സിനിമ സമരക്കാര്‍ തിരിച്ചറിയാതെ പോകുന്നത്

അടിസ്ഥാന വര്‍ഗ്ഗതൊഴിലാളികളുടെ രാത്രികാല ബാറ്റയ്ക്ക് നല്‍കുന്ന തുച്ഛമായ തുകയാണ് നിര്‍മ്മാതാക്കളെ പ്രതിസന്ധിയാലാക്കുന്നതെന്നവാദം മലര്‍ന്നുകിടന്നു തുപ്പുന്നതിന് സമമാണ്. നിര്‍മ്മാണ ചിലവ് കൂടിവരുമ്പോഴും, മള്‍ട്ടിസ്‌റാര്‍ ചിത്രങ്ങള്‍ ചെയ്തും, പാട്ടുകള്‍ വിദേശത്തു ചിത്രീകരിച്ചും, വമ്പന്‍ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ചെയ്തും പൊട്ട സിനിമകളുണ്ടാക്കുന്നതിന് യാതൊരു കുറവും വരുന്നില്ല.
കോടികള്‍ ചിലവിട്ട് ചെയ്യുന്ന സിനിമകള്‍ ഒന്നൊന്നായ് പ്രേക്ഷകര്‍ തള്ളിക്കളയുമ്പോഴും പാഠം പഠിക്കാത്തവര്‍ ഏതുകാലത്തിന്റെ കൂട്ടിരിപ്പുകാരാണ്. നിലനില്പിനായ് പൊരുതുന്ന മലയാളസിനിമ വ്യവസായം തങ്ങളുടെ പരിമിതമായ ബഡ്ജറ്റിലൊതുങ്ങിനിന്നുകൊണ്ട് ഏറ്റവും അനുയോജ്യമായ പ്രമേയങ്ങള്‍ കണ്ടെത്തി സിനിമ ചെയ്യാന്‍ ആത്മാര്‍ത്ഥമായ് ശ്രമിക്കുന്നകാലത്തെ ഇനി രക്ഷയുള്ളു.
നിര്‍മ്മാതാക്കളുടേയും സാങ്കേതിക വിദഗ്ദരുടേയും അഭിനേതാക്കളുടേയും തിയറ്ററുകാരുടേയും കൂട്ടായ സഹകരണത്തോടെ മാത്രം സാദ്ധ്യമാകുന്ന കാര്യമാണിത്. ഇനിയും കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ പ്രേക്ഷകര്‍ മലയാളസിനിമയ്ക്ക് അന്യരാകും. നാള്‍ക്കുനാള്‍ തിയറ്ററുകള്‍ ഇല്ലാതായികൊണ്ടിരിക്കയും അന്യഭാഷാചിത്രങ്ങള്‍ വിപണികീഴടക്കുകയും ചെയ്യുമ്പോള്‍ മൊത്തം ഇന്‍ഡസ്ട്രിയുടെ ഗുണത്തിനുള്ള കാര്യങ്ങള്‍ ചെയ്യേണ്ട സമയത്താണ് ഈ സമരമെന്ന് ഓര്‍ക്കണം.
എല്ലാക്കാലത്തും മെച്ചം കിട്ടികൊണ്ടിരിക്കുന്ന ഒരു ചെറിയ ഗ്രൂപ്പാണ് ഇപ്പോള്‍ സമ്മര്‍ദ്ദതന്ത്രം പുറത്തെടുത്തിരിക്കുന്നത്. വമ്പന്‍ ബഡ്ജറ്റ് സിനിമകള്‍ റിലീസിംഗ് കാത്ത് ക്യൂവിലാണ്. മോഹന്‍ലാല്‍ ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും, കാസനോവ, മമ്മൂട്ടി ചിത്രങ്ങളായ വെനീസിലെ വ്യാപാരി, കിംങ് ആന്റ് കമ്മീഷണര്‍, ജയറാമിന്റെ നായിക, സ്വപ്ന സഞ്ചാരി, ദിലീപിന്റെ മ്‌സ്‌റര്‍ മരുമകന്‍, സ്പാനിഷ് മസാല തുടങ്ങി ഒന്നിനൊന്ന് മെച്ചമാവാനിടയുള്ള ഈ ചിത്രങ്ങളൊക്കെ രണ്ടായിരത്തിപതിനൊന്നിലെ ശേഷിക്കുന്ന കാലത്തിനുള്ളില്‍ പ്രേക്ഷകരെ കാത്തിരിക്കയാണ്.
കോടികളുടെ നഷ്ടം വരുത്തിവെക്കാനുള്ള സമരങ്ങളുടെ ഭാഗമായി സര്‍ക്കാരിനും നല്ല നഷ്ടം വരും എന്നോര്‍ക്കണം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് അനുബന്ധസംഘടനകളുമായ് ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ആദ്യ പേജില്‍


Click it and Unblock the Notifications