നടന് ബൈജുവിന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍! ഒളിഞ്ഞു നിന്നാണ് പലരും അങ്ങനെ ചെയ്തത്
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് ബൈജു സന്തോഷ്. ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയ താരം കൂടിയാണ് അദ്ദേഹം. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ സുരക്ഷിതമാണെന്നും താരം തെളിയിച്ചിരുന്നു. ആള്‍ക്കൂട്ടത്തിന് നടുവിലൊരാളായി തുടങ്ങി പിന്നീട് നായകനിരയിലേക്ക് നാറുകയായിരുന്നു താരം.
സിനിമയിലെത്തി 36 വര്‍ഷമായെങ്കിലും ഇപ്പോഴാണ് തന്നെത്തേടി മികച്ച അവസരങ്ങളെത്തുന്നതെന്ന് ബൈജു പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അവസരങ്ങള്‍ കുറഞ്ഞ് തുടങ്ങിയ സമയത്താണ് പുത്തൻ പണത്തിനു വേണ്ടി സംവിധായകൻ രഞ്ജിത് വിളിക്കുന്നത്. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത് സിനിമയിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ബൈജുവിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

സഖാവിനെക്കുറിച്ച്
മികച്ച വേഷമാണെന്ന അഭിപ്രായം എനിക്കില്ല. ഒരുപാട് സാദ്ധ്യതകളുള്ള കഥാപാത്രമായിരുന്നു ഗരുഡ കങ്കാണി. പക്ഷേ വേണ്ട രീതിയിൽ ആ കഥാപാത്രത്തെ സിനിമയിൽ ഉപയോഗിച്ചില്ല. ദാ വന്നു ദേ പോയി എന്ന് പറയുംപോലെയുള്ള അവസ്ഥയായിരുന്നു. മറ്റൊരാൾ ചെയ്യേണ്ട കഥാപാത്രമായിരുന്നു അത്. ആ ആർട്ടിസ്റ്റിനെ ലഭിക്കാതെ വന്നപ്പോഴാണ് എനിക്ക് അവസരം കിട്ടിയത്. പലർക്കും ആ കഥാപാത്രം കണ്ടിട്ട് ഞാനാണെന്ന് മനസിലായില്ല. നടൻ മുകേഷ് ഉൾപ്പെടെ ഒരുപാടുപേർ നല്ല അഭിപ്രായം പറഞ്ഞു.

വ്യത്യസ്തമായിരുന്നു
ഡബ്ബിംഗ് പോലും അന്നുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായിരുന്നു. മലയാളവും തമിഴും ഇടകലർന്ന ഭാഷ ഡബ്ബ് ചെയ്യാൻ അല്പം ബുദ്ധിമുട്ടി . തല മൊട്ടയടിക്കാനൊക്കെ ആദ്യം എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. മറ്റ് ഗെറ്റപ്പുകളിൽ വരുന്ന വേഷങ്ങൾ ചിലപ്പോൾ നഷ്ടമായേക്കാം. പിന്നെ എന്നെത്തേടിവന്ന ഒരു നല്ല കഥാപാത്രം നഷ്ടപ്പെടുത്തേണ്ടെന്ന് വിചാരിച്ചതുകൊണ്ടാണ് ആ കഥാപാത്രം സ്വീകരിച്ചത്.

ചെറുപ്രായത്തില്‍
പന്ത്രണ്ടാമത്തെ വയസിൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തിരുവനന്തപുരം വിദ്യാധിരാജ സ്കൂളിലാണ് പഠിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ ഒന്നോ രണ്ടോ നാടകത്തിൽ അഭിനയിച്ച ഓർമ്മയാണ് അഭിനയത്തെക്കുറിച്ചു ആകെയുള്ളത്. അഭിനയത്തിന്റെയോ സിനിമയുടെയോ ഗൗരവം അറിഞ്ഞു വരുന്നതിനു മുൻപേ ഞാൻ സിനിമയിൽ സജീവമായി. സംവിധായകൻ പറയുന്നതുപോലെ ചെയ്യുമെന്നല്ലാതെ പ്രത്യേകിച്ചൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ല. അന്ന് തൊട്ടേ വളരെ വേഗത്തിലാണ് ഡയലോഗ് പറയുന്നത്.

നായകനാവാന്‍ വൈകിയോ?
സത്യത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയില്ല. ഞാൻ ഒറ്റയ്ക്ക് വിജയിപ്പിച്ചിട്ടുള്ള സിനിമകൾ ഇല്ലെന്നതായിരിക്കാം അതിന്റെ കാരണം. മാട്ടുപ്പെട്ടി മച്ചാൻ ഇറങ്ങിയപ്പോൾ എല്ലാവരും കരുതി ഞാൻ നായകനായി തിളങ്ങാൻ സാദ്ധ്യതയുണ്ടെന്ന്. പക്ഷേ എന്നെത്തേടി നായക കഥാപാത്രങ്ങളൊന്നും വന്നില്ല. ഞാൻ വിധിയിൽ വിശ്വസിക്കുന്ന ആളാണ്. എനിക്കതിനുള്ള യോഗമില്ലെന്ന് കരുതുന്നു. എല്ലാം ചില നിമിത്തങ്ങളാണ് .

വിഷമമില്ല
കല്യാണ ഉണ്ണികൾ എന്ന ചിത്രമാണ് ഞാൻ നായക തുല്യവേഷം ചെയ്ത ഒരേഒരു ചിത്രം. ജഗതിച്ചേട്ടനാണ് ചിത്രം സംവിധാനം ചെയ്തത്. 1990 ൽ ചിത്രീകരിച്ച സിനിമ ഇറങ്ങിയത് 1997 ലാണ്. വൈകി റിലീസായതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടാതെ പോയി.നായകനാകാൻ കഴിയാത്തതുകൊണ്ട് എനിക്ക് അല്പം പോലും വിഷമമില്ല. നായകനാകുന്നതിലുപരി എല്ലാ സിനിമകളിലും അഭിനയിച്ച് ഇതുപോലെ എപ്പോഴും ലൈം ലൈറ്റിൽ നിൽക്കാനാണ് എന്റെ ആഗ്രഹം.

അവഗണന നേരിട്ടിട്ടുണ്ട്
സിനിമയിൽ എന്നെ ആരും വേദനിപ്പിച്ചതായി ഓർക്കുന്നില്ല. പല സ്ഥലങ്ങളിലും കടുത്ത അവഗണനയ്ക്ക് പാത്രമായിട്ടുണ്ട്. ഒളിഞ്ഞു നിന്നാണ് നമ്മളെ പലരും അവഗണിച്ചിട്ടുള്ളത്. ഒരു സിനിമ റിലീസാകുമ്പോൾ അതിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല. പ്രധാനപ്പെട്ട വേഷം ചെയ്ത ചിത്രങ്ങളിൽപ്പോലും. പേരെഴുതി കാണിക്കുമ്പോൾ ഏറ്റവും പ്രാധാന്യം കുറഞ്ഞ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിലായിരിക്കും എന്റെ പേര് . ആരെല്ലാമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം. വളരെ പുച്ഛത്തോടെയാണ് ഞാൻ ഇപ്പോൾ അതിനെയെല്ലാം കാണുന്നത്. സമയം വരുമ്പോൾ അതിനു പകരം കൊടുക്കാൻ എനിക്കറിയാം.

വേദനിപ്പിക്കാറില്ല
ആരെയും വേദനിപ്പിക്കാതെ നേരെ വാ നേരെ പോ എന്ന നിലപാടാണ് എനിക്കുള്ളത്. ആരെയും ഇന്ന് വരെ സിനിമയിൽ അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല. കരിയർ തുടങ്ങിയ സമയംമുതൽ ഇന്നുവരെ വർഷത്തിൽ മൂന്നോ നാലോ സിനിമകളിൽ കുറയാതെ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഒരു വിവാദത്തിനും പോകാതെ സ്വസ്ഥമായി ജീവിച്ചുപോകണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ്. സിനിമയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളിലൊന്നും ഇതുവരെ ഒരു പ്രസ്താവനയ്ക്കും ഞാൻ മുതിർന്നിട്ടില്ല. എനിക്ക് എല്ലാവരെയും വ്യക്തമായി അറിയാമെന്നുള്ളതുകൊണ്ടു തന്നെ ഞാൻ ഇതുവരെ ആരുടെയും പക്ഷം പിടിക്കാൻ പോയിട്ടില്ലെന്നും ബൈജു പറയുന്നു.


Click it and Unblock the Notifications











