twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകര്‍ തമിഴിലേക്ക് നോക്കുന്നു

    By Staff
    |

    സംവിധായകര്‍ തമിഴിലേക്ക് നോക്കുന്നു
    സപ്തംബര്‍ 26, 2002

    മലയാളത്തില്‍ ചിത്രങ്ങള്‍ കുറയുന്നു, ഇറങ്ങുന്ന ചിത്രങ്ങള്‍ തന്നെ ഓടുന്നില്ല തുടങ്ങിയ മുറവിളിയ്ക്കിടയിലും മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്ക് തിരക്കൊഴിയുന്നില്ല. തമിഴിലെയും തെലുങ്കിലെയും നിര്‍മാതാക്കള്‍ അവരെ തേടിയെത്തുന്നു. ഒരു മലയാള ചിത്രം ചെയ്യുന്നതിനേക്കാള്‍ ഒരു തമിഴ് ചിത്രം ചെയ്യുന്നതിന് അവര്‍ താത്പര്യവും ശുഷ്കാന്തിയും കാണിക്കുകയും ചെയ്യുന്നു.

    മലയാളത്തില്‍ വിജയിക്കുന്ന സിനിമകളൊക്കെ തമിഴില്‍ റീമേക്ക് ചെയ്യുന്നത് ഒരു ട്രെന്റായിട്ടുണ്ട്. സിദ്ദിക്ക്, വിനയന്‍, ഷാജി കൈലാസ്, താഹ, റാമി മെക്കാര്‍ട്ടിന്‍ എന്നീ സംവിധായകരെല്ലാം തങ്ങളുടെ വിജയിച്ച ചിത്രങ്ങള്‍ക്ക് കഥയില്‍ അല്പസ്വല്പം ട്വിസ്റുകളോടെ തമിഴ് ഭാഷ്യം ഒരുക്കി. സിദ്ദിക്കിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഫ്രന്റ്സ് തമിഴില്‍ അതേ പേരില്‍ തന്നെ റീമേക്ക് ചെയ്തു. വിനയന്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തമിഴില്‍ കാശിയാക്കി. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്‍മാനവതില്‍ എന്ന പേരിലൊരുക്കി. താഹ ഈ പറക്കും തളിക സുന്ദരാട്രാവല്‍സ് എന്ന പേരിലും തെങ്കാശിപ്പട്ടണം അതേ പേരിലും തമിഴില്‍ പുനര്‍നിര്‍മിച്ചു.

    സൂപ്പര്‍ ഹിറ്റായ മീശ മാധവന്‍ തമിഴിലൊരുക്കുകയാണ് ലാല്‍ ജോസ്. വിക്രമാണ് ഇതില്‍ നായകനാവുന്നത്. രഞ്ജിത്തിന്റെ നന്ദനം മലയാളത്തില്‍ റിലീസ് ചെയ്തില്ലെങ്കിലും തമിഴില്‍ റീമേക്ക് ചെയ്യുന്നതിന് കരാറായി കഴിഞ്ഞു.

    ഹിറ്റ് ചിത്രങ്ങള്‍ പിറക്കുന്നതോടെ ചെന്നൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും നിര്‍മാതാക്കള്‍ സംവിധായകരെ തേടി കേരളത്തിലെത്തുന്നത് ഒരു പതിവായിട്ടുണ്ട്. മലയാളത്തിലുണ്ടാവുന്ന ഹിറ്റുകള്‍ തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യുന്നതില്‍ നിര്‍മാതാക്കള്‍ അതീവ താത്പര്യമാണ് കാണിക്കുന്നത്.

    മലയാള സംവിധായകര്‍ തമിഴ്, തെലുങ്ക് സംവിധായകരെ അപേക്ഷിച്ച് കുറഞ്ഞ പ്രതിഫലമേ വാങ്ങുന്നുള്ളൂവെന്നതാണ് അന്യഭാഷാ നിര്‍മാതാക്കളെ കേരളത്തിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നത്. മലയാള സംവിധായകരാവുമ്പോള്‍ ചിത്രത്തിന്റെ നിര്‍മാണ ചെലവും വളരെ കുറയും. തമിഴിലെ ചില സംവിധായകരെ പോലെ ഒരു ഗാനരംഗത്തിന് മാത്രം വിദേശത്തെ ചിത്രീകരണവും മറ്റുമായി ഒരു കോടിയോളം രൂപ പൊടിക്കാനുളള സാഹസം എന്തായാലും മലയാള സംവിധായകര്‍ കാട്ടില്ലെന്ന് അവര്‍ക്കറിയാം.

    ഷാജി കൈലാസും ലാല്‍ ജോസും വിനയനും അടുത്ത ചിത്രം തമിഴില്‍ ചെയ്യുന്നതിന്റെ തിരക്കിലാണ്. സംവിധായകര്‍ മാത്രമല്ല നടന്മാര്‍ക്കും തമിഴിലേക്ക് ചായുന്നതാണ് ഭേദം എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയ്ക്ക് ഇപ്പോള്‍ മലയാള ചിത്രങ്ങളേക്കാള്‍ കൂടുതല്‍ ലഭിക്കുന്നത് തമിഴ് ചിത്രമാണ്. ജൂനിയര്‍ സീനിയര്‍, കാര്‍മേഘം എന്നീ രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ ഈയിടെയാണ് തമിഴിലിറങ്ങിയത്. മൂന്ന് ചിത്രങ്ങള്‍ക്ക് കരാറായി. മലയാളത്തില്‍ മമ്മൂട്ടിയുടെ ഒരു ചിത്രം മാത്രമാണ് അടുത്തിടെയിറങ്ങിയത്. മലയാളത്തില്‍ കരാറായ ഒരു ചിത്രം മാത്രമേ മമ്മൂട്ടിക്കുള്ളൂ- സിദ്ദിക്കിന്റെ ക്രോണിക് ബാച്ചിലര്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X