കീര്‍ത്തി സുരേഷിന്‍റെ മുറൈ മാമന്‍ ഇനി മലയാളത്തില്‍! കേരളം കാത്തിരിക്കുന്ന സിനിമയിലൂടെ അരങ്ങേറ്റം!
മാതൃഭാഷയില്‍ അഭിനയിക്കാനും തിരിച്ചറിയപ്പെടാനും ആഗ്രഹിക്കാത്ത താരങ്ങള്‍ വിരളമാണ്. അന്യഭാഷയില്‍ നിന്നും മികച്ച സ്വീകാര്യതയുമായി മുന്നേറുന്നതിനിടയിലും സ്വരൂപ് കാത്തിരുന്നത് അത്തരമൊരു അവസരത്തിനായിരുന്നു. കോഴിക്കോട്ടുകാരനായ സ്വരൂപ് തമിഴിലും തെലുങ്കിലും സാന്നിധ്യം അറിയിച്ചതിന് ശേഷമാണ് മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. കേരളക്കര ഒന്നടങ്കം കാത്തിരിക്കുന്നൊരു ചിത്രത്തിലൂടെയാണ് അദ്ദേഹം തുടക്കം കുറിക്കുന്നത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്‍റെ ജീവിതകഥയുമായെത്തുന്ന സിനിമയിലൂടെയാണ് ഈ താരം മലയാളത്തിലേക്കെത്തുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാള അരങ്ങേറ്റമെന്ന മോഹം യാഥാര്‍ത്ഥ്യമാവുന്നതിന്‍റെ സന്തോഷത്തിലാണ് സ്വരൂപ്.
തെന്നിന്ത്യന്‍ സിനിമയിലെ പഴയകാല നായികയായ ഭാഗ്യലക്ഷ്മി 25 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ.
പത്മവ്യൂഹത്തിലെ അഭിമന്യു എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണവും ഡബ്ബിംഗുമൊക്കെ ഇതിനോടകം തന്നെ പൂര്‍ത്തിയായതാണ്. ഫെബ്രുവരിയില്‍ സിനിമ തിയേറ്ററുകളിലേക്കെത്തും. അഭിമന്യുവിന്‍റെ സന്തത സഹചാരിയായാണ് സ്വരൂപ് എത്തുന്നത്. ഈ സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുന്ന സ്വരൂപിന്‍റെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

കുട്ടിക്കാലം മുതലേ സിനിമാമോഹം
ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ സിനിമയോട് താല്‍പര്യമുണ്ടായിരുന്നു. 9ാമത്തെ വയസ്സ് മുതലേ അഭിനയ മോഹവും മനസ്സിലുണ്ടായിരുന്നു. അന്ന് കണ്ട സിനിമകളെല്ലാം മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. സംവിധായകരെക്കുറിച്ചും ടെക്‌നീഷ്യന്‍മാരെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ അന്നേ അറിയാമായിരുന്നു. അമ്മയുടെ കസിനായ സ്വാമിനാഥന്‍ പിള്ള എന്ന് പേരുള്ള ലിസ ബേബിയാണ് കുടുംബത്തിലെ സിനിമാക്കാരന്‍. എന്നാല്‍ 15 വയസ്സുള്ളപ്പോഴാണ് താന്‍ അദ്ദേഹത്തെ കണ്ടതെന്ന് സ്വരൂപ് പറയുന്നു.

അധ്യാപക കഥകളിലൂടെ
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന അധ്യാപക കഥകള്‍ സീരിയലില്‍ എംആര്‍ ഗോപകുമാറിന്‍റെ മകനായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. പതിമൂന്ന് എപ്പിസോഡ് ആയിരുന്നു ഉണ്ടായിരുന്നു. സിനിമയില്‍ തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പുകളുമായി നീങ്ങുന്നതിനിടയിലാണ് ബേബി അങ്കിളിനെ കണ്ടത്. സിനിമയില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഈ പ്രായത്തില്‍ സിനിമയില്‍ വന്നിട്ട് കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഠനം പൂര്‍ത്തിയാക്കി ജോലി ലഭിച്തതിന് ശേഷം സിനിമയിലേക്കെത്തുന്നതാണ് നല്ലതെന്നും അതിനോടാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയിലെ തുടക്കം പാളിപ്പോയിക്കഴിഞ്ഞാല്‍ തിരികെ ജോലിയിലേക്ക് പ്രവേശിക്കാമെന്നും ജീവിതം സേഫായിരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആലോചിച്ചപ്പോള്‍ അത് ശരിയാണെന്ന് തോന്നുകയും ചെയ്തു.

