പത്മരാജന്‍: ജനുവരിയുടെ നഷ്ടം
പത്മരാജന്‍: ജനുവരിയുടെ നഷ്ടം
മൗലികതയുടെ കാന്തസ്പര്‍ശമേറ്റ ഒരു കൂട്ടം ചിത്രങ്ങള്‍ മലയാളിക്ക് നല്‍കി കടന്നുപോയ പത്മരാജന്‍ മരിച്ചിട്ട് 2001 ജനുവരി 23ന് 10 വര്‍ഷം തികയുന്നു. പുതുമയും ജീവിതഗന്ധവുമില്ലാത്ത സിനിമകള്‍ അരങ്ങുവാഴുന്ന സമകാലീന മലയാള സിനിമയുടെ പശ്ചാത്തലത്തില്‍ ആ മൗലികപ്രതിഭയെ കുറിച്ചുള്ള ഓര്‍മകള്‍ മികച്ച സിനിമയുടെ വസന്തകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാവുന്നു.
മലയാള സിനിമാ ചരിത്രത്തില്‍ പത്മരാജന് തന്റേതു മാത്രമായ ഒരിടമുണ്ട്. സമാനതകളില്ലാത്ത നീണ്ട ചലച്ചിത്രജീവിതത്തിനിടയില്‍ മലയാളി സിനിമാ പ്രേക്ഷകനെ പത്മരാജന്‍ കൂട്ടിക്കൊണ്ടുപോയത് സെല്ലുലോയ്ഡില്‍ മുമ്പെങ്ങും അവന്‍ കണ്ടിട്ടില്ലാത്തെ ജീവിതപരിസരങ്ങളിലേക്കാണ്, കഥാപാത്രങ്ങളിലേക്കാണ്.
പ്രേക്ഷകനുമായുള്ള സംവേദനപ്രശ്നങ്ങള്‍ മൂലം ഒരു ന്യൂനപക്ഷം മാത്രം കാഴ്ചക്കാരായുണ്ടായിരുന്ന സമാന്തരസിനിമയ്ക്കും അതിഭാവുകത്വത്തിന്റെയും ക്ലീഷേകളുടെയും കച്ചവടസിനിമാ ലോകത്തിനും ഇടക്കാണ് പത്മരാജന്റെ സിനിമകളുടെ സ്ഥാനം. എല്ലാ തരം പ്രേക്ഷകനെയും ആകര്‍ഷിക്കുന്ന ചില സവിശേഷതകള്‍ക്കൊപ്പം കലാപരമായ ഉന്നതികളെ തൊടാനും ആ ചിത്രങ്ങള്‍ക്ക് സാധിച്ചു. ബോക്സ്ഓഫീസില്‍ ഹിറ്റ് ആയി ഓടിയ തൂവാനത്തുമ്പികള്‍ ചെയ്ത പത്മരാജന്‍ തന്നെയാണ് അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ഒരിടത്തൊരു ഫയല്‍വാനും പെരുവഴിയമ്പലവും പോലുള്ള സിനിമകള്‍ സൃഷ്ടിച്ചത്.
കാഴ്ചകളുടെ വിശേഷങ്ങളായിരുന്നു പത്മരാജന്റെ ഓരോ ചിത്രവും. അത് പ്രേക്ഷകനെ പുതിയ കാണാപ്പുറങ്ങളിലേക്ക് നയിച്ചു. വ്യത്യസ്ത പ്രാദേശികഭാഷകളും വ്യത്യസ്ത ജീവിതപരിസരങ്ങളും അവയില്‍ നിറഞ്ഞുനിന്നു. ഒരു വലിയ കലാകാരന് മാത്രം സാധിക്കുന്ന ഗംഭീരമായ പ്രമേയവൈവിധ്യം നിലനിര്‍ത്താന്‍ പത്മരാജന് സാധിച്ചു. ലോകത്തിലെ വന്‍ചലച്ചിത്രകാരന്മാര്‍ക്ക് പോലും ഒഴിവാക്കാന്‍ കഴിയാതിരുന്ന ആത്മാനുകരണം പത്മരാജനില്‍ ഒരിക്കലും കടന്നുവന്നില്ല എന്നതാണ് ഒരു പക്ഷേ ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത.


Click it and Unblock the Notifications