സിസ്റ്റർ ലിനിയായി റിമ!! ശൈലജ ടീച്ചറായി രേവതി, വൈറസിനെ കുറിച്ച് ആഷിഖ് അബു...
സിനിമയ്ക്ക് അപ്പുറം ഒരു വലിയ സംഭവവികാസങ്ങളാണ് കോഴിക്കോട് ആ സമയത്ത് നടന്നത്.
കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ രോഗമായിരുന്നു നിപ്പ. കോഴിക്കോട് നഗരത്തേയും ഭ്രാന്ത പ്രദേശത്തേയും നിപ്പ അടിമുടി പിടിച്ചു കുലുക്കിയിരുന്നു. ജനങ്ങൾ ഭീതിയിലൂടെയായിരുന്നു ആ ദിനങ്ങൾ കടന്നു പോയത്. എന്നാൽ ഇപ്പോൾ നിപ്പ വെള്ളിത്തിരയിൽ എത്തുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ സമൂഹമാധ്യമങ്ങളിൽ വൈറസിനെ പോലെ പരക്കുകയാണ് ഈ ചിത്രം.
ആഷിഖ് അബുവാണ് നിപ്പയെ വെള്ളിത്തിരയിൽ എത്തിക്കുന്നത്. വൈറസ് എന്ന് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തു വിട്ടിരുന്നു. ആ പോസ്റ്ററിലെ ചിത്രം തന്നെ മലയാളി ജനങ്ങളുടെ മനസ്സിലേയ്ക്ക് വേദനയുടേയും നെമ്പരത്തിന്റേയും ഒരു പാട് കഥകൾ കൊണ്ട് വരുന്നുണ്ട്. വൈറസിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ആഷിഖ് അബു . മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്.

നിപ്പയാണോ സിനിമ
നിപ്പയാണ് വൈറസിന്റെ പ്രമേയമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഔദ്യാഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സംവിധായകൻ ആഷിഖ് അബു തന്നെ അത് വെളിപ്പെടുത്തിയിരിക്കുകയാണ്. നിപ്പ തന്നെയാണ് സിനിമയുടെ പ്രമേയം. കഴിഞ്ഞ മൂന്ന് നാല് മാസമായി ഈ സിനിമ മനസ്സിലുണ്ട്. അന്ന് മുതൽ തന്നെ ഇതിന്റെ പ്രാരംഭ പരിപാടികൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് പ്രഖ്യാപിക്കാനുള്ള ഒരു ഘട്ടത്തിലെത്തി നിൽക്കുകയാണെന്നും അഷിഖ് അബു പറഞ്ഞു.

നിപ്പ സിനിമയാക്കിയതിനു പിന്നിൽ
നിപ്പ ശരിയ്ക്കും ഒരു ചെറുത്ത് നിൽപ്പായിരുന്നു. ഒരു സിനിമയല്ല. ഒരുപാട് സിനിമയ്ക്കുള്ള കഥ നിപ്പയിൽ തന്നെയുണ്ട്. കേരളത്തിന് അഭിമാനത്തോടെ തല ഉയർത്തി പറയാനുള്ള ഒരു സംഗതിയായിരുന്നു നിപ്പ പ്രതിരോധം. എല്ലാവരും പരസ്പരം സ്നേഹത്തോടേയും സഹകരണത്തോടേയും ഒറ്റക്കെട്ടായി നിന്നായിരുന്നു നിപ്പയെ ചെറുത്ത് തോൽപ്പിച്ചത്. ബംഗ്ലാദേശിൽ അനേകം പേരാണ് നിപ്പ മൂലം മരണപ്പെട്ടത്. എന്നാൽ കേരളത്തിൽ സംഭവിച്ചത് ഒരു ത്രില്ലർ തന്നെയായിരുന്നു.

സിനിമയിലെ മാറ്റങ്ങൾ
നിപ്പയെ നേരിട്ടും അല്ലാതേയും അറിഞ്ഞവരെ ഉൾപ്പെടുത്തിയാണ് ചിത്രത്തിലെ തിരക്കഥ തയ്യാറാക്കുന്നത്. തിരക്കഥകൃത്തുക്കളിൽ ഒരാളായ മുഹ്സിന്റെ അടുത്ത ബന്ധവുമായ ഒരു മെഡിക്കൽ പിജി വിദ്യാർഥി നിപ്പ വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. അതുപോലെയുളള ഒരുപാട് പേരുടെ അനുഭവങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയാണ് സിനിമ നിർമ്മിക്കുന്നത്. ഒരു കൂട്ടം ആളുകളുടെ കഥയും സ്നേഹവും സഹകരണവും അതിജീവനവുമാണ് വൈറസ്.

യുവതാരനിര
വൈറസ് ഒരു മൾട്ടി സ്റ്റാർ ചിത്രമാണ്. ചിത്രത്തിൽ അങ്ങനെയാരു കാസ്റ്റിങ് അത്യാവശ്യമാണ്. ഒരുപാട് കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്. രോഗികൾ, ഡോക്ടർ, ആശുപത്രിയിലെ മറ്റു ജീവനക്കാർ, ജനങ്ങൾ അങ്ങനെ പലരും. അവരുടെ കഥയാണ് വൈറസ്. കൂടാതെ കഥാപാത്രങ്ങൾക്കെല്ലാം തുല്യ പ്രധാന്യം നൽകിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

മാസ് റിയൽ സ്റ്റോറി
നിപ്പ പിടിപ്പെട്ട സമയങ്ങളിൽ ഒരു മാസ് മൂവ്മെന്റാണ് കോഴിക്കോട് നടന്നത്. സിനിമയ്ക്ക് അപ്പുറം ഒരു വലിയ സംഭവവികാസങ്ങളാണ് കോഴിക്കോട് ആ സമയത്ത് നടന്നത്. കൂടാതെ ചിത്രത്തിൽ റൊമാൻസുണ്ട്, ത്രില്ലുണ്ട്, വൈകാരികതയുണ്ട്... ശരിക്കും അന്ന് കോഴിക്കോടുണ്ടായിരുന്ന പൊതുജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് സിനിമ. ഡിസംബറിലാകും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. അടുത്ത വർഷം വിഷുവിന് വൈറസ് തിയേറ്ററുകളിലെത്തും.

കഥാപാത്രങ്ങൾ ആരൊക്കെ
ആസിഫ് അലി, ടൊവിനോ, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, റിമാ കല്ലിങ്കല്‍, പാര്‍വതി, കാളിദാസ് ജയറാം, രേവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എന്നാൽ ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകളും തീരുമാനങ്ങളു അവസാനഘട്ടത്തിലാണ്. സിസ്റ്റർ ലിനിയായി എത്തുന്നത് റിമയായിരിക്കും. അതു പോലെ ആരോഗ്യമന്ത്രിയുടെ കെകെ ശൈലജ ടീച്ചറായി എത്തുന്നത് രേവതിയാണ്.. എന്നാൽ ബാക്കിയുള്ളവരുടെ കഥാപാത്രത്തിനെ കുറിച്ചുള്ള അന്തിമ തീരുമാനമായിട്ടില്ല.


Click it and Unblock the Notifications