ജോലി ലഭിച്ചതിന് ശേഷം
പഠനം പൂര്‍ത്തിയാക്കി റയാന്‍ എയര്‍ എന്ന ഫ്‌ളൈറ്റില്‍ ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടയിലാണ് ഐറിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെ ചില വെബ് സീരീസിലൊക്കെ അഭിനയിച്ചിരുന്നു. ജോലിയില്‍ തന്നെ തുടരുകയാണെങ്കില്‍ സിനിമ മോഹമായി അവശേഷിക്കുമെന്ന് മനസ്സിലാക്കിയതോടെയാണ് തീരുമാനമെടുത്തത്. ഭാര്യയോടും ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അനുകൂല സമീപനമായിരുന്നു . ഇതോടെയാണ് സിനിമയിലെ അവസരങ്ങള്‍ തേടിയിറങ്ങിയത്.

ശാന്തികൃഷ്ണയുടെ സഹോദരനെ കണ്ടു
ചെന്നൈയിലെത്തിയതിന് ശേഷവും അവസരത്തിനായി ശ്രമിക്കുകയായിരുന്നു ശാന്തികൃഷ്ണയുടെ സഹോദരനായ സുരേഷ് കൃഷ്ണയെ പോയിക്കണ്ടിരുന്നു. അങ്ങനെയാണ് മഹാഭാരതത്തില്‍ ദേവേന്ദ്രനായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. കുറച്ച് മുന്‍പ് വന്നിരുന്നുവെങ്കില്‍ കൃഷ്ണന്റെ വേഷം തന്നെ നല്‍കിയേനെയെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അതിന് ശേഷവും സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

തൊടരിയിലേക്കെത്തിയത്
സീരിയലില്‍ അഭിനയിച്ചിരുന്നുവെങ്കില്‍ക്കൂടിയും അധികമാര്‍ക്കും തന്നെ അറിയില്ലായിരുന്നു. അഭിനയവുമായി മുന്നേറാമെന്ന തീരുമാനിച്ചതിനിടയിലാണ് തമിഴ് സിനിമയിലേക്ക് കാലെടുത്ത് വെക്കാന്‍ തീരുമാനിച്ചത്. പ്രഭു സോളമനെന്ന സംവിധായകനെ കണ്ട് കഴിഞ്ഞതിന് ശേഷവും അവസരം ലഭിക്കുമെന്നൊന്നും കരുതിയിരുന്നില്ല. എന്നാല്‍ അദ്ദേഹം വിളിച്ച് കോസ്റ്റ്യൂമിനെക്കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് അവസരം കിട്ടിയെന്നുറപ്പിച്ചത്.

കീര്‍ത്തി സുരേഷും ധനുഷും
ധനുഷും കീര്‍ത്തി സുരേഷുമായിരുന്നു ചിത്രത്തിലെ നായികാനായകന്‍മാര്‍. കീര്‍ത്തി സുരേഷിന്റെ മാമനായാണ് അഭിനയിച്ചത്. കീര്‍ത്തി സുരേഷിനെ അടിക്കുന്നൊരു രംഗമുണ്ടായിരുന്നു അതില്‍. നാലാമത്തെ തവണയാണ് ആ രംഗത്തിന് സംവിധായകന്‍ ഓക്കേ പറഞ്ഞത്. സംവിധായകന് അതിഷ്ടപ്പെട്ടുവെങ്കിലും കീര്‍ത്തിക്ക് നന്നായി വേദനിച്ചിരുന്നു. സാരമില്ലെന്ന് പറയുകയായിരുന്നു അവരെന്നും സ്വരൂപ് ഓര്‍ത്തെടുക്കുന്നു.

കാത്തിരിപ്പിനൊടുവില്‍ മലയാളത്തിലേക്ക്
മഹാരാജാസ് കോളേജിൽ അക്രമികളാൽ കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ ജീവിതകഥ സിനിമയാവുകയാണെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കോഴിക്കോടും കൊച്ചിയിലുമൊക്കെയായി സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ആര്‍എംസിസി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽദത്താണ് പദ്മവ്യൂഹത്തിലെ അഭിമന്യു നിര്‍മ്മിക്കുന്നത്.
നവാഗതനായ വിനീഷ് ആരാധ്യയാണ് സംവിധാനം ചെയ്തത്. പുതുമുഖമായ ആകാശാണ് അഭിമന്യുവായി വേഷമിടുന്നത്. ഇന്ദ്രൻസും ശൈലജയുമാണ് അഭിമന്യുവിന്റെ മാതാപിതാക്കളായി അഭിനയിച്ചത്.


Click it and Unblock the Notifications