്പോൾ ഏറ്റവും ബെസ്റ്റ് കൊടുക്കാനാണ് നമ്മൾ ചിന്തിക്കുക. നമ്മൾ എത്രത്തോളം സപ്പോർട്ട് ചെയ്തോ അത്രത്തോളം തിരിച്ച് സപ്പോർട്ട് ചെയ്യാനാണ് ചിന്തിക്കുക.
അനാവശ്യമായി പണം ചെലവാക്കി എന്ന തെറ്റിദ്ധാരണ വരരുത്. ഞാൻ അത്യാവശ്യം നന്നായി കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. ഞാൻ അത്ര വലിയ കുടുംബത്തിൽ നിന്നുള്ളയാളല്ല. സാധാരണ മിഡിൽ ക്ലാസിൽ നിന്ന് വന്നയാളാണ്. കാശ് അനാവശ്യമായി ചെലവാക്കിയിട്ടില്ല. സിനിമയ്ക്ക് വേണ്ട സ്ഥലത്തേ ചെലവാക്കിയിട്ടുള്ളൂയെന്നും ഷരീഫ് മുഹമ്മദ് വ്യക്തമാക്കി.


Click it and Unblock the Notifications