ചിരിപ്പിക്കാന്‍ ഇനി ഹനീഫിക്കയില്ല

ഒരു നടന്റെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാതെ ചലച്ചിത്രലോകത്തിന്റെ വിശാലമായ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയായിരുന്നു സലിം അഹമ്മദ് ഘോഷ് എന്ന കൊച്ചിന്‍ ഹനീഫ. 1951 ഏപ്രില്‍ 22 ന് കൊച്ചിയിലാണ് കൊച്ചിന്‍ ഹനീഫയുടെ ജനനം. അഭിനയം, കഥ, തിരക്കഥ, സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ തന്റെ പ്രതിഭ തെളിയിച്ച ഹനീഫ മിമിക്രി രംഗത്ത് നിന്നാണ് വെള്ളിത്തിരയിലേക്കെത്തുന്നത്.
അതിന് മുമ്പെ ക്യാമ്പസ് നാടകവേദികളിലൂടെ തിളങ്ങിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മിമിക്രിയ്ക്ക് പുറമെ മോണോ ആക്ടിലും തിളങ്ങിയതോടെ അദ്ദേഹേ ഏറെ ശ്രദ്ധിയക്കപ്പെട്ടു. ഹനീഫയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട് പഠനകാലത്തെ അദ്ദേഹത്തിന്റെ ആരാധകനായി മാറിയ ഒരാളായിരുന്നു താനെന്ന് നടന്‍ മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞത് അക്കാലത്തെ ഹനീഫയുടെ താരത്തിളക്കത്തെയാണ് സൂചിപ്പിയ്ക്കുന്നത്.
മലയാള സിനിമയിലെ ഒരു പിടി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ കൊച്ചിന്‍ കലാഭവനിലൂടെ തന്നെയായിരുന്നു ഹനീഫയും തന്റെ കരിയറിന് തുടക്കമിട്ടത്. ശബ്ദാനുകരണത്തിന്റെ മായാലോകത്തിലേക്ക് ചുവട് വെയ്ക്കുമ്പോള്‍ ഹനീഫയ്‌ക്കൊപ്പം ഇന്നത്തെ പ്രശസ്ത താരങ്ങളായ കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രശസ്ത താരങ്ങളും കലാഭവനിലുണ്ടായിരുന്നു. മലയാള സിനിമയിലെ അനശ്വര നടന്‍ സത്യന്റെ അനുകരണമായിരുന്നു ഹനീഫയുടെ പ്രധാന ഐറ്റം. സത്യനും മധുവുമായി ഹനീഫ സ്റ്റേജിലെത്തിയപ്പോഴെല്ലാം കാണികള്‍ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്. കലാഭവന്റെ ഗ്ലാമറുമായി സിനിമാലോകത്ത് എത്തിപ്പെട്ടവര്‍ പേരിനൊപ്പം കലാഭവന്‍ എന്ന് ചേര്‍ത്തപ്പോള്‍ ഹനീഫ കടമെടുത്തത് കൊച്ചിന്‍ എന്ന സ്ഥലപ്പേരായിരുന്നു.
1979ല്‍ നവോദയ അപ്പച്ചന്‍ ഒരുക്കിയ മാമാങ്കത്തിലെ തീരെ ചെറിയൊരു വേഷത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തുന്നത്. അക്കാലത്തെ ടിപ്പിക്കല്‍ വില്ലന്‍ വേഷങ്ങളായിരുന്നു ഹനീഫയെ കാത്തിരുന്നത്. സ്യൂട്ടും കോട്ടുമിട്ട് ടിപ് േടാപ്പില്‍ ബലാത്സംഗവും കള്ളക്കടത്തും കൊള്ളയും ചെയ്യുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ ഹനീഫയെ തേടിയെത്തി. ഹനീഫയിലെ നടന് പകരം അദ്ദേഹത്തിന്റെ രൂപഭാവങ്ങള്‍ക്കിണങ്ങുന്ന കഥാപാത്രങ്ങളെയാണ് സിനിമാലോകം അദ്ദേഹത്തിന് മിക്കപ്പോഴും നല്‍കിയത്.
ലോഹിതദാസിന്റെ ശക്തമായ തിരക്കഥയില്‍ സിബിമലയില്‍ ഒരുക്കിയ കിരീടം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവ് തന്നെയായി. കിരീടത്തിലെ ഹൈദ്രോസ് എന്ന കഥാപാത്രം അന്നുവരെ അദ്ദേഹത്തിന് മേല്‍ അടിച്ചേല്‍പ്പിയ്ക്കപ്പെട്ടിരുന്ന വില്ലന്‍ പരിവേഷത്തെ തൂത്തെറിഞ്ഞു. വലിയ തടിയും ഘനഗംഭീര ശബ്ദവും ഉണ്ടെങ്കിലും ഉള്ളില്‍ നിഷ്‌കളങ്കതയും അല്ലെങ്കില്‍ മണ്ടത്തരങ്ങളും ഒളിപ്പിച്ചവയായിരുന്നു പിന്നീടുള്ള ഹനീഫ കഥാപാത്രങ്ങളുടെ മുഖമുദ്ര. വാണിജ്യസിനിമയ്ക്ക് എപ്പോഴും ഹനീഫയുടെ അത്തരം കഥാപാത്രങ്ങളോടായിരുന്നു താത്പര്യവും. സിനിമയില്‍ തന്റെ പ്രധാന്യമെന്തെന്ന് തിരിച്ചറിഞ്ഞ് അതിനോട് ഇണങ്ങിച്ചേരാനും അദ്ദേഹം തയ്യാറായി. മലയാളത്തില്‍ മൂന്നുറിനടുത്തും തമിഴില്‍ എണ്‍പതിനടുത്തും സിനിമകളിലും അഭിനയിച്ച ഹനീഫ ചില തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications