ഫൈറ്റിനിടയില്‍ ബേസിലിനിട്ട് ഇടി കിട്ടി, അപ്പോഴാണ് ശരിക്കും വിഷമമായത്! സിനിമ വിശേഷങ്ങളുമായി മരണമാസ് ടീം
വിഷു, ഈസ്റ്റര്‍ തുടങ്ങിയ അവധിദിനങ്ങള്‍ മുന്നില്‍ കണ്ട് മലയാളത്തില്‍ സിനിമകള്‍ റിലീസിനെത്തി കൊണ്ടിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബസൂക്ക എന്ന സിനിമയ്‌ക്കൊപ്പം റിലീസ് ചെയ്ത ചിത്രമാണ് മരണമാസ്. ബേസില്‍ ജോസഫ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം കൊടുത്ത് വേറിട്ട രീതിയില്‍ അവതരിപ്പിക്കുന്ന സിനിമയാണ്. ഫണ്‍ കോമിക് കാരിക്കേച്ചര്‍ രീതിയിലുള്ള ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും പുറത്ത് വന്നപ്പോള്‍ തന്നെ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചിരിക്കുന്നത്.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്നത് നടന്‍ സുരേഷ് കൃഷ്ണയാണ്. ഒരു ബസ് ഡ്രൈവറുടെ റോളില്‍ ഇതുവരെ അഭിനയിക്കാത്ത കഥാപാത്രത്തെയാണ് സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്. തന്നെ ഇത്തരമൊരു കഥാപാത്രത്തിലേക്ക് ക്ഷണിക്കാനുണ്ടായ കാരണത്തെ പറ്റിയും മരണമാസിന്റെ ചിത്രീകരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബേസില്‍ ജോസഫ്, ടൊവനോ തോമസ്, സുരേഷ് കൃഷ്ണ അടക്കമുള്ള താരങ്ങള്‍.

പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. നമ്മള്‍ എവിടെയൊക്കെ കൈയ്യടി കിട്ടുമെന്ന് വിചാരിച്ചിരുന്നോ അവിടെയൊക്കെ അതുപോലെ തന്നെ ലഭിച്ചു. നമ്മള്‍ അഭിനയിക്കുമ്പോഴും ആ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. എല്ലാ സീനുകളും ഡയലോഗുകളും ലൊക്കേഷനില്‍ വെച്ച് തന്നെ ഇംപ്രവൈസ് ചെയ്തിരുന്നു. അതില്‍ യാതൊരു തരം ഈഗോയും കാര്യങ്ങളും ഇല്ലായിരുന്നു. ഇയാള്‍ക്ക് ഡയലോഗ് കൂടുന്നുണ്ട്, മറ്റേയാള്‍ക്ക് കുറവാണ് അങ്ങനെയൊന്നുമല്ല. എല്ലാവരും ഒരുപോലെ ഇന്‍വോള്‍വ് ചെയ്താണ് അഭിനയിച്ചത്. അതിന്റെയൊക്കെ ഗുണം സിനിമയില്‍ കാണാനുമുണ്ട്. എഴുതി വെച്ചത് മാത്രം ചെയ്യുകയല്ല, അതിന്റെ സ്വതന്ത്ര്യം സംവിധായകനും എഴുത്തുകാരനും തന്നിട്ടുണ്ട്. അതിന്റെ കൈയ്യടി തിയേറ്ററില്‍ നിന്നും ലഭിച്ചു.
ആരെയും വേദനിപ്പിക്കുന്ന ഒന്നും ഇതില്‍ ഇല്ല. അങ്ങനെ ഉദ്ദേശിച്ച് ഒന്നും ചെയ്തിട്ടുമില്ല. പിന്നെ ഇതൊരു എന്റര്‍ടെയിനര്‍ എന്ന ഉദ്ദേശത്തോടെ ചെയ്തതാണ്. ഫൈറ്റിനിടയില്‍ ബേസിന് കുറച്ച് ഇടി കിട്ടിയപ്പോള്‍ മാത്രമാണ് വിഷമമായത്. അല്ലാതെ സ്‌ക്രീപ്റ്റിലൂടെ ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. അങ്ങനത്തെ സബ്ജക്ടുമല്ല ഇത്. കാര്‍ട്ടൂണ്‍ ക്യാരക്ടര്‍ പോലെ ഉണ്ടാക്കി വെച്ചതാണ് ഇതൊക്കെ.
പിന്നെ ഈ സിനിമയില്‍ ബസ് ഡ്രൈവറുടെ റോളാണ് എനിക്ക്. സാധാരണഗതിയില്‍ എന്നെ കണ്ടിട്ട് അങ്ങനൊരു കഥാപാത്രത്തിലേക്ക് വിളിക്കേണ്ടതല്ല. നടികര്‍ എന്ന സിനിമയിലൂടെയാണ് ഞാനും ടൊവിനോയും കൂടുതല്‍ പരിചയത്തിലാവുന്നത്. ടൊവിനോയാണ് ഈ സിനിമയുടെ നിര്‍മാതാവ്. ആ സൗഹൃദത്തിലൂടെയാവാം ഇതിന്റെ ക്യാരക്ടര്‍ ലിസ്റ്റ് വന്നപ്പോള്‍ എന്നെ അതിലേക്ക് സജസ്റ്റ് ചെയ്‌തെന്ന് തോന്നുന്നു. സംവിധായകന്‍ അതിന് സമ്മതിച്ചിട്ടുണ്ടാവാമെന്നും സുരേഷ് കൃഷ്ണ പറയുന്നു.
സുരേഷേട്ടനും ഞാനും പേഴ്‌സണലി പരിചയപ്പെട്ടിട്ട് ഏകദേശം രണ്ട് വര്‍ഷമോ മറ്റോ ആയിട്ടുള്ളുവെന്നാണ് നടനും ഈ സിനിമയുടെ നിര്‍മാതാവ് കൂടിയായ ടൊവിനോ തോമസ് പറയുന്നത്. നമ്മള്‍ സിനിമയില്‍ കാണുന്ന സുരേഷേട്ടനല്ല ജീവിതത്തില്‍. അദ്ദേഹത്തെ എല്ലാവരും അങ്ങനെയാണ് കാണുന്നതെന്ന് തോന്നുന്നു. കണ്‍വീന്‍സിംഗ് സ്റ്റാറിനെയും എല്ലാവരെയും ചതിക്കുന്ന ആളാണെന്നുമൊക്കെയാണ് സുരേഷേട്ടനെ കുറിച്ച് എല്ലാവരും കരുതിയിരിക്കുന്നത്. പക്ഷേ ആള്‍ നേര്‍വിപരീതമാണ്. അദ്ദേഹം സീരിയസായിട്ടുള്ള ആള് പോലുമല്ല.
നമുക്കെല്ലാവര്‍ക്കും സമയം ചെലവഴിക്കാന്‍ ഇഷ്ടമുള്ള ആളാണ്. തങ്കക്കുടമാണെന്നാണ് ഞങ്ങള്‍ സുരേഷേട്ടനെ കുറിച്ച് അങ്ങോട്ടും ഇങ്ങോട്ടും പറയാറുള്ളത്. ഒരാളോട് നമുക്ക് സ്‌നേഹം തോന്നുന്നത് അവരുടെ കൂടെ സമയം ചെലവഴിച്ച് കഴിയുമ്പോഴാണ്. ഇതുവരെ സുരേഷേട്ടനില്‍ നിന്നുമൊരു നെഗറ്റീവിറ്റിയ്ക്ക് സാധ്യതയില്ല. ആരെ കുറിച്ചും ഇതുവരെ കുറ്റം പറയുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. വികാരഭരിതമായിട്ടും സംസാരിച്ചിട്ടില്ല. എല്ലാം വളരെ ലളിതമായിട്ടെടുക്കും. ഏത് പ്രായത്തിലുള്ള ആളുടെ കൂടെ ഇരുന്നിട്ടും ചില്ല് ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കും.
അങ്ങനത്തെ ഒരാളാണ് സുരേഷേട്ടന്‍. എന്നിട്ടും ഇത്രയും കാലമായിട്ട് അദ്ദേഹത്തെ അങ്ങനെയാരും പ്രദര്‍ശിപ്പിക്കാത്തത് എന്താണെന്നാണ് ഞാന്‍ പരിചയപ്പെട്ടത് മുതല്‍ ചിന്തിക്കുന്നത്. നടികര്‍ ചെയ്യുന്ന സമയത്തും എന്തുകൊണ്ട് അദ്ദേഹത്തിന്റെ കഴിവുകളെ പുറത്ത് കൊണ്ട് വരാന്‍ കഴിയാത്തതെന്ന് ഞങ്ങള്‍ ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ സിനിമയില്‍ ജിക്കു എന്ന കഥാപാത്രത്തിന് ആര് എന്ന് ചിന്തിച്ചപ്പോള്‍ സുരേഷേട്ടന്‍ എന്ന ഓപ്ഷനെ കുറിച്ച് അധികമൊന്നും ചിന്തിക്കേണ്ടി വന്നിട്ടില്ലെന്ന് ടൊവിനോയും പറയുന്നു.
അതേസമയം ഒരു സീസണില്‍ എനിക്ക് സ്ഥിരമായിട്ട് ബലാത്സംഗ റോള്‍ ആയിരുന്നുവെന്നാണ് സുരേഷ് കൃഷ്ണ പറയുന്നത്. എന്നെ സ്ഥിരമായിട്ട് ഇവര്‍ ഇതിനായി വിളിക്കുന്നത് എന്തിനാണെന്ന് ഞാന്‍ തന്നെ ചിന്തിച്ചിട്ടുണ്ട്. അങ്ങനെ മൂന്ന് സിനിമയില്‍ അടുപ്പിച്ച് ഞാന്‍ തന്നെയായിരുന്നു. മൂന്നാമത്തെ സിനിമ എത്തിയപ്പോള്‍ ഇതിലും നിങ്ങളാണോ എന്നാണ് അവര്‍ ചോദിച്ചത്. ഇവിടെ ചിലപ്പോള്‍ അധികമാര്‍ക്കും ഇത് ചെയ്യാന്‍ അറിയില്ലായിരിക്കും. അതുകൊണ്ടാവും എന്നെ തന്നെ വെച്ചത്. നമുക്ക് അധികം ടേക്ക് പോകാതെ വേഗം അഭിനയിച്ച് തീര്‍ക്കാമെന്ന് ഞാന്‍ തിരിച്ചും പറഞ്ഞു.

എത്രയോ വർഷമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് സുരേഷ് കൃഷ്ണ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. സ്ഥിരം പെണ്ണ് കാണാൽ സീനുകളും പിന്നീട് വില്ലൻ വേഷങ്ങളുമൊക്കെയാണ് സുരേഷ് ചെയ്തിരുന്നത്. ഇടയ്ക്ക് ടൈപ്പ് കാസ്റ്റിംഗ് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായിട്ടാണ് സുരേഷ് കൃഷ്ണയുടെ കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത്.
ഇതുവരെ അദ്ദേഹം അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും കൺവീൻസിംഗ് ആയിട്ടുള്ള കഥാപാത്രങ്ങളാണ് ചെയ്തിരുന്നത്. ആളുകളെ വിശ്വസിപ്പിക്കുന്ന രീതിയിൽ പറഞ്ഞ് പറ്റിച്ചിട്ട് കടന്ന് കളയുന്ന റോൾ. ഇതോടെ കൺവീൻസിംഗ് സ്റ്റാർ എന്ന പേരും നടന് ലഭിച്ചു. ഏറെ നാളുകളായി സുരേഷ് കൃഷ്ണയുടെ കഥാപാത്രത്തിൻ്റെ ഡയലോഗുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരുന്നത്. ഇതോടെയാണ് നടനെ കുറിച്ചുള്ള കൂടുതൽ ചർച്ചകളും തുടങ്ങുന്നത്.
ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്. രോമാഞ്ചം അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ സിജു സണ്ണിയും ശിവപ്രസാദും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഫണ്‍ കോമിക് കാരിക്കേച്ചര്‍ രീതിയിലൊരുക്കിയ ചിത്രമാണിത്.
അതേ സമയം സിനിമയിലെ ചില രംഗങ്ങള്‍ കട്ട് ചെയ്തതിന് ശേഷമാണ് വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. ട്രാന്‍സ്‌ജെന്‍ഡറായ നാദിറ മെഹ്‌റിന്‍ അഭിനയിച്ചത് കാരണമായിരുന്നു സീനുകള്‍ ഒഴിവാക്കേണ്ടിവന്നത്. കുവൈറ്റില്‍ സിനിമയിലെ ഭാഗങ്ങള്‍ കട്ട് ചെയ്‌തെങ്കില്‍ സൗദിയില്‍ അത് പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. അതൊക്കെ ഓരോ രാജ്യത്തെ നീതികളാണ്. നമ്മുടെ രാജ്യത്താണെങ്കില്‍ അതിനെ കുറിച്ച് ചോദ്യം ചെയ്യുകയോ അതിന് വേണ്ടി ഫൈറ്റ് ചെയ്യുകയോ ആവാം. മറ്റ് രാജ്യങ്ങളിലെ നിയമം അങ്ങനെയായത് കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ടൊവിനോ പറഞ്ഞത്.
ഈ വിഷയത്തെ കുറിച്ച് നാദിറയും സംസാരിച്ചിരുന്നു. യുഎഇയിലൊക്കെ ഞാന്‍ യാത്ര ചെയ്യാറുണ്ട്. അതിലൊന്നും കുഴപ്പമില്ല. പക്ഷേ സീനുകള്‍ കട്ട് ചെയ്താലും കുഴപ്പമില്ലായിരുന്നു, പക്ഷേ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത് എനിക്കും വലിയ വിഷമമായി. കുറച്ച് വര്‍ഷം കഴിയുമ്പോള്‍ അവരും മാറി ചിന്തിക്കുമായിരിക്കും. അവിടെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അനുമതി കൊടുത്തിട്ട് അധികകാലമായിട്ടില്ല. അതുപോലൊരു മാറ്റം സംഭവിക്കട്ടെ എന്നും നാദിറ പറയുന്നു.


Click it and Unblock the Notifications











