മുന്നോട്ടുള്ള ചുവടുകളുമായി 2003

By Staff

മുന്നോട്ടുള്ള ചുവടുകളുമായി 2003

എണ്ണത്തില്‍ കുറവെങ്കിലും ഗുണം മെച്ചപ്പെടുത്താനായി. അതാണ് മലയാള സിനിമയുടെ 2003ല്‍ നേട്ടം. ഷക്കീല തരംഗത്തിന്റെ ചുവടുപിടിച്ച് ഒരുക്കിയ ചിത്രങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അമ്പതോളം ചിത്രങ്ങള്‍ മാത്രമേ തിയേറ്ററുകളിലെത്തിയുളളൂവെങ്കിലും അവയില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ഒരു പിടി ചിത്രങ്ങളുണ്ടായി.

അക്കൂട്ടത്തില്‍ നാല് സൂപ്പര്‍ഹിറ്റുകളും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലെ മലയാള സിനിമയുടെ നില പരിശോധിക്കുമ്പോള്‍ ഇത്രയും സൂപ്പര്‍ഹിറ്റുകള്‍ തീര്‍ക്കാന്‍ കഴിഞ്ഞ വര്‍ഷമെന്ന നിലയില്‍ 2003 നേട്ടങ്ങളുടെ വര്‍ഷമായി വേറിട്ടുനില്‍ക്കുന്നു.

2002ലെ ക്രിസ്മസ് ചിത്രങ്ങളായ നന്ദനം, യാത്രയ്ക്കാരുടെ ശ്രദ്ധയ്ക്ക്, നമ്മള്‍ എന്നിവ നേടിയ വിജയത്തോടെയാണ് 2003 തുടങ്ങിയത്. വിജയം ആവര്‍ത്തിക്കാന്‍ മികച്ച കഥയും തിരക്കഥയുമായി ഏതാനും ചിത്രങ്ങള്‍ കൂടി പിന്നാലെയെത്തി.

സൂപ്പര്‍ഹിറ്റുകള്‍

മമ്മൂട്ടിയുടെ ക്രോണിക് ബാച്ച്ലര്‍, മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍, ദിലീപിന്റെ സിഐഡി മൂസ, കമല്‍ സംവിധാനം ചെയ്ത സ്വപ്നക്കൂട് എന്നിവയാണ് 2003ലെ സൂപ്പര്‍ഹിറ്റുകള്‍. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും സൂപ്പര്‍താരത്തോളം വളര്‍ന്നുകഴിഞ്ഞ ദിലീപിനും സൂപ്പര്‍ഹിറ്റ് ഉണ്ടെന്നത് ഈ വര്‍ഷത്തിന്റെ പ്രത്യേകതയാണ്.

നാല് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിദ്ദിക്ക് സംവിധാനം ചെയ്ത ക്രോണിക് ബാച്ച്ലര്‍ ആണ് 2003ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ്. ഈ വിഷുചിത്രം മമ്മൂട്ടിയുടെ താരഇമേജിന് ഏറെ ഗുണം ചെയ്തു. തിയേറ്ററില്‍ ചിരിയുടെ അലമാലകളുയര്‍ത്താന്‍ സിദ്ദിക്കിന് വീണ്ടും കഴിഞ്ഞതാണ് ക്രോണിക് ബാച്ച്ലറിനെ വന്‍വിജയമാക്കിയത്.

ഹാസ്യചിത്രീകരണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയ സിഐഡി മൂസ മീശ മാധവന് ശേഷമുണ്ടായ ദിലീപിന്റെ സൂപ്പര്‍ഹിറ്റാണ്. ജോണി ആന്റണി എന്ന നവാഗതസംവിധായകനാണ് ഈ ചിത്രം ഒരുക്കിയത്.

രണ്ടാം നിര സംവിധായകനായിരുന്ന വി. എം. വിനു മോഹന്‍ലാലിനെ കുടുംബപ്രേക്ഷകരുടെ പ്രിയതാരമെന്ന നിലയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു ബാലേട്ടനിലൂടെ. ബാലേട്ടന്‍ നേടിയ വന്‍വിജയം സാധാരണ കുടുംബ പ്രമേയങ്ങള്‍ ആസ്പദമാക്കി ചിത്രമൊരുക്കാന്‍ സംവിധായകര്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്തു.

