ഖസാക്കിന്റെ പണിപ്പുരയില്‍ ശ്യാമപ്രസാദ്

By Staff

ഖസാക്കിന്റെ പണിപ്പുരയില്‍ ശ്യാമപ്രസാദ്
ജൂണ്‍ 06, 2003

ശ്യാമപ്രസാദ് ഇപ്പോള്‍ ധ്യാനത്തിലാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന ആധുനിക സാഹിത്യത്തിലെ ഇതിഹാസമായ സൃഷ്ടിയിന്മേല്‍ കൈവയ്ക്കുന്നതിന്റെ ചുമതലാഭാരം ശ്യാമിനെ അലട്ടുന്നുണ്ട്.

എങ്കിലും അദ്ദേഹത്തിന്റെ മനസ്സില്‍ ഖസാക്കിന്റെ ഇതിസാഹം സിനിമയായി രൂപാന്തരപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. അതേ സമയം നോവലിനപ്പുറം സിനിമയുടേതായ സ്വാതന്ത്യ്രം എടുക്കാനുള്ള ദൃഡനിശ്ചയവും ശ്യാമിന്റെ മനസ്സിലുണ്ട്. സിനിമയെടുക്കുമ്പോള്‍ നോവല്‍ രചയിതാവിനോട് ഞാന്‍ കൂറുപുലര്‍ത്തിയെന്നിരിക്കില്ല. കാരണം എന്റെ സിനിമ നോവലിന്റെ ചിത്രീകരണമല്ല- ശ്യാമപ്രസാദ് പറയുന്നു.

1969ല്‍ രചിച്ച ഈ നോവല്‍ മലയാള സാഹിത്യത്തിന് കഥ പറയാന്‍ ഒരു പുതിയ ഭാഷ സമ്മാനിയ്ക്കുകയായിരുന്നു. ഈ രചനയോടെ ഒ.വി. വിജയന്‍ മലയാള സാഹിത്യത്തിന് ഒരു മാന്ത്രികഭാഷ നല്കിയ ഇതിഹാസനോവല്‍ രചയിതാവായി വാഴ്ത്തപ്പെടുകയും ചെയ്തു. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ശ്യാമപ്രസാദ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ തിരക്കഥാ രചനയിലായിരുന്നു. ഇപ്പോള്‍ തിരക്കഥാ രചന പൂര്‍ത്തിയായിക്കഴിഞ്ഞു. ഷൂട്ടിംഗ് സപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ ആരംഭിയ്ക്കും. 2003 അവസാനത്തോടെ ഖസാക്കിന്റെ ഇതിഹാസം സിനിമയായി തീയറ്റിലെത്തും.

വിജയന്റെ നോവലിന് ആധാരമായ പാലക്കാട് ജില്ലയിലെ തസറാക്ക് എന്ന ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ഒ.വി. വിജയനും എന്റെ സിനിമയെ കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്.- ശ്യാമപ്രസാദിനും തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് ആവേശമേറെ.

മാത്രമല്ല, നോവല്‍ വായിച്ചവരെയല്ല, വായിക്കാത്തവരെയാണ് തന്റെ സിനിമ കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും ശ്യാമപ്രസാദ് പറയുന്നു. നോവല്‍ വായിച്ചവര്‍ക്ക് ഒരു സിനിമയുടെ ആവശ്യമില്ല. സിനിമയിലൂടെ വായനക്കാരുടെ ഭാവനയെ തൃപ്തിപ്പെടുത്താനുമാവില്ല.- ശ്യാം പറഞ്ഞു.

സിനിമയിലും നോവലിലേതുപോലെ പാലക്കാട് ജില്ലയിലെ ഈഴവരുടെ നാട്ടുഭാഷയാണ് ഉപയോഗിക്കുക. ഉപകരണ സംഗീതം കഴിയുന്നതും ഒഴിവാക്കി പ്രകൃതിയുടെ ശബ്ദങ്ങള്‍ക്കായിരിക്കും മുന്‍ഗണന.

നോവലിലെ കഥാനായകനായ രവി വിദ്യാസമ്പന്നനാണ്. ഇദ്ദേഹം കുഗ്രാമമായ ഖസാക്ക് എന്ന ഗ്രാമത്തിലെ ഒരു ഏകാധ്യാപക പ്രൈമറി വിദ്യാലത്തില്‍ അധ്യാപകനായി എത്തുകയാണ്. രവിയുടെ ആധുനിക വിദ്യാഭ്യാസം ഒന്നുമല്ലെന്ന് ആ ഗ്രാമത്തില്‍ നിന്ന് രവി തിരിച്ചറിയുകയാണ്.

സിനിമയിലേക്ക് ഒരു കൂട്ടം പുതുമുഖങ്ങളെയാണ് ശ്യാമപ്രസാദ് തേടുന്നത്. ഒരു ഇതിഹാസനോവല്‍ സിനിമയാക്കുമ്പോള്‍ തെല്ലും ഭയമില്ലെന്ന് ശ്യാമപ്രസാദ് പറയുന്നു. വിവാദങ്ങളെ ഞാന്‍ ഭയപ്പെടുന്നില്ല. കാരണം ഞാന്‍ വിമര്‍ശകര്‍ക്ക് വേണ്ടിയല്ല സിനിമയെടുക്കുന്നത്. - ശ്യാമപ്രസാദ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X