ഗായകർക്ക് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള സമയം ഇന്നില്ലെന്ന് ഗായകൻ കൃഷ്ണചന്ദ്രൻ
Recommended Video
പുതിയ പാട്ടുകാരുടെ പേര് മനസ്സിലാക്കുമ്പോഴേക്കും അടുത്ത പാട്ടുകാർ അവതരിക്കപ്പെടുന്നുവെന്നും അവർക്ക് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള സമയം ലഭിക്കുന്നില്ലെന്നും ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ. അത്ര പ്രശസ്തനല്ലായിരുന്നിട്ടും മലയാളത്തിലും തമിഴിലുമായി താൻ ആയിരത്തിനടുത്ത് പാട്ടുകൾ പാടി. ഇന്ന് സ്ഥിതി നേരെ മറിച്ചാണ്. നാലോ അഞ്ചോ പാട്ടുകളിലൂടെ അറിയപ്പെട്ടുവരുമ്പോഴേക്കും സംഗീതസംവിധായകർ പുതിയ പാട്ടുകാരെ അവതരിപ്പിക്കുകയാണ്. അവസരങ്ങൾ കിട്ടുന്നത് നല്ലതുതന്നെ. പക്ഷേ പുതിയ ഗായകർക്ക് എസ്റ്റാബ്ലിഷ് ചെയ്യാനാവുന്നില്ല. അതുകൊണ്ട് കഴിവുള്ളവരെ പിന്നീട് കാണാൻപോലും കിട്ടുന്നില്ല. നജീം അർഷാദും ഹരിചരണും കാർത്തിക്കും വളരെ നല്ല ഗായകരാണെന്നും അദ്ദേഹം പറഞ്ഞു.

പണ്ടത്തെ സിനിമകളിലെ പാട്ടുകൾ ഏറെ സമയമെടുത്താണ് രൂപംകൊള്ളുന്നത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾക്ക് അതിന്റേതായ വ്യത്യാസം തീർച്ചയായും കാണും. ഇന്ന് ഒന്നിനും സമയമില്ല. എന്നാലും മികച്ച ഗാനങ്ങൾ മലയാളത്തിൽ സൃഷ്ടിക്കപ്പെടുന്നു. ബിജിബാലും എം.ജയചന്ദ്രനും ഗോപീസുന്ദറും അതിൽ മുൻനിരയിൽ നിൽക്കുന്നു.
അന്നത്തെ കാലത്ത് നല്ല ബെയ്സുള്ള ശബ്ദത്തിനായിരുന്നു ഡിമാന്റ്. ഇന്ന് അത് മാറി. വളരെ കുറഞ്ഞ ശബ്ദമുള്ളവർക്കും അവസരങ്ങളുണ്ട്. തമിഴിൽ ഈ മാറ്റം പണ്ടുമുതൽ തന്നെയുണ്ട്. മലയാളത്തിൽ ബെയ്സിനോടുള്ള ക്രേയ്സ് ആളുകൾക്ക് മാറി. വ്യത്യസ്ത ശബ്ദങ്ങളും ശ്രദ്ധിക്കപ്പെടുന്നു. ലോകം മുഴുവനും മാറ്റങ്ങൾ വന്നപ്പോൾ മലയാളികൾക്കും അത് സ്വീകാര്യമായി മാറി.
ന്യൂ ജനറേഷൻ സിനിമകളുമായി അകലം പാലിക്കുന്ന ആളല്ല താനെന്നും കൃഷ്ണചന്ദ്രൻ പറഞ്ഞു. ഒരു ന്യൂ ജനറേഷൻ സിനിമയുടെ ഭാഗമായിരുന്നു താനെന്നും ഭരതനും പത്മരാജനും തുടക്കമിട്ട ട്രെന്റിലൂടെയാണ് സിനിമയിലെത്തിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതുമകളെ ഇഷ്ടപ്പെടാറുണ്ട്. അത് എല്ലാ കാലത്തും സംഭവിക്കപ്പെടണം. നല്ല ഉള്ളടക്കമുള്ളതും അർത്ഥപൂർണ്ണവുമായ സിനിമകൾ വന്നാൽ അത് പ്രോത്സാഹിപ്പിക്കണം. നല്ല കഴിവുള്ള കുറേ ചെറുപ്പക്കാർ ഇന്ന് സിനിമയിലുണ്ട്. അവരുടെ സിനിമകൾ കാണാറുണ്ട്. പുതിയതിലെ നല്ലത് കാണാനാണ് പഴയ തലമുറ ശ്രമിക്കേണ്ടത്. അതിനുള്ള കണ്ണും മനസ്സും വേണം. അദ്ദേഹം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