ഓണത്തിന് ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായത്- ബാലേട്ടനും സ്വപ്നക്കൂടും.

സ്വപ്നക്കൂടിന്റെ വിജയം

കമല്‍ സംവിധാനം ചെയ്ത സ്വപ്നക്കൂടിന്റെ വിജയം മലയാളത്തിലെ യുവനായക തരംഗത്തിന്റെ വിജയം കൂടിയായിരുന്നു. യുവാക്കളുടെ പ്രണയത്തിന്റെയും സ്വപ്നങ്ങളുടെയും കഥ പറയുന്ന സ്വപ്നക്കൂട് ഇത്തരം പ്രമേയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രങ്ങളുടെ നീണ്ട നിരയ്ക്കാണ് തുടക്കമിട്ടത്.

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും മീരാജാസ്മിനും ജയസൂര്യയും ഭാവനയുമൊക്കെ യുവപ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറുന്നതാണ് സ്വപ്നക്കൂടിലൂടെ കണ്ടത്. നല്ല ചിത്രമെന്ന അഭിപ്രായം റിലീസ് ചെയ്തയുടനെ നേടാനായില്ലെങ്കിലും പിന്നീട് ചിത്രമോടുന്ന തിയേറ്ററുകളില്‍ പ്രേക്ഷകര്‍ നിറഞ്ഞു.

കസ്തൂരിമാനും തിളക്കവും

ലോഹിതദാസിന്റെ കസ്തൂരിമാന്‍ ജീവിതഗന്ധിയായ കഥ പറയുന്നുവെന്നതു കൊണ്ടു മാത്രമാണ് വിജയമായത്. കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും അഭിനയിച്ച ഈ ചിത്രത്തിന്റെ പ്രമേയം ജീവിതസ്പര്‍ശമുള്ളതായിരുന്നു. ലോഹി ചിത്രത്തില്‍ കാണുന്ന ബന്ധങ്ങളുടെ ഊഷ്മളതയും ജീവിത സംഘര്‍ഷങ്ങളും നിറഞ്ഞ പ്രമേയമായിരുന്നു കസ്തൂരിമാനിന്റേത്.

ഒരു ഇടവേളയ്ക്ക് ശേഷം ജയരാജിന് മുഖ്യധാരാ സിനിമയിലേക്കുള്ള തിരിച്ചുവരവ് തിളക്കത്തിലൂടെ വിജയകരമാക്കാന്‍ കഴിഞ്ഞു. റാഫി മെക്കാര്‍ട്ടിന്റെ രചനയെ ആസ്പദമാക്കി ജയരാജ് ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ചു. ദിലീപ് നായകനായ ചിത്രത്തെ വിജയമാക്കിയത് ചിരിയുണര്‍ത്തുന്ന രംഗങ്ങളൊരുക്കാന്‍ സംവിധായകന് കഴിഞ്ഞുവെന്നതാണ്.

മികച്ച ചിത്രങ്ങള്‍

വിജയങ്ങളുടെ വര്‍ഷാന്ത്യ കണക്കിനിടയില്‍ മലയാള സിനിമയുടെ ദേശീയതലത്തിലെ പ്രൗഢി നിലനിര്‍ത്തുന്ന ചിത്രങ്ങള്‍ 2003ലും ഉണ്ടായി. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത്, ടി. വി. ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്നീ ചിത്രങ്ങള്‍ കലാമേന്മയാല്‍ വേറിട്ടുനിന്നു.

ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത് കേരളത്തിലെ തിയേറ്ററുകളിലെത്തിയത്. ഒരു ആരാച്ചാരുടെ മാനസിക സംഘര്‍ഷങ്ങളാണ് നിഴല്‍ക്കുത്തില്‍ അടൂര്‍ പ്രമേയമാക്കിയത്.

ടി. വി. ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം മാധ്യമങ്ങളുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ ചിത്രമാണ്. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ജീവിതത്തിലെ ദുരനുഭവങ്ങളെ ചന്ദ്രന്‍ തന്റേതായ രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ അത് സിനിമയിലൂടെ നടത്തുന്ന സാമൂഹികവിമര്‍ശനം കൂടിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X