പിസി ജോർജിനെതിരെ നിയമനടപടി വേണം!! ഇത് സ്ഥിരം രീതി തന്നെ, പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യൂസിസി
ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിഷേപിച്ച് പൂഞ്ഞാർ എംഎൽഎ പിസി ജോർജ് രംഗത്തെത്തിയത് പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയം ജലന്ധർ ബിഷപ്പിനെതിരെയുളള കന്യാസ്ത്രീയുടെ ലൈംഗികാരോപണമാണ്. കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി സാമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർ രംഗത്തെത്തിയിട്ടുണ്ട്.. എല്ലാവരും ഒരുമിച്ച് ഒരോ മനസ്സോടെ വിഷയത്തെ നേരിടുന്ന കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിഷേപിച്ച് പൂഞ്ഞാർ എംഎൽഎ പിസി ജോർജ് രംഗത്തെത്തിയത് പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു. ഇത് ദേശീയ മാധ്യമങ്ങളിൽ വരെ വലിയ ചർച്ചയായിരുന്നു. പിസിയുടെ പ്രസ്താവനയ്ക്കെതിരെ ബോളിവുഡ് നടിമാർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഡബ്ല്യൂസിസിയും രംഗത്തെത്തിയിട്ടുണ്ട്.ഡബ്യൂസിസി അംഗങ്ങൾ സമരപ്പന്തലിൽ എത്തിയാണ് തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുള്ളത്.

പിസി ജോർജിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന
പിസി ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്ന് ഡബ്യൂസിസി.ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടികൾ എടുക്കണമെന്നും ഡബ്യൂസിസി ആവശ്യപ്പെടുന്നുണ്ട്. നടി റിമ കല്ലിങ്കലും ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവും സമരപ്പന്തലിൽ എത്തി പിന്തുണ അറിയിച്ചുട്ടുണ്ട്.

തങ്ങളും ഒപ്പമുണ്ട്
കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ട് വയ്ക്കുന്ന ചരിത്ര പ്രധാനമായ ഈ സമരത്തിൽ തങ്ങളും ഒപ്പമുണ്ടെന്ന് റിമ പറഞ്ഞു. ഈ സമരത്തിൽ തങ്ങളും പങ്കുചേരുന്നുണ്ട്. ഇപ്പോൾ സ്ത്രീകളുടെ തുറന്ന് പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാൻ ഒരു ശക്തിയ്ക്കും ആകില്ലെന്നു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് റിമ പറഞ്ഞു.

പേരാടുന്ന സ്ത്രീകൾക്കൊപ്പം
കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡബ്യൂസിസിയും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് സംഘടന പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.നമ്മുടെ സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങൾക്കെതിരെയും , അനീതികൾക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീകളുടെ കൂടെയാണ് ഞങ്ങൾ. അധികാരവും പദവി ഒരിക്കലും നിസ്സഹായവരെ ചൂഷണത്തിന് ഇരയാക്കാൻ ഉപയോഗിക്കേണ്ട് ഉപാധികളല്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു.സർക്കാരും വനിതാ കമ്മീഷനും നീതിക്കു വേണ്ടി പോരാടാനും ശബ്ദം ഉയർത്താനും ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചു നിൽക്കണമെന്നും ഞങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

നിയമനടപടി സ്വീകരിക്കണം
പിസി ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അവലപിക്കുന്നുവെന്നും. ഇരയോട് അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമായി തന്നെ ആവശ്യപ്പെടുന്നുണ്ട്. കേരളം പ്രളയത്തിൽ നിന്ന് അതിജീവിച്ച് പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് #377 ന്റെ മതിൽക്കെട്ടുകൾ തകർത്ത, എൽജിബിറ്റിക്യൂ കമ്മ്യൂണിറ്റിയുടെ ഭാഗമായ നമ്മുടെ സഹോദരി സഹോദരന്മാർക്ക് സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴി തുറന്ന ചരിത്രപരമായ വിധി ന്യായങ്ങളുടെയും സമയവും! അനീതിയെയും, അസമത്വത്തെയും ഇല്ലാതാക്കി, പുരോഗതിയിലേക്ക്, വളർച്ചയിലേക്ക്, പുനരുദ്ധാരണത്തിലേക്ക് ഉള്ളതാവട്ടെ നമ്മുടെ ചുവട് വയ്പ്പുകൾ. അവൾക്കൊപ്പമെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

നീതി കിട്ടും വരെ പിന്തുണ
ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഇത്രയും ഗൗരവമായ പരാതി സമർപ്പിച്ചിട്ടും അപകടമായ രീതിയിൽ നിശബ്ദത പാലിക്കുന്നത് അത്യധികം അശ്രദ്ധയോടെയാണ് നാമേവരും കണ്ടു കൊണ്ടിരിക്കുന്നത്. പുരോഗമനം പറയുന്ന സര്‍ക്കാരടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളടക്കം അവഗണിക്കുന്ന ഇവരുടെ സമരത്തിനു നീതി കിട്ടും വരെ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് വിഷയത്തെ കുറിച്ച് ആഷിഖ് ആബു പ്രതികരിച്ചത്.

സോഷ്യൽ മീഡിയ ക്യാംപെയ്ൻ
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രിയെ അധിഷേപിച്ചതിന് പിസിയ്ക്കെതിരെ സോഷ്യൽ മീഡയയിലും ശക്തമായ ക്യാംപെയ്ൻ നടക്കുന്നുണ്ട്. വായമൂടെടാ പിസി എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നത്. വായിൽ സെല്ലോടേപ്പ് ഒട്ടിച്ച നിലയിലുളള പിസിയുടെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ വനിത കമ്മീഷൻ സ്വമേധയാൽ കേസ് എടുത്തിട്ടുണ്ട്.


Click it and Unblock the Notifications